ടിപി ചന്ദ്രശേഖരന്റെ ഭാര്യയും എംഎല്‍എയുമായ കെകെ രമയ്‌ക്കെത്തിയ ഭീഷണി കത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.കെ.രമ എം.എല്‍.എയുടെ മകനെയും ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറിയേയും ഭീഷണിപ്പെടുത്തി കത്തയച്ച സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പിണറായി വിജയന്‍ സഭയില്‍ പറയുകയുണ്ടായി. വടകര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തി പ്രതികളെ കണ്ടെത്താനാണ് ശ്രമം.
രാമനാട്ടുകര സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോയ അഷ്‌റഫിനെ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളിലൊരാള്‍ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനിയെങ്കിലും ഇക്കാര്യത്തില്‍ മിണ്ടിയില്ലെങ്കില്‍ കെകെ രമ സഭയെ വിറപ്പിക്കുമെന്ന് മുഖ്യനറിയാം. ഒരു മുഴം മുന്‍പേ പിണറായി വിജയന്‍ അക്കാര്യത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് പറയുകയായിരുന്നു.
ഭീഷണിക്കത്ത് കൊണ്ട് പേടിപ്പിക്കാന്‍ നോക്കേണ്ടെന്നാണ് അന്ന് രമ പ്രതികരിച്ചിരുന്നത്. 2012 മുതലുള്ള ഭീഷണികളുടെ തുടര്‍ച്ചയാണ് പിജെ ആര്‍മിയുടെ പേരില്‍ വന്ന ഭീഷണികത്തെന്നും ഇതുകൊണ്ടെന്നും തന്നെ തളര്‍ത്താന്‍ ആവില്ലെന്നുമാണ് കെകെ രമ പറഞ്ഞിരുന്നത്. നിയമസഭക്കകത്തും പുറത്തും സിപിഎമ്മിന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ തുറന്നുകാട്ടുമെന്നും സ്വര്‍ണക്കടത്തും സ്വര്‍ണം തട്ടലും അടക്കം സിപിഎം നേതൃത്വം നല്‍കുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സംസാരിക്കുന്നതാണ് ഗുണ്ടാസംഘങ്ങളെ പ്രകോപിപ്പിച്ചതെന്നും കെ കെ രമ പറഞ്ഞിരുന്നു.മകനെ കൊല്ലുമെന്ന് കേട്ടാല്‍ തളരുമെന്നാണ് കത്തയച്ചവര്‍ കരുതുന്നതെങ്കില്‍ അങ്ങനെ തളരുന്ന ആളല്ല താനെന്നും രമ വ്യക്തമാക്കിയിരുന്നു.
സിപിഎമ്മിനെതിരെ മാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്കു വന്നാല്‍ ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി തീര്‍ത്തതു പോലെ 100 വെട്ട് വെട്ടി മകനെയും തീര്‍ക്കുമെന്നും എ.എന്‍.ഷംസീര്‍ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചകളില്‍ ആര്‍എംപിക്കാര്‍ പങ്കെടുക്കരുതെന്നുമാണ് ഭീഷണികത്തില്‍ഉണ്ടായിരുന്നത്. കോഴിക്കോട് എസ്എം സ്ട്രീറ്റില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭീഷണി കത്ത് ലഭിച്ചതിനെ തുടര്‍ന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍. വേണു കോഴിക്കോട് റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയിരുന്നു.
വടകര എംഎല്‍എ കെകെ രമയുടെ ഓഫീസിലാണ് ഭീഷണിക്കത്ത് വന്നിരുന്നത്. ചാനല്‍ ചര്‍ച്ചയില്‍ സി.പിഎമ്മിനെതിരെ സംസാരിക്കരുതെന്നും രമയുടെ മകന്‍ അഭിനന്ദിനെ കൊല്ലുമെന്നും കത്തില്‍ പറയുന്നുണ്ട്. കോഴിക്കോട് എസ്എം സ്ട്രീറ്റില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരുന്നത്.