കഴിഞ്ഞ ദിവസമായിരുന്നു ഹൈക്കോടതി നോക്കു കൂലി സമ്പ്രദായം പൂർണ്ണമായി അവസാനിപ്പിക്കണം എന്ന് പറയുകയുണ്ടായത്. എന്നാൽ അതിന് പുല്ലു വിലയാണ് തിരുവനന്തപുരത്തെ വേളിയിലെ ഒരു പറ്റം പ്രദേശവാസികൾ നൽകിയിരിക്കുന്നത്. ഐ.എസ്.ആർ.ഓയുടെ വാഹനം തടഞ്ഞ് നിർത്തുകയും 10 ലക്ഷം രൂപ നോക്കു കൂലിയായി ആവശ്യപ്പെടുകയുമായിരുന്നു ഇവിടുത്തെ ലേബർ വെൽഫേയർ സർവ്വീസ് സൊസൈറ്റി പ്രവർത്തകർ. സംഭവം വിവാദമാകുകയും സ്ഥലത്ത് പോലീസ് എത്തുകയും ചെയ്തു. പിന്നീട് പോലീസുമായും പ്രദേശ വാസികൾ വാക്കേറ്റം ഉണ്ടായി. സ്ഥലത്ത് സംഘർഷാവസ്ഥയാണ് ഇപ്പോൾ.
തുമ്പ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേയ്ക്ക് ഉപകരണങ്ങളുമായി എത്തിയ ഐഎസ്‌ആര്‍ഒയുടെ വാഹനമാണ് വേളി ലേബര്‍ വെല്‍ഫെയര്‍ സര്‍വീസ് സൊസൈറ്റി പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തിയത്. വാഹനം കടത്തിവിടണമെങ്കില്‍ 10 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യം. സംഭവമറിഞ്ഞ് എത്തിയ പോലീസുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തു.
184 ടണ്‍ ലോഡാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഒരു ടണ്ണിന് 2000 രൂപ വീതമാണ് ലേബര്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ നോക്കുകൂലിയായി ആവശ്യപ്പെട്ടത്. കൂടുതല്‍ സംരക്ഷണത്തിലൂടെ വാഹനം കടത്തിവിടാനാണ് പോലീസ് ഇപ്പോൾ ശ്രമിക്കുന്നത്.
ലത്തീന്‍ സഭയുടെ നിയന്ത്രണത്തിലുള്ള സംഘടനയാണ് വേളി ലേബര്‍ വെല്‍ഫെയര്‍ സര്‍വീസ് സൊസൈറ്റി. വളരെ കാലമായി ഇവര്‍ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെത്തുന്ന ചരക്ക് വാഹനങ്ങളില്‍ നിന്നും നോക്കുകൂലി ആവശ്യപ്പെടുന്നുണ്ട്.
ഐഎസ്‌ആര്‍ഒയുടെ വിന്‍ടണല്‍ പ്രോജക്റ്റിന് വേണ്ടിയുള്ള കൂറ്റന്‍ സിന്‍ടാക്സ് ചേമ്പറുകള്‍കയറ്റിയ രണ്ട് ആക്സിലുകളാണ് ലോറിയിലുള്ളത്. ദിവസങ്ങളെടുത്ത് റോഡുമാര്‍ഗ്ഗമാണ് ഈ കാര്‍ഗോ കൊണ്ടുവന്നത്. വി എസ്.എസ്.സി.യിലേക്കുള്ള ചെറിയ റോഡുവഴി ഇതുകൊണ്ടുപോകുന്നത് വലിയ നാശനഷ്ടമുണ്ടാക്കുമെന്നാണ് നാട്ടുകാരുടെ വാദം. അതുകൊണ്ട് തന്നെ ഉപകരണങ്ങള്‍ കൊണ്ടുപോകാന്‍ നോക്കുകൂലി വേണമെന്ന് ആവശ്യപ്പെട്ടാണ് വാഹനം തടഞ്ഞു നിർത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ റോഡുകളിലൂടെ യാത്ര ചെയ്തില്‍ ഏറ്റവും ഉയരം കൂടിയ കാര്‍ഗോ വാഹനമാണ് തടഞ്ഞുവച്ചിരിക്കുന്നത്. ജില്ലാ ലേബര്‍ ഓഫീസറോട് അന്വേഷിച്ച് നടപടിയെടുക്കാന്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കി. 10 മീറ്റര്‍ നീളവും 5.5 മീറ്റര്‍ വ്യാസവുമുള്ള രണ്ട് ചേമ്പറുകളാണ് കണ്ടെയ്‌നര്‍ ലോറിയില്‍ എത്തിക്കുന്നത്. 44 ചക്രങ്ങളാണ് ചേംബറുകള്‍ കയറ്റിയ ആക്സിലൂകള്‍ക്ക് ഉള്ളത്. ഇതു കടന്നുപോകുമ്പോൾ റോഡിലൂടെ മറ്റ് വാഹനങ്ങളെ കടത്തിവിടാനാകില്ല. റോഡിലേക്ക് ചാഞ്ഞിട്ടുള്ള മരച്ചില്ലകള്‍ ഉയര്‍ത്തി വൈദ്യുത ലൈനുകളും കേബിളുകളും മാറ്റണം. നിരവധി ജീവനക്കാര്‍ ട്രെയിലറിനൊപ്പം സഞ്ചരിച്ചാണ് വാഹനത്തെ കടത്തിവിടുന്നതും അഴിച്ചുമാറ്റിയ ലൈനുകള്‍ പുനഃസ്ഥാപിക്കുന്നതും.
സ്പെയ്‌സ് ക്രാഫ്റ്റുകളും റോക്കറ്റുകളും അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന പ്രതിഫലനങ്ങളെക്കുറിച്ച് പഠിക്കാനുള്ള ഉപകരണമാണ് ട്രൈസോണിക് വിന്‍ഡ് ടണല്‍. യന്ത്രഭാഗങ്ങള്‍ പുണെയിലാണ് നിര്‍മ്മിച്ചത്. പുണെയില്‍നിന്ന് റോഡ് മാര്‍ഗം മുംബൈയിലും തുടര്‍ന്ന് കടല്‍മാര്‍ഗം കൊല്ലം തുറമുഖത്തും എത്തിക്കുകയായിരുന്നു.