യുഎപിഎ കേസിൽ യുപി മഥുര ജയിലിൽ കഴിയുന്ന സിദ്ദിഖ് കാപ്പനെ വെള്ളപൂശി വിശുദ്ധനാക്കാൻ മാധ്യമ സിൻഡിക്കേറ്റ്. ന്യൂഡൽഹിയിലെ ചില മലയാള മാധ്യമ പ്രവർത്തകരാണ് സിദ്ദിഖ് കാപ്പനെ നിരപരാധിയായി ചിത്രീകരിക്കുന്ന വാർത്തകൾ ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ നിരന്തരം പ്രചരിപ്പിക്കുന്നത്. സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ അഹലബാദ് ഹൈക്കോടതിയിലാണെങ്കിലും അടിക്കടി സുപ്രീം കോടതിയെ സമീപിച്ചു വാർത്തകൾ സൃഷ്ടിക്കാനും സിദ്ദിഖ് കാപ്പനു വേണ്ടി കേസ് നടത്തുന്ന കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യൂജെ) ശ്രമിക്കുന്നുണ്ട്. ഇതു മൂന്നാം തവണയാണു സിദ്ദിഖ് കാപ്പനു വേണ്ടി കെയുഡബ്ല്യൂജെ സുപ്രീം കോടതിയിലെത്തുന്നത്. കാപ്പൻ മഥുര ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്ന് അറിഞ്ഞു കൊണ്ടു തന്നെ നിലനിൽക്കാത്ത ഹേബിയസ് കോർപസ് ഹർജിയുമായാണ് ആദ്യം സുപ്രീം കോടതിയെ സമീപിച്ചത്. ഹേബിയസ് കോർപസ് നിലനിൽക്കില്ലെന്ന് ബോധ്യമുണ്ടായിരുന്നെങ്കിലും മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനെ രംഗത്തിറക്കി കോടതിയിൽ സമ്മർദ്ദം ചെലുത്തുകയായിരുന്നു തന്ത്രം. കേസിൽ കാപ്പനൊപ്പം ജയിലിലുള്ള മറ്റു പ്രതികൾക്കു ലഭിക്കാത്ത തരത്തിൽ ഇളവുകൾ നേടാനും ഇതിലൂടെ സാധിച്ചു. കാപ്പന്റെ മാതാവിന്റെ അനാരോഗ്യം കപിൽ സിബിൽ കോടതിയിൽ അവതരിപ്പിച്ചപ്പോൾ അഞ്ചു ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു.
സിദ്ദിഖ് കാപ്പനു ജയിലിൽ കോവിഡ് ബാധിച്ചപ്പോൾ മരണാസന്നനാണെന്ന വാദവുമായി വീണ്ടും കെയുഡബ്ല്യൂജെ സുപ്രീം കോടതിയിലെത്തി. ഡൽഹിയിലെ ആശുപത്രികളിൽ വിഐപികൾക്കു പോലും കിടക്ക കിട്ടാത്ത രൂക്ഷ കോവിഡ് കാലത്തു സിദ്ദിഖ് കാപ്പനു ഒരാഴ്ചയോളം എയിംസ് ആശുപത്രിയിൽ ചികിൽസ തരപ്പെടുത്തി.
ഡൽഹിയിൽ ചികിൽസ ലഭ്യമാക്കാനുള്ള സുപ്രീം കോടതി ഉത്തരവും യഥാവിധി നടപ്പാക്കിയില്ലെന്ന് ആരോപിച്ചു യുപി ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമെതിരെ കോടതിയലക്ഷ്യ ഹർജിയുമായാണു കെയുഡബ്ല്യൂജെ വീണ്ടും സുപ്രീം കോടതിയിലെത്തുന്നത്.
എയിംസിൽ ചികിൽസ ലഭ്യമാക്കിയ സാഹചര്യത്തിൽ കോടതിയലക്ഷ്യ ഹർജി നിലനിൽക്കില്ലെന്ന ഉത്തമ ബോധ്യത്തോടെ തന്നെയാണു ഹർജി. സിദ്ദിഖ് കാപ്പൻ നിരപരാധിയാണെന്ന വാദം കോടതിയിൽ ഉന്നയിച്ചു ദേശീയ മാധ്യമങ്ങളിൽ വാർത്ത സൃഷ്ടിക്കുകയാണു ലക്ഷ്യം.
യുപിയിൽ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ യോഗി സർക്കാർ ജനാധിപത്യ വിരുദ്ധമാണെന്നും മാധ്യമ പ്രവർത്തകരെ പീഡിപ്പിക്കുകയാണെന്നും വരുത്തി തീർക്കാൻ രാഷ്ട്രീയ ലക്ഷ്യത്തോടെയാണു സിദ്ദിഖ് കാപ്പൻ കേസ് ഉപയോഗിക്കുന്നത്.
സിദ്ദിഖ് കാപ്പന്റെ കേസ് നടത്തിപ്പിനായി കേരളത്തിൽ സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ സമിതിയുടെ പേരിൽ വിദേശത്തു നിന്നുൾപ്പെടെ ഫണ്ടു സമാഹരിക്കുന്നുമുണ്ട്. പ്രമുഖ വ്യവസായി യൂസഫലിയുടെ ഒരു അടുത്ത ബന്ധുവാണ് കേസ് നടത്താൻ വേണ്ടി പണം ഇറക്കിയത്തെന്ന വിവരങ്ങൾ ഇതിനകം പുറത്ത് വന്നിരുന്നു. ഇതിനെതിരായി യൂസഫലിയ്ക്കെതിരെ വലിയ തോതിൽ വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു
യുപി പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ സിദ്ദിഖ് കാപ്പന്റെ ഭീകരസംഘടനാ ബന്ധങ്ങളും ഇടപാടുകളും അക്കമിട്ടു നിരത്തിയിട്ടുണ്ടെങ്കിലും നിസാരമായ കുറ്റങ്ങൾ മാത്രമാണു ചാർത്തിയിട്ടുള്ളതെന്ന വ്യാജപ്രചരണമാണ് ദേശീയ മാധ്യമങ്ങളിൽ അടക്കം നടക്കുന്നത്. രാജ്യത്തെ നീതി ന്യായ വ്യവസ്ഥയിൽ സംശയമുളവാക്കാനും യുപി പൊലീസിനെ താറടിച്ചു കാട്ടാനുമുള്ള ഗൂഡലക്ഷ്യവും ഇതിനു പിന്നിലുണ്ട്.
സിദ്ദിഖ് കാപ്പൻ കേസ് പോപ്പുലർ ഫ്രണ്ടിന്റെ ഭീകര പരിശീലന പദ്ധതിയുൾപ്പെടെ പുറത്തു കൊണ്ടു വരാൻ സഹായകമായെന്നതാണ് യാഥാർഥ്യം. പോപ്പുലർ ഫ്രണ്ടിനു വേണ്ടി വിദേശത്തു നിന്നു ബിസിനസ് വരുമാനമെന്ന പേരിൽ ഫണ്ടു കൊണ്ടു വന്നിരുന്ന റൗഫ് ഷെറീഫ് കേസിൽ പിടിയിലായി. പോപ്പുലർ ഫ്രണ്ടിന്റെ ആയുധ ബോംബു നിർമാണ പരിശീലകരായ പന്തളം സ്വദേശി അൻഷാദ് ബദറുദ്ദീൻ വടകര സ്വദേശി ഫിറോസ് ഖാൻ എന്നിവർ പിടിയിലായതും സിദ്ദിഖ് കാപ്പനെ ചോദ്യം ചെയ്തതിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. ലക്നൗ ജയിലിലുള്ള അൻഷാദ് ബദറുദ്ദീനെയും ഫിറോസ് ഖാനെയും ചോദ്യം ചെയ്തപ്പോഴാണ് പത്തനാപുരത്ത് ഉൾപ്പെടെ പോപ്പുലർ ഫ്രണ്ട് നടത്തിയ സായുധ പരിശീലന പദ്ധതികളെ കുറിച്ചു വിവരം ലഭിച്ചത്. പോപ്പുലർ ഫ്രണ്ടിന്റെ തീവ്രവാദ, ഭീകര പരിശീലന ശൃംഖല വെളിപ്പെടുത്തിയ കേസിൽ പ്രതിയായ സിദ്ദിഖ് കാപ്പനെ നിരപരാധിയായി ചിത്രീകരിക്കാനുള്ള കെയുഡബ്ല്യൂജെയുടെ ശ്രമം വസ്തുതകൾ വിദഗ്ധമായി മറച്ചു വച്ചിട്ടാണ്. ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ ‘പെയ്ഡ് ന്യൂസ്’ ആയാണു സിദ്ദിഖ് അനുകൂല വാർത്തകൾ പ്രത്യക്ഷപ്പെടുന്നതെന്നും ന്യായമായും സംശയിക്കാവുന്ന സാഹചര്യമാണുള്ളത്.