കോവിഡ് മൂലം ജീവിതമാർഗം നഷ്ടമായ നിരവധി പേർ ഇതിനോടകം ആത്മഹത്യയിൽ അഭയം പ്രാപിച്ചു കഴിഞ്ഞു. നമ്മുടെ നാട് ഇത്തരത്തിലൊരു പ്രതിസന്ധിയെ നേരിടുന്ന അവസരത്തിൽ ഈ വിഷയത്തെ അധികാരികൾ സമീപിച്ച രീതി തെറ്റായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ മരണങ്ങളത്രയും.
ഇതുപോലൊരു വെല്ലുവിളി നേരിടേണ്ടി വരുന്നത് ആദ്യ സംഭവം തന്നെയാവാം. പക്ഷെ കാര്യങ്ങളെ സമചിത്തതയോടെ കൈകാര്യം ചെയ്യാതെ ഓരോ കിറ്റും കൊടുത്ത് ജനങ്ങളെ വീടിനുള്ളിൽ പൂട്ടിയിട്ടാൽ അവരുടെ ജീവിതം സുരക്ഷിതനാണെന്നാണോ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ വിചാരം. ഇങ്ങനെ പൂട്ടിയിട്ടാൽ ആരും ചിലപ്പോ കോവിഡ് വന്ന് ചാവില്ലായിരിക്കും . പക്ഷെ കടം കയറി അവസാനം കയറെടുക്കാതെ തരമില്ലാതാവുന്ന പാവങ്ങളെപ്പറ്റി പറഞ്ഞാൽ അധികാര വർഗത്തിന് ചിലപ്പോ മനസിലായെന്ന് വരില്ല.
കോവിഡ് രണ്ടാം തരംഗത്തെത്തുടർന്നുള്ള അടച്ചിടൽ മൂന്നു മാസം പിന്നിടുമ്പോഴേക്കും കടബാധ്യത മൂലം ആത്മഹത്യ ചെയ്തവരുടെ എണ്ണം 26 ആണ്. സർക്കാരിന്റെ ഖജനാവ് നിറയ്ക്കാൻ ബാറുകൾ തുറന്നു കൊടുക്കുകയും അത്താഴപ്പഷ്ണിക്കാരായ കച്ചവടക്കാരെ വീട്ടിലിരുത്തുകയും ചെയ്തതോടെ പത്തോളം വ്യാപാരികളാണ് ജീവൻ വെടിഞ്ഞത്.
മരണം കാണുന്നത് ലഹരിയാക്കിയവരോടൊന്നും ഈ കണക്കുകൾ പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം. പക്ഷെ ഇത്തരം അമ്മമാരുടെ കരച്ചിലുകൾ ഞങ്ങളെപ്പോലുള്ള പച്ച മനുഷ്യരുടെ കാത് പൊള്ളിക്കുന്നുണ്ട് .
കടുവാക്കുളത്തെ ഇരട്ട സഹോദരങ്ങളുടെ മരണമാണ് ഏറ്റവും ഒടുവിലത്തേത്. ഞായറാഴ്ച രാത്രി അമ്മയ്‌ക്കൊപ്പം ടി വി കണ്ട ശേഷം കിടക്കാൻ പോയ മക്കൾ രാവിലെ അടുത്തടുത്ത വീടുകളിൽ തൂങ്ങി നിൽക്കുന്നതാണ് ആ ‘അമ്മ കണ്ടത്.
കടുവയ്ക്കുളത്ത് കൊച്ചുപറമ്പിൽ ഫാത്തിമാ ബീവിയുടെ മക്കളായ നിസാർ ഖാൻ , നസീർ ഖാൻ എന്നിവരാണ് കോവിഡ് പ്രതിസന്ധിയെത്തുടർന്നുണ്ടായ കടബാധ്യത മൂലം ജീവൻ ഉപേക്ഷിച്ചത്. 34 വയസുകാരായ ഈ ഇരട്ട സഹോദരന്മാർ വിവാഹം കഴിച്ചിട്ടില്ല . സഹോദരന്മാർ എന്നതിനപ്പുറം നസീറും നിസാറും ഏറ്റവും അടുത്ത ചങ്ങാതിമാർ കൂടിയായിരുന്നു. നാട്ടകം സിമന്റ് കവലയിൽ ഏറെ കാലം വാടകയ്ക്ക് താമസിച്ചിരുന്ന ഇവർ 2019 മെയ് രണ്ടിനാണ് കോട്ടയം സഹകരണ അർബൻ ബാങ്കിന്റെ മണിപ്പുഴ ശാഖയിൽ നിന്നും 13 ലക്ഷം രൂപ വൗയ്പയെടുത്ത് കടുവക്കുളത്ത് തൊട്ടടുത്തായി ഇപ്പോൾ താമസിക്കുന്ന രണ്ടു വീടുകൾ വാങ്ങിയത്. കോടി മാതാ എസ് ആൻഡ് എസ്സിൽ ക്രയിൻ ഓപ്പറേറ്റര്മാരായിരുന്നു ഇരുവരും. എന്നാൽ ക്രൈൻ ഉടമ അടുത്തയിടെ കോവിഡ് ബാധിച്ച് മരണപ്പെട്ടതോടെ ഇവരുടെ ജോലി നഷ്ടമായി. ഇതോടെ കടുത്ത സമ്പത്തുയ്ക പ്രതിസന്ധിയിലായ ഇവർക്ക് യഥാ സമയം വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെയായി. വായ്പ മുടങ്ങിയതോടെ ബാങ്ക് അധികൃതർ പലതവണ വീട്ടിലെത്തി .
കോവിഡ് കാലമായതിനാലും നിയന്ത്രണങ്ങൾ കര്ശനമായതിനാലും പകരം മറ്റൊരു ജോലി ചെയ്യാനോ ഉമ്മയെ നോക്കാനോ പോലും ഇവർക്ക് കഴിഞ്ഞില്ല. ഇതേത്തുടർന്നുണ്ടായ മാനസിക സംഘര്ഷങ്ങള് മൂലം കുറെ നാളുകളായി ഇരുവരും വീടിന് വെളിയിൽ ഇറങ്ങാറില്ല എന്നാണ് നാട്ടുകാർ പറയുന്നത്.
എന്തെങ്കിലും ഒരു ജോലി ചെയ്ത് ജീവിക്കാൻ മാർഗമുണ്ടായിരുന്നെങ്കിൽ ആ അമ്മയ്ക്ക് അവരുടെ പൊന്നുമക്കളെ ഇന്ന് നഷ്ടമാവില്ലായിരുന്നു. ഒരുപാട് സ്വപ്നം കണ്ട് അവർ വാങ്ങിയ അവരുടെ വീട് കൂടി നഷ്ടമാവും എന്ന അവസരത്തിലാവും , ആ ഉമ്മയുടെ തെരുവിലേക്കിറങ്ങുന്ന അവസ്ഥ ഓർക്കാനാവാതെയാവും ആ മക്കൾ ഇത്തരമൊരു കടുംകൈ ചെയ്തത്.
ഇവിടെ യഥാർഥ പ്രതി ആരാണ്? ജോലി എടുക്കാനുള്ള മടി കൊണ്ടല്ല അവർ സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടത് . കോവിഡിന്റെ പേരിൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അവരുടെ ജീവിത മാര്ഗങ്ങള് അടച്ചു കളഞ്ഞതുമിതേ സർക്കാർ തന്നെയാണ്. സർക്കാർ എന്ന് പറയുന്നതിലും വ്യക്തമായി കേരളത്തിന്റെ വലിയകപ്പിത്താൻ എന്ന് പറയുന്നതാവും ശരി . മുന്നും പിന്നും നോക്കാതെ ഓരോരോ തീരുമാനങ്ങൾ എടുക്കുകയും അത് ജനങ്ങളിൽ അടിച്ചേൽപ്പിക്കുകയും അനുസരിക്കാത്തവരെ ക്രൂശിക്കുകയും ചെയ്യുന്ന പിണറായി വിജയൻറെ ദുർഭരണത്തിന്റെ ഒടുവിലത്തെ ഇരകളാണ് നസീറും നിസാറും .
ഇത് അവസാനത്തേതാണെന്ന് കരുതാനാവില്ല. സർക്കാർ ജോലി ജീവിതത്തിന്റെ അവസാനമല്ല എന്ന ഹൈക്കോടതിയുടെ ഓര്മപ്പെടുത്തലിനെ വിലകുറച്ചു കാണുന്നില്ല , പക്ഷെ സർക്കാർ ജോലിയില്ലാത്തവരൊക്കെ ജീവിക്കാനാവാതെ കയറെടുക്കുന്ന നിലയിലേക്ക് തള്ളിവിടുന്ന മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിൽ ഇനിയും സാധാരണക്കാരന്റെ മരണങ്ങൾക്ക് സാക്ഷിയാവേണ്ടി വന്നേക്കാം.