യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് മകന്‍ അര്‍ജുനെ ഒഴിവാക്കിയതിനോട് തനിക്ക് പ്രതികരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അത് യൂത്ത് കോണ്‍ഗ്രസിലെ ആഭ്യന്തര കാര്യമാണെന്നും എന്നെ എന്തിനാണ് അതിലേക്ക് വലിച്ചിഴക്കുന്നതെന്നും തിരുവഞ്ചൂര്‍ ചോദിക്കുന്നു. ഞാനൊരു സാധുവാണ്, എന്നെ ടാര്‍ജെറ്റ് ചെയ്യേണ്ടെന്നും തിരുവഞ്ചൂര്‍ പറയുന്നു. മകന്‍ കൂടി ഉള്‍പ്പെട്ട വിഷയമായതിനാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നത് ശരിയല്ല. തന്നെ കൂടി ബന്ധപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് വിവാദമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
മകന്റെ നിയമത്തില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും യൂത്ത് കോണ്‍ഗ്രസിന് അവരുടേതായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വിവാദത്തില്‍ പാര്‍ട്ടി നേതൃത്വം പ്രതികരിക്കും. താനും അര്‍ജുനും തമ്മില്‍ അച്ഛന്‍-മകന്‍ ബന്ധം മാത്രമാണുള്ളതെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി. അര്‍ജുന്‍ രാധാകൃഷ്ണന്‍ അടക്കം 72 പേരെ യൂത്ത് കോണ്‍ഗ്രസ് വക്താക്കളായി നിയമിച്ച തീരുമാനം കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് മരവിപ്പിച്ചിരുന്നു. അര്‍ജുന്‍ അടക്കം അഞ്ചു മലയാളികള്‍ പട്ടികയില്‍ ഉണ്ടായിരുന്നത്.
അതേസമയം, തീരുമാനം മരവിപ്പിച്ചതില്‍ പരിഭവമില്ലെന്ന് മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍ പറയുന്നു. ദേശീയ കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കുന്നു. ഇനി സംസ്ഥാന നേതൃത്വത്തോട് ചര്‍ച്ച ചെയ്ത് തുടര്‍ന്നുള്ള തീരുമാനമെടുക്കുമെന്നും അര്‍ജുന്‍ വ്യക്തമാക്കി.തന്നെ യൂത്ത് കോണ്‍ഗ്രസ് വക്താവായി നിയമിച്ചത് മെറിറ്റ് കണ്ടാണ്. ദേശീയ നേതൃത്വം നടത്തിയ കാമ്പയിനില്‍ പങ്കെടുത്തു. അഭിമുഖം അടക്കമുള്ളവ നടത്തിയാണ് വക്താവായി തിരഞ്ഞെടുത്തത്. മക്കള്‍ രാഷ്ട്രീയമെന്ന തരത്തില്‍ ഉയരുന്ന ആക്ഷേപങ്ങള്‍ തള്ളുന്നുവെന്നും മാറ്റി നിര്‍ത്തിയത് ആരുടെ എതിര്‍പ്പു കൊണ്ടെന്ന് അറിയില്ലെന്നും അര്‍ജുന്‍ പറഞ്ഞു.
അച്ഛന്റെ രാഷ്ട്രീയവുമായി തനിക്ക് ബന്ധമില്ല. തിരുവഞ്ചൂര്‍ രാധാകൃഷണന് രാഷ്ട്രീയത്തില്‍ മുന്നോട്ടു പോകാന്‍ തന്റെ പിന്തുണ ആവശ്യമില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായി നല്ല ബന്ധമാണെന്നും അര്‍ജുന്‍ മാധ്യമങ്ങളോട് പറഞ്ഞു.. അര്‍ജുന്‍ രാധാകൃഷ്ണനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവാക്കിയതില്‍ കടുത്ത എതിര്‍പ്പ് ഉയര്‍ന്നതോടെ സംസ്ഥാന വക്താക്കളുടെ നിയമനം മരവിപ്പിക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ ബി.വി ശ്രീനിവാസാണ് അര്‍ജുനെ നിയമിച്ചത്. ആതിര രാജേന്ദ്രന്‍, നീതു ഉഷ, പ്രീതി, ഡെന്നി ജോസ് എന്നിവരും സംസ്ഥാന വക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.