ഫസല്‍ വധക്കേസ് പ്രതികളായി കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും പുറത്തിറക്കാനുള്ള പിണറായി സര്‍ക്കാരിന്റെ കഠിന ശ്രമം പാഴായില്ല. കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഇവരോട് കാണിക്കുന്നതെന്ന് ആരോപിച്ച് പിണറായി മന്ത്രിസഭയിലെ മന്ത്രിമാരും സഖാക്കളും മരങ്ങള്‍ നട്ട് പ്രതിഷേധിച്ചിരുന്നു. ഏതായാലും മരം നട്ടത് വെറുതെയായില്ലെന്ന് പറയാതെ വയ്യ. കാരായി രാജനും കാരായി ചന്ദ്രശേഖരനും ഹൈക്കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചു. ഇനി ഇവര്‍ക്ക് ജന്മനാടായ കണ്ണൂരിലേക്ക് പോകാം. എറണാകുളം ജില്ല വിടരുത് എന്ന വ്യവസ്ഥ കോടതി എടുത്തു കളയുകയായിരുന്നു. എന്നാല്‍ മൂന്ന് മാസത്തിന് ശേഷം മാത്രമേ ഇളവ് നിലവില്‍ വരൂ. അതുവരെ ഇരുവരും എറണാകുളം ജില്ലയില്‍ തുടരണം. ഇളവ് അനുവദിക്കുന്നതിലുള്ള സി ബി ഐ യുടെ എതിര്‍പ്പ് കോടതി തള്ളി.എറണാകുളം ജില്ല വിട്ടു പോവരുതെന്ന ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയാണ് ഇരുവരും കോടതിയെ സമീപിച്ചിരുന്നത്.
ഇളവ് അനുവദിക്കരുതെന്ന സിബിഐയുടെ ആവശ്യം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അശോക് മേനോന്റെ ഉത്തരവ്. കേസില്‍ ഹൈക്കോടതി തുടരന്വേഷണം നിര്‍ദേശിച്ചതിനാല്‍ വിചാരണ നീട്ടിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ടന്നും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നത് തടയേണ്ടതില്ലന്നും ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു.ഒന്‍പതു വര്‍ഷമായി രാഷ്ടീയ വൈരാഗ്യത്തിന്റെ ഇരകളായി ജന്മനാട്ടില്‍ പോകാന്‍ പോലും കഴിയാതെ രാജനും ചന്ദ്രശേഖരനും തുടരുകയായിരുന്നുവെന്നാണ് സിപിഎം പറഞ്ഞിരുന്നത്. നീണ്ട കാലത്തെ നിയമപോരാട്ടത്തിനൊടുവില്‍ ലഭിച്ച ആശ്വാസമായി കാണാം ഈ ഹൈക്കോടതി വിധിയെ എന്നാണ് ഇവര്‍ പറയുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനത്തിന്റെ നേര്‍സാക്ഷികളാണ് ഇവരെന്ന് സിപിഎം ആരോപിച്ചിരുന്നു.
എന്‍ ഡി എഫ് പ്രവര്‍ത്തകന്‍ ഫസല്‍ 2006 ഒക്ടോബര്‍ 22നാണ് തലശേരി സെയ്ദാര്‍ പള്ളിക്ക് സമീപം കൊല്ലപ്പെട്ടത്. പ്രദേശത്ത് ആര്‍ എസ് എസ് – എന്‍ ഡി എഫ് സംഘര്‍ഷം നിലനിന്ന സമയത്തായിരുന്നു കൊല.കൊലപാതകത്തെ തുടര്‍ന്ന് സമാധാനയോഗത്തില്‍ കൊലപാതകികളായ ആര്‍ എസ് എസുകാര്‍ക്കൊപ്പം ഇരിക്കില്ലെന്ന് പറഞ്ഞ് എന്‍ ഡി എഫ് നേതാക്കള്‍ ഇറങ്ങിപ്പോയി. ആര്‍ എസ് എസാണ് കൊല നടത്തിയതെന്ന് എന്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ എ സി ജലാലുദ്ദീന്‍ പരസ്യമായി പറഞ്ഞു. എന്നിട്ടും സി പി ഐ എം നേതാക്കളുടെ മേല്‍ കേസ് കെട്ടിവച്ചുവെന്നാണ് പറയുന്നത്. എന്നാല്‍, ആര്‍എസ്എസ് ആണ് കൊല നടത്തിയതെന്ന് വരുത്തി തീര്‍ക്കാന്‍ പല ശ്രമങ്ങളും സിപിഎം നടത്തിയെന്ന ആരോപണമാണ് പിന്നീട് ഉയര്‍ന്നത്.
2012 ജൂണ്‍ 12ന് സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി തലശേരി ഏരിയ സെക്രട്ടറി കാരായി രാജനെയും തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി കാരായി ചന്ദ്രശേഖരനെയും പ്രതിയാക്കി.2012 ജൂണ്‍ 22ന് ഇരുവരും കോടതിയില്‍ ഹാജരായി. തുടര്‍ന്ന് ഒന്നരവര്‍ഷം ജയില്‍വാസം.
കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്ന് ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട ഫസലിന്റെ ഭാര്യ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കേസ് സിബിഐ എറ്റെടുക്കുകയായിരുന്നു.
സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും അടക്കമുള്ള 8 പേരെ പ്രതികളാക്കി 2012 ജൂണ്‍ 12നാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. തുടര്‍ന്ന് ഒന്നര വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം 2013ലാണ് കാരായിമാര്‍ക്ക് കോടതി കര്‍ശന ഉപാധികളോടെ ജാമ്യം നല്‍കിയത്.സിപിഐഎം പ്രവര്‍ത്തകനായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്നതിലെ എതിര്‍പ്പാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു ആരോപണം.