പാലായിൽ ഇടതുമുന്നണിക്കും ജോസ് കെ മാണിക്കും തിരിച്ചടിയായി ഉപതിരഞ്ഞെടുപ്പ് ഫലം . കോട്ടയം ജില്ലയിലെ ഏക ഉപതെരെഞ്ഞെടുപ്പായ എലിക്കുളം പഞ്ചായത്ത് 14ാം വാർഡിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായ ടോമി ഇടയോടിൽ പരാജയപ്പെട്ടതോടെയാണ് ജോസ് കെ മാണിയും ഇടതു പക്ഷവും വീഴ്ചയുടെ പടുകുഴി കണ്ടത്. ടോമി ഇടയോടിലിനെ 159 വോട്ടുകൾക്ക് പരാജയപ്പെടുത്തി യു ഡി എഫ് സ്ഥാനാർഥിയായി മത്സരിച്ച ജെയിംസ് ചാക്കോ ജീരകത്തിൽ ആണ് വിജയിച്ചത്.
കേരളാ കോൺഗ്രസ് (എം) യു ഡി എഫ് വിട്ടതിനു ശേഷം നിയമസഭാ തെരെഞ്ഞെടുപ്പിൽ ജോസ് കെ മാണിക്ക് സംഭവിച്ച പരാജയം കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന് കനത്ത നഷ്ടമായിരുന്നു . എന്നാൽ ഈ തിരഞ്ഞെടുപ്പിൽ എലിക്കുളത്ത് വിജയിച്ചാൽ പാലാ തിരിച്ചു പിടിക്കാം എന്ന വിശ്വാസത്തിലായിരുന്നു ജോസ് കെ മാണിയും കൂട്ടരും. ഇതിനായി ടോമി ഇടയോടിയിലിനെ സ്ഥാനാർത്ഥിയാക്കി ചിട്ടയായ പ്രവർത്തനങ്ങളാണ് ഇക്കുറി നടത്തിയത് . ജോസ് കെ മാണിയും മന്ത്രിമാരും അടക്കം പ്രചാരണത്തിനായി വീടുകൾ തോറും നേരിട്ടെത്തുകയും ചെയ്തു. എന്നിട്ടും തിരഞ്ഞെടുപ്പിലെ പരാജയം വൻ വീഴ്ചയായാണ് നേതൃത്വം വിലയിരുത്തുന്നത്.
ജെയിംസ് ജീരകത്തിലിന് 512 എൽഡിഎഫ് സ്ഥാനാർഥിക്ക് 353 ബിജെപിക്ക് 3 എന്നിങ്ങനെയാണ് വോട്ടു നില.
വിജയിച്ച യു ഡി എഫിന്റെ ജെയിംസ് ചാക്കോ ജീരകത്തിലിന്റെ ജനകീയതയാണ് വിജയത്തിന്റെ പ്രധാന ഘടകം. മുൻ അകലക്കുന്നം എം എൽ എ ജെ എ ചാക്കോയുടെ പുത്രനെന്ന നിലയിലും മുൻ പഞ്ചായത്ത് മെമ്പറെന്ന നിലയിലും ജനപ്രിയനായിരുന്നു ജെയിംസ് ചാക്കോ ജീരകത്തിൽ. യു ഡി എഫ് വിജയിച്ചെങ്കിലും എലിക്കുളം പഞ്ചായത്തിലെ എൽ ഡി എഫ് ഭരണത്തെ ഈ വിജയം തെല്ലും ബാധിക്കില്ല എന്ന് തന്നെയാണ് വിലയിരുത്തൽ.16 അംഗ പഞ്ചായത്തിൽ 9 അംഗങ്ങൾ എൽ ഡി എഫിനെയാണ് പിന്തുണയ്ക്കുന്നത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യു ഡി എഫിലെ അസ്വാരസ്യങ്ങളെ തുടർന്ന് കോൺഗ്രസിൽ നിന്നും രാജി വച്ച് സ്വതന്ത്രനായി മത്സരിച്ച ജോജോ ചീരാംകുഴിയാണ് വിജയിച്ചത്. സ്ഥാനമേൽക്കുന്നതിന് മുൻപ് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ജോജോ ചീരാം കുഴി മരിച്ചു. അതിനെ തുടർന്നാണ് ഇപ്പോൾ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
You must be logged in to post a comment Login