ആരോഗ്യമന്ത്രിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വലിയ തെറ്റ് സംഭവിച്ചുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ തന്നെ വിലയിരുത്തല്‍. കെകെ ശൈലജ ടീച്ചറെ ഒഴിവാക്കിയത് വലിയ നഷ്ടമായെന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നത്. രണ്ടാം മന്ത്രിസഭയില്‍ നിന്ന് കെകെ ശൈലജയെ ഒഴിവാക്കിയതുമുതല്‍ പിണറായി വിജയന് തലവേദനയാണ്. ആരോഗ്യരംഗത്ത് ശൈലജ ടീച്ചറായിരുന്നെങ്കില്‍ ഇത്രയും പ്രശ്‌നം ഉണ്ടാകില്ലായിരുന്നുവെന്ന് സ്വന്തം പാര്‍ട്ടിക്കാര്‍ക്കു തന്നെ മനസ്സിലായിരിക്കുന്നു. മന്ത്രി വീണ ജോര്‍ജ്ജ് പൂര്‍ണ പരാജയമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെ തന്നെ ചര്‍ച്ചാ വിഷയം. ആരോഗ്യമന്ത്രിയായി മികച്ച പ്രകടനം ആയിരുന്നു കെകെ ശൈലജ കാഴ്ച വെച്ചിരുന്നത്. നിപ്പാ കാലത്തും കൊവിഡ് ആദ്യ തരംഗത്തിന്റെ സമയത്തും കെകെ ശൈലജ ആരോഗ്യമന്ത്രിയെന്ന നിലയില്‍ നടത്തിയ ഇടപെടലുകള്‍ വലിയ തോതില്‍ അഭിനന്ദിക്കപ്പെട്ടിരുന്നുവെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ വിലയിരുത്തലുണ്ടായി. ഇതോടെ ആരോഗ്യമന്ത്രി സ്ഥാനത്തേക്ക് കെകെ ശൈലജയെ തന്നെ കൊണ്ടുവരണമെന്നുള്ള ശക്തമായ ആവശ്യം പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ഉണ്ടായിരിക്കുകയാണ്.
കൊവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ കെകെ ശൈലജയെ തുടരാന്‍ അനുവദിക്കണം എന്നുളള ആവശ്യം വ്യാപകമായി ഉയര്‍ന്നിരുന്നു. എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ച് കൊണ്ട് കെകെ ശൈലജ അടക്കമുളളവരെ മാറ്റി നിര്‍ത്താന്‍ സിപിഎം തീരുമാനിക്കുകയായിരുന്നു.കെകെ ശൈലജയെ മന്ത്രിയാക്കാത്തതില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങളും സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നിട്ടുണ്ട്.
അതേസമയം, സംസ്ഥാന നേതൃത്വത്തെ ന്യായീകരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തുവന്നു. കേരളഘടകത്തിന്റെ നയ പ്രകാരമാണ് ശൈലജയെ മാറ്റി നിര്‍ത്തിയതെന്ന് യെച്ചൂരി മറുപടി നല്‍കി. നിശ്ചിത തവണ മത്സരിച്ച മുന്‍മന്ത്രിമാരെയും മുതിര്‍ന്ന നേതാക്കളെയും സ്ഥാനാര്‍ഥികളാക്കിയില്ലെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.
മുന്‍മന്ത്രി തോമസ് ഐസക്, മുന്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും മാറ്റിയത് ചൂണ്ടിക്കാട്ടി സിപിഎം കേരള ഘടകം ഇതിനെ പ്രതിരോധിച്ചു.
നാം നേടിയത് വ്യാജ സ്വാതന്ത്ര്യമാണെന്ന് ഇതുവരെ പറഞ്ഞിരുന്ന സിപിഎം ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതായി സമ്മതിക്കുന്നത് സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷ വേളയിലാണ്. ചരിത്രത്തിലാദ്യമായി ദേശീയ പതാക ഉയര്‍ത്താനും പാര്‍ട്ടി തീരുമാനിച്ചിരുന്നു. സ്വാതന്ത്ര്യദിനം വലിയ പരിപാടികളോടെ ആഘോഷിക്കാനും പാര്‍ട്ടി ഓഫീസുകളിലെല്ലാം ദേശീയപതാക ഉയര്‍ത്താനും തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ആദ്യമായാണ് പാര്‍ട്ടി സ്വാതന്ത്ര്യം ആഘോഷിക്കുന്നതെന്നത് സുജന്‍ ചക്രവര്‍ത്തി നിഷേധിച്ചു. മുന്‍പ് പലപ്പോഴും മറ്റു പല തരത്തില്‍ സ്വാതന്ത്ര്യം ആഘോഷിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഫാസിസ്റ്റ് വര്‍ഗീയ ശക്തികള്‍ മൂലം രാജ്യത്തിനുണ്ടാകുന്ന ആപത്തുകള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിച്ചാണ് സാധാരണ ഞങ്ങള്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കാറുള്ളത്. എന്നാല്‍ ഇക്കുറി ഞങ്ങള്‍ വിപുലമായിട്ടാണ് ആഘോഷിക്കുന്നത്, 75-ാം വാര്‍ഷികവും നൂറാം വാര്‍ഷികവും എപ്പോഴും ഉള്ളതല്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സി.പി.എം കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി കുറയ്ക്കാന്‍ തീരുമാനിച്ചതായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറയുകയുണ്ടായി. കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് മുതല്‍ 75വയസ് പ്രായപരിധി നടപ്പാക്കും. സംസ്ഥാന കമ്മിറ്റികളിലും പ്രായപരിധിയില്‍ മാറ്റമുണ്ടാകുമെന്നും കുറഞ്ഞ പ്രായം അതത് ഘടകങ്ങള്‍ക്ക് തീരുമാനിക്കാമെന്നും യെച്ചൂരി പറഞ്ഞു. സംസ്ഥാന കമ്മിറ്റികളില്‍ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ 60 വയസില്‍ കൂടരുതെന്ന് ശുപാര്‍ശയുണ്ട്. അങ്ങനെയാകുമ്പോള്‍ പിണറായി വിജയനെ പുറത്താക്കേണ്ടേ സാര്‍ എന്നൊരു ചോദ്യമാണ് ഉയരുന്നത്.
അപ്പോഴാണ് പറയുന്നത് പിണറായിക്ക് പ്രത്യേക പരിഗണന നല്‍കിയെന്ന്. മുഖ്യമന്ത്രി പദത്തില്‍ ഇരിക്കുന്നവര്‍ക്ക് നിലവില്‍ ഇളവുകള്‍ നല്‍കാറുണ്ടെന്നും ഇക്കാര്യത്തില്‍ ബന്ധപ്പെട്ട ഘടകങ്ങള്‍ തീരുമാനമെടുക്കുമെന്നും ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.