എത്ര ശ്രമിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയന് ശിവന്‍കുട്ടിയെയും ഇപി ജയരാജനെയൊന്നും രക്ഷിക്കാനായില്ല. നിയമസഭാ കയ്യാങ്കളി കേസില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി നേരിട്ടിരിക്കുകയാണ്. കേസില്‍ നിന്ന് നൈസായി ഊരാമെന്ന് കരുതിയെങ്കില്‍ തെറ്റി. ഇത് നിയമസഭയില്‍ അഴിഞ്ഞാടിയ കേസാണ്. സിപിഎം തെരുവില്‍ ഗുണ്ടായിസം കാണിക്കുന്നത് പോലെയല്ല, നിയമസഭ. കേസില്‍ നിന്ന് ഊരാമെന്നും രക്ഷപ്പെടാമെന്നും വിചാരിച്ചെങ്കില്‍ തെറ്റി. മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ളവരുടെ വിടുതല്‍ ഹര്‍ജിയാണ് ഇപ്പോള്‍ കോടതി തള്ളിയിരിക്കുന്നത്. ആറ് പ്രതികളും നവംബര്‍ 22ന് കോടതിയില്‍ ഹാജരാകണം. വി. ശിവന്‍കുട്ടി, ഇപി ജയരാജന്‍, കെടി ജലീല്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സികെ സദാശിവന്‍, കെ അജിത്ത് എന്നിവരാണ് ഈ കേസിലെ പ്രതികള്‍. ഒരു കേസിലെ പ്രതിയാണ് നമ്മുടെ വിദ്യാഭ്യാസ മന്ത്രി എന്നു കൂടി ഓര്‍ക്കണം. ഒരു കേസിലെ പ്രതിക്ക് മന്ത്രിയായി തുടരാന്‍ പറ്റുമോ എന്ന സംശയമാണ് ഉയരുന്നത്.
തിരുവനന്തപുരം സിജെഎം കോടതിയുടെതാണ് തീരുമാനം. നവംബര്‍ 22ന് ഇവര്‍ക്കെതിരെയുള്ള കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും.സര്‍ക്കാര്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയാണ് തള്ളിയിരിക്കുന്നത്. നിയമസഭാ കയ്യാങ്കളി കേസ് തേച്ചുമാച്ചു കളയാന്‍ സര്‍ക്കാര്‍ കുറേ പണം ഇതിനോടകം ചെലവാക്കിയിട്ടുണ്ട്. സുപ്രീംകോടതിയില്‍ വാദിക്കാന്‍ സ്പെഷ്യല്‍ അഭിഭാഷകനെയും മറ്റും വെച്ച് പണം വാരിയെറിഞ്ഞു. എന്നിട്ടും രക്ഷയില്ല, സുപ്രീംകോടതിയുടെ കൈയ്യീന്നു സര്‍ക്കാരിന് കണക്കിന് ശാസനയാണ് ലഭിച്ചത്.
2015 മാര്‍ച്ച് 13ന് ബാര്‍ കോഴ വിവാദം കത്തി നില്‍ക്കെ അന്നത്തെ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താനാണ് നിയസമഭയില്‍ അന്നത്തെ പ്രതിപക്ഷത്തെ ഇടതു എം.എല്‍.എമാര്‍ അഴിഞ്ഞാടിയത്. പ്രതിപക്ഷം സ്പീക്കറുടെ കസേരടയടക്കം മറിച്ചിട്ടു. മന്ത്രി ശിവന്‍കുട്ടിക്ക് പുറമെ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, കെ അജിത്ത് എന്നിവരടക്കമുളള എം.എല്‍.എമാര്‍ക്കെതിരെ പൊതു മുതല്‍ നശിപ്പിച്ചതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കന്റോണ്‍മെന്റ് പൊലീസ് കേസ് എടുത്തത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കേസ് പിന്‍ലിക്കാന്‍ ശ്രമം തുടങ്ങുകയായിരുന്നു. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കേരള ഹൈകോടതി തള്ളിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും അവിടെയും തിരിച്ചടി നേരിടുകയായിരുന്നു.
എല്ലാം ക്യാമറ ട്രിക്കാണെന്നു വരെ പറഞ്ഞുനോക്കി. മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ വ്യാജമാണെന്നുള്ള എല്ലാ വാദങ്ങളും കോടതി തള്ളുകയാണുണ്ടായത്.വിചാരണക്കു മുന്നോടിയായ കുറ്റം ചുമത്തലിന് എല്ലാ പ്രതികളും ഹാജരാകാന്‍ സിജെഎം ആര്‍.രേഖ ഉത്തരവിട്ടു. പ്രതികളെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന തെളിവുകളുള്ളതിനാല്‍ പ്രതികളെ വിചാരണ ചെയ്യാന്‍ പ്രഥമ ദൃഷ്ട്യാ മതിയായ തെളിവുകളുണ്ടെന്ന് വിടുതല്‍ ഹര്‍ജി തള്ളിയ ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി. പൊലീസ് റിപ്പോര്‍ട്ടും സാക്ഷിമൊഴികളും കേസ് റെക്കോര്‍ഡുകളും പരിശോധിച്ചതില്‍ പൊലീസ് കുറ്റപത്രത്തിന് അടിസ്ഥാനമുണ്ട്. വിടുതല്‍ ഹര്‍ജിയുടെ പരിഗണനാ വേളയില്‍ കേസ് ശിക്ഷയില്‍ കലാശിക്കുമോ അതോ പ്രതികളെ വെറുതെ വിടുമോ എന്ന് ഈ ഘട്ടത്തില്‍ തെളിവുകള്‍ ചികഞ്ഞ് പരിശോധിക്കേണ്ടതില്ലെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
സാക്ഷി വിസ്താര വിചാരണയ്ക്കു ശേഷമാണ് തെളിവു മൂല്യം വിലയിരുത്തുന്നത്. പ്രതികള്‍ പ്രഥമദൃഷ്ട്യാ കൃത്യം ചെയ്തതായി അനുമാനിക്കാന്‍ അടിസ്ഥാനമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 239 പ്രകാരമുള്ള വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് വകുപ്പ് 240 പ്രകാരം പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്താന്‍ കോടതി ഉത്തരവിട്ടത്. കുറ്റ സ്ഥാപനത്തില്‍ 2 വര്‍ഷത്തിന് മേല്‍ ശിക്ഷിക്കാവുന്ന വാറണ്ട് വിചാരണ കേസായതിനാല്‍ പൊലീസ് കുറ്റപത്രവും സാക്ഷിമൊഴികളും അനുബന്ധ റെക്കോര്‍ഡുകളും പരിശോധിച്ച് കോടതി സ്വമേധയാ തയ്യാറാക്കുന്ന കോര്‍ട്ട് ചാര്‍ജ് (കോടതി കുറ്റപത്രം) പ്രതികളെ വായിച്ചു കേള്‍പ്പിച്ചാണ് പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തുന്നത്.