ഒരമ്മയില്‍ നിന്ന് കുഞ്ഞിനെ വേര്‍തിരിച്ച് ദത്ത് കൊടുത്തതും കടത്തിയതും പോരാഞ്ഞിട്ട് ന്യായീകരിക്കാന്‍ സഖാക്കള്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. കൂട്ടത്തില്‍ ഇപ്പോള്‍ ഇപി ജയരാജനും രംഗത്തെത്തി. ഈ അവിഹിത ബന്ധത്തെ ന്യായീകരിക്കണോ കൂട്ടുനില്‍ക്കണോ എന്നാണ് ഇപി ജയരാജന്‍ ചോദിക്കുന്നത്. സിപിഐഎമ്മിനോട് രാഷ്ട്രീയ വിരോധമുണ്ടാകാം, ആ വിരോധം തീര്‍ക്കാന്‍ ഇത്തരത്തിലുള്ള ഏതിനേയും ന്യായീകരിക്കുന്നത് സാമൂഹ്യ പ്രശ്നങ്ങളെ മറന്നുകൊണ്ടാകരുതെന്നാണ് ഇപി പറയുന്നത്. ദത്ത് വിവാദ വിഷയം നിയമസഭയില്‍ ഉന്നയിച്ച പ്രതിപക്ഷത്തിന്റെ രീതിയെയാണ് ഇപി ജയരാജന്‍ വിമര്‍ശിക്കുന്നത്.
നമ്മുടെ ചുറ്റുപാടും നടക്കുന്ന സാമൂഹ്യപ്രശ്നങ്ങള്‍ കാണാതിരിക്കരുത്. സഭയില്‍ ഈ വിഷയം അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ചത് കോണ്‍ഗ്രസുകാരെയല്ല എന്നതും ശ്രദ്ധിക്കണം. പുരയുള്ളവര്‍ക്ക് തീ ഭയം കാണും. പ്രതിപക്ഷ നേതാവെന്ന നിലയില്‍ രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ ഏത് കാര്യങ്ങളും ഏറ്റെടുക്കുന്നത് ശരിയല്ലെന്നും ഇപി ജയരാജന്‍ വിമര്‍ശിച്ചു. ഇപി ജയരാജന്റെ അഭിപ്രായത്തോട് പലരും ചോദിക്കുന്ന മറുചോദ്യമുണ്ട്. എന്താണ് ഈ അവിഹിതം? അത് തര്‍ജ്ജമ ചെയ്യാന്‍ ഒരു സഖാവിനെ കിട്ടിയിരുന്നെങ്കില്‍ എന്നാണ് ഒരാള്‍ ചോദിക്കുന്നത്. ഈ വിഷയം ഇത്ര ചര്‍ച്ചചെയ്യപ്പെടാനുള്ള സാഹചര്യം ഉണ്ടാക്കിയത് പാര്‍ട്ടിയുടെ സൂക്ഷ്മത കുറവല്ലേയെന്നാണ് മറ്റൊരാളുടെ ചോദ്യം. ഏതോ ഒരാള്‍ എന്ന് പറയണ്ട, ഒരു സിപിഎമ്മുകാരന്റെ മകള്‍ എന്നു തന്നെ പറയൂ എന്ന് ഇപിയോട് മറ്റൊരാള്‍ പറയുന്നു.
പ്രായപൂര്‍ത്തിയായ പുരുഷന്റെയും സ്ത്രീയുടെയും ലൈംഗിക വിഷയത്തില്‍ സുപ്രീം കോടതി വിധി ഉണ്ട്…. ധാര്‍മികത ഓരോരുത്തരുടെയും സ്വകാര്യ കാര്യം ആണ്…. നിയമം ധാര്‍മികത നോക്കി നടത്താന്‍ ഉള്ളതല്ലെന്നും മറ്റൊരാള്‍ അഭിപ്രായപ്പെടുന്നു.
ഇപി ജയരാജന്‍ പറയുന്നതിങ്ങനെ…പേരൂര്‍ക്കടയിലുള്ള ഒരു യുവതി പ്രസവിക്കുന്നു. മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ കുഞ്ഞിനെ തന്നില്‍ നിന്നും വേര്‍പ്പെടുത്തുന്നു. പ്രസവിക്കുന്ന സമയത്ത് ഇവര്‍ അവിവാഹിതയായിരുന്നു. വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ ഇവരുടെ വിവാഹത്തെ കുറിച്ച് യാതൊരു അറിവുമില്ല.യുവതിയുടെ പ്രസവം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ പ്രശ്‌നങ്ങള്‍ ഉയരുന്നത്.ഈ പശ്ചാത്തലത്തില്‍ വസ്തുനിഷ്ഠമായിട്ടാണ് ഈ വിഷയത്തെ പ്രതിപക്ഷം സമീപിച്ചതെങ്കില്‍ ആ ഭാഗം കൂടി പ്രതിപക്ഷ നേതാവും വിഷയ അവതാരികയും പരിശോധനക്ക് വിധേയമാക്കേണ്ടതായിരുന്നു.
ഒരുപാട് സാമൂഹിക അരാജകത്വം നമ്മുടെ സമൂഹത്തില്‍ നടക്കുന്നുണ്ട്. ഈ സംഭവത്തിന് ശേഷം കാര്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മറ്റൊരു സ്ത്രീ ടെലിവിഷന്‍ ചാനലില്‍ വന്ന് ആ സ്ത്രീയുടെ ഭര്‍ത്താവാണ് ഈ സംഭവത്തില്‍ ഉള്‍പ്പെട്ട യുവാവ് എന്ന് വെളിപ്പെടുത്തുന്നത്. അവരുമായി വിവാഹ ബന്ധം വേര്‍പ്പെടുത്താതെയാണ് ഇയാള്‍ യുവതിയുമായി അവിഹിത ബന്ധം പുലര്‍ത്തിയത്. ഈ അവിഹിത ബന്ധത്തെ ന്യായീകരിക്കണോ കൂട്ടുനില്‍ക്കണോ എന്നുള്ളതാണ് പ്രശ്‌നമെന്ന് ഇപി ജയരാജന്‍ പറയുന്നു.
പ്രസവിച്ച അമ്മയ്ക്ക് കുഞ്ഞിനെ സംബന്ധിച്ചിടത്തോളം അവകാശമുണ്ട്. പ്രസവിച്ച അമ്മയ്ക്ക് തന്നെയാണ് കുഞ്ഞിനെ ലഭിക്കേണ്ടത്. അതില്‍ മറ്റു തര്‍ക്കങ്ങളൊന്നുമില്ല.
ഇപ്പോള്‍ യുവതി തന്നില്‍ നിന്ന് നഷ്ടപ്പെട്ട് പോകുന്നു എന്ന തോന്നലിന്റെ അടിസ്ഥാനത്തില്‍ അച്ഛനെന്ന് പറയുന്ന യുവാവും മറ്റും പിന്നീട് ആസൂത്രിതമായി നടത്തിയിട്ടുള്ള ഒരു പ്രവര്‍ത്തനമല്ലെ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ക്ക് പിന്നില്‍ എന്നാണ് ഈ സംഭവത്തെ നിരീക്ഷിക്കുന്ന ഒരാള്‍ എന്ന നിലയ്ക്ക് എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്.
സാമൂഹ്യ ചിന്തനത്തിന് വിധേയമാക്കേണ്ട ഇത്തരം വിഷയങ്ങളില്‍ കക്ഷിരാഷ്ട്രീയം നോക്കി പ്രശ്‌നങ്ങള്‍ നിരീക്ഷിക്കുകയാണ് ഇപ്പോള്‍ നടക്കുന്നത്. സി.പി.ഐ.എം എന്ന പാര്‍ട്ടിയോട് രാഷ്ട്രീയ വിരോധം ഉണ്ടാകാം. എന്നാല്‍ ആ വിരോധം തീര്‍ക്കാന്‍ ഇത്തരത്തിലുള്ള ഏതിനേയും ന്യായീകരിക്കുന്നത് നമ്മുടെ സാമൂഹ്യ പ്രശ്‌നങ്ങളെ മറന്നുകൊണ്ടാകരുത്. നമ്മുടെ ചുറ്റുപാടും നടക്കുന്ന സാമൂഹ്യപ്രശ്‌നങ്ങളും കാണാതിരിക്കരുത്.
മറ്റൊരാളുടെ ഭാര്യയായ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ച് ഇപ്പോള്‍ അവരെ അനാഥയാക്കി വേറൊരു യുവതിക്കൊപ്പം കഴിയുന്ന ഒരാളെ കുറിച്ച് യാതൊരു പരാമര്‍ശവും വിഷയ അവതാരികയുടെയോ ഇറങ്ങിപ്പോകാന്‍ നേതൃത്വം കൊടുത്ത പ്രതിപക്ഷ നേതാവിന്റെയോ പ്രസംഗത്തില്‍ കണ്ടില്ല. ഇതുകൂടെ ഇവരുടെ ചര്‍ച്ചയില്‍ വരേണ്ടതായിരുന്നു. മറുപടി പറയേണ്ട മന്ത്രി അവര്‍ക്ക് മറുപടി പറയേണ്ട വിഷയങ്ങളെ കുറിച്ച് മാത്രമേ പറയേണ്ടതൊള്ളു. കോണ്‍ഗ്രസ് പാര്‍ട്ടി ഒരു ദേശീയ പാര്‍ട്ടിയാണ്. അതിന് ഒരു ദേശീയ നയമുണ്ട്. ഒരു സാമൂഹിക സാംസ്‌കാരിക നയമുണ്ട്. അതുകൂടി മനസ്സിലാക്കി, രാഷ്ട്രീയ അപസ്മാരം ഉപേക്ഷിച്ച് വസ്തുതകളിലൂടെ കടന്നുപോകാനും വിശകലനം ചെയ്യാനും ഇത്തരം വിഷയങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ പ്രതിപക്ഷ നേതാവിന് കഴിയേണ്ടതുണ്ടെന്നും ഇപി ചൂണ്ടിക്കാണിക്കുന്നു.