മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിസന്ധിയിലാക്കി പ്രതി സ്വപ്‌നസുരേഷിന്റെ മൊഴി വീണ്ടും. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി വിദേശ കറന്‍സി കടത്തിയെന്നാണ് സ്വപ്‌ന സുരേഷ് മൊഴി നല്‍കിയത്. ഡോളര്‍ കടത്ത് കേസില്‍ ആറു പ്രതികള്‍ക്ക് കസ്റ്റംസ് അയച്ച ഷോക്കോസ് നോട്ടീസിലാണ് മൊഴി രേഖപ്പെടുത്തിയത്. 2017ലെ മുഖ്യമന്ത്രിയുടെ യു.എ.ഇയിലേക്കുള്ള ആദ്യ യാത്രയ്ക്കിടെ അഹമ്മദ് അല്‍ദൗഖി എന്ന യു.എ.ഇ കോണ്‍സുലേറ്റിലെ നയതന്ത്രജ്ഞന്‍ വഴിയാണ് വിദേശ കറന്‍സി കടത്തിയതെന്നാണ് സ്വപ്ന വെളിപ്പെടുത്തിയത്. യുഎഇയിലായിരുന്ന മുഖ്യമന്ത്രിക്ക് അല്‍ദൗഖി കറന്‍സി എത്തിച്ചു നല്‍കി. ജൂലൈ 29ന് കസ്റ്റംസ് കമ്മീഷണര്‍ അയച്ച ഷോക്കോസ് നോട്ടീസിലാണ് ശിവശങ്കര്‍, സ്വപ്ന എന്നിവരുടെ മൊഴി ഉള്‍പ്പെടുത്തിയിരിക്കുന്നത്. യു എ ഇ കോണ്‍സുലേറ്റിലെ ഫിനാന്‍സ് ഹെഡായ ഖാലിദ് ഒന്നാം പ്രതിയായ കേസിലാണ് ഷോക്കോസ് നോട്ടീസ്.
ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരം സരിത്ത് ആണ് കറന്‍സി വാങ്ങി അല്‍ദൗഖിക്ക് കൈമാറിയത്. പൊതുഭരണ വകുപ്പിലെ ഹരികൃഷ്ണന്‍ എന്ന ഉദ്യോഗസ്ഥന്റെ കയ്യില്‍ നിന്നാണ് മുഖ്യമന്ത്രിക്കുള്ള പാക്കറ്റ് വാങ്ങിയതെന്ന് സരിത്ത് മൊഴി നല്‍കി. പാക്കറ്റില്‍ ഒരു ബണ്ടില്‍ കറന്‍സി ഉണ്ടെന്ന് എക്സ് റേ സ്‌കാനിംഗില്‍ കണ്ടെത്തിയെന്നും ഇടപാടിന് ആയിരം ഡോളര്‍ ടിപ്പ് കോണ്‍സുലേറ്റ് ജനറല്‍ തനിക്ക് നല്‍കിയെന്നും സരിത്ത് വ്യക്തമാക്കുന്നു.
സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണന് വേണ്ടി ജമാല്‍ അല്‍സാബി വഴിയാണ് വിദേശ കറന്‍സി എത്തിച്ചതെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.പൊതുഭരണ വകുപ്പിലെ പ്രോട്ടോകോള്‍ ഓഫീസര്‍ ഉദ്യോഗസ്ഥനായ ഹരികൃഷ്ണനില്‍ നിന്നാണെന്നും, ഈ കവര്‍ കോണ്‍സുലേറ്റിലെ എത്തിച്ചുവെന്നും, സംശയം തോന്നിയപ്പോള്‍ സ്‌കാന്‍ ചെയ്ത് നോക്കിയപ്പോള്‍ കറന്‍സി ഉണ്ടായിരുന്നുവെന്നും സരിത്തിന്റെ മൊഴിയില്‍ പറയുന്നുണ്ട്.
മുഖ്യമന്ത്രിക്ക് പാക്കറ്റ് കൈമാറിയത് എം ശിവശങ്കറും സ്ഥിരീകരിച്ചിട്ടുണ്ട്. കൈമാറിയത് യു എ ഇ പ്രതിനിധികള്‍ക്കുള്ള സമ്മാനമായിരുന്നു എന്നാണ് ശിവശങ്കറിന്റെ വിശദീകരണം. കൃത്യസമയത്ത് സമ്മാനം എത്തിച്ചു എന്നല്ലാതെ ആര് മുഖേന എത്തിച്ചു എന്ന് തനിനിക്കറിയില്ലെന്നും ശിവശങ്കര്‍ പറഞ്ഞു.
അതേസമയം, സ്വപ്ന സുരേഷ് നേരത്തേ ജാമ്യഹര്‍ജി നല്‍കിയെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടിട്ട് ഒരുവര്‍ഷം തികയുന്ന ദിവസമാണ് സ്വപ്ന ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. 15 കോടിയോളം വിലവരുന്ന 30 കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തിരുന്നത്. യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തിനെ കസ്റ്റംസ് ആദ്യം അറസ്റ്റ് ചെയ്യുകയാണുണ്ടായത്. പിന്നാലെ കോണ്‍സുലേറ്റ് ജീവനക്കാരിയായ സ്വപ്ന സുരേഷ്, സുഹൃത്ത് സന്ദീപ് നായര്‍ എന്നിവരെ പിന്നീട് എന്‍ഐഎ പിടികൂടി. ഇതോടെ യുഎഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച്, സ്വര്‍ണക്കടത്തു സംഘം പ്രവര്‍ത്തിക്കുന്നുവെന്ന് അന്വേഷണ സംഘം വിലയിരുത്തി. എന്നാല്‍ കോണ്‍സല്‍ ജനറലിലേക്കും, അറ്റാഷെയിലേക്കും, ഫൈസല്‍ ഫരീദിലേക്കും അന്വേഷണം നീണ്ടില്ല.
സൂപ്പര്‍ പവറില്‍ നിന്ന് പ്രതിസ്ഥാനത്തേക്ക് എം ശിവശങ്കര്‍ മാറിയതോടെ ഇ ഡിയും വട്ടമിട്ടു. ജൂലൈ 23നു ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്തു. കസ്റ്റംസ് അറസ്റ്റ് ചെയ്യുമെന്നായപ്പോള്‍, ശിവശങ്കര്‍ ദേഹാസ്വാസ്ഥ്യം വന്നു ആശുപത്രിയിലേക്ക് മാറിയിരുന്നു. ഇതിനിടയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി തള്ളി. കസ്റ്റംസിന് മുന്‍പേ, ഇ ഡി ആശുപത്രിയിലെത്തി ശിവശങ്കറിനെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. തുടക്കം സ്വര്‍ണക്കടത്തെങ്കിലും പിന്നീട് അന്വേഷണം പലവഴിക്കായി. എന്‍ഐഎ അന്വേഷണം സെക്രട്ടറിയേറ്റ് വരെയെത്തി. പ്രോട്ടോകോള്‍ ഓഫീസിലെ തീപിടുത്തം അടക്കമുള്ളവ, കേരള രാഷ്ട്രീയത്തില്‍ വലിയ വിവാദമായി. സ്വര്‍ണക്കടത്തു കേസില്‍ എന്‍ഐഎ ഇതുവരെ, ശിവശങ്കറിനെ പ്രതിചേര്‍ത്തിട്ടില്ല. സര്‍ക്കാരിന്റെ പല പദ്ധതികളിലും ചുറ്റിത്തിരിഞ്ഞ് അലയുകയാണ് ഇ ഡി അന്വേഷണം എന്നാണ് വിലയിരുത്തല്‍. ഇതിനിടയിലാണ് സ്വപ്‌നസുരേഷിന്റെ നിര്‍ണായക മൊഴി വീണ്ടും പുറത്തുവന്നിരിക്കുന്നത്.