പിണറായിയെ പൂട്ടാന്‍ തന്നെ ഉറപ്പിച്ച് സുപ്രീംകോടതി. വിവാദ കേസായ എസ്എന്‍സി ലാവ്‌ലിന്‍ കേസ് ഈ വരുന്ന പത്തിന് സുപ്രീംകോടതി പരിഗണിക്കും. കഴിഞ്ഞ ഏപ്രില്‍ ആറിനായിരുന്നു ഇതിന് മുമ്പ് കേസ് പരിഗണിച്ചത്. ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ലാവ്ലിന്‍ കേസ് അട്ടിമറിക്കാന്‍ രണ്ട് ജഡ്ജിമാര്‍ കൂട്ടുനിന്നെന്നും ഇതിന്റെ പ്രത്യുപകാരമായി അഞ്ച് കോടി രൂപ സിബിഐ ജഡ്ജിക്കും ഹൈക്കോടതി ജഡ്ജി ഉബൈദിന് 50 കോടി രൂപയും കൊടുത്തതായി എറണാകുളത്തെ ഒരു പത്രപ്രവര്‍ത്തകന്‍ തന്നെ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയ്ക്ക് പരാതി അയച്ചിരുന്നു. സിയാലിന് 1,20,000ലക്ഷം ഓഹരികള്‍ മറച്ചുവിറ്റാണ് ഇതിലുള്ള പുക ഉണ്ടാക്കിയെന്നാണ് ഇഡിക്കുമുന്നില്‍ ഞങ്ങളുടെ ചീഫ് എഡിറ്റര്‍ ക്രൈം നന്ദകുമാര്‍ പരാതി നല്‍കിയിരുന്നുത്. ടിപി നന്ദകുമാര്‍ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇഡി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. രണ്ട് തവണ അദ്ദേഹത്തെ ഇഡി ഓഫീസിലേക്ക് വിളിപ്പിച്ച് തെളിവുകള്‍ ശേഖരിച്ചിരുന്നു. എല്ലാ തെളിവുകളും അദ്ദേഹം ഇഡിക്കുമുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
പിണറായി വിജയനെയും രണ്ട് ഉദ്യോഗസ്ഥരെയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐയും പ്രതിപട്ടികയില്‍ തുടരുന്ന ഉദ്യോഗസ്ഥരുമാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. അധിക രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്നാവശ്യപ്പെട്ട് എതിര്‍ കക്ഷികളിലൊരാളായ എ ഫ്രാന്‍സിസ് കഴിഞ്ഞ തവണ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടയാളാണ് എ ഫ്രാന്‍സിസ്. കേരള രാഷ്ട്രീയത്തില്‍ ഏവരും ഉറ്റുനോക്കുന്ന ഒരു കേസാണ് ലാവ്‌ലിന്‍ കേസ്.
നാല് മാസത്തെ ഇടവേളക്ക് ശേഷമാണ് ലാവ്ലിന്‍ കേസ് വീണ്ടും പരിഗണിക്കുന്നത്. നേരത്തെ 27 തവണ ലാവ്ലിന്‍ കേസ് മാറ്റിവെച്ചിരുന്നു. ഇതില്‍ തന്നെ അട്ടിമറിയുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.ഏപ്രില്‍ ആറിനാണ് അവസാനമായി കേസ് പരിഗണിച്ചത്. ഇനി മാറ്റാന്‍ ആവശ്യപ്പെടരുതെന്ന് അവസാനം പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് കക്ഷികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐയും ഹൈക്കോടതി വിധി വിവേചനപരമാണെന്ന വാദവുമായി കസ്തൂരിരങ്ക അയ്യര്‍ ഉള്‍പ്പെടെയുള്ള മുന്‍ ഉദ്യോഗസ്ഥരും നല്‍കിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, എസ്എന്‍സി ലാവ്ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവ്ലിന്‍ കേസിന് കാരണമായത്. കേസന്വേഷിച്ച സിബിഐയുടെ ആരോപണങ്ങള്‍ തെളിവില്ലെന്ന് കണ്ട് സിബിഐ പ്രത്യേക കോടതിയും, ഹൈക്കോടതിയും പിണറായി വിജയനെ കുറ്റവിമുക്തനാക്കുകയായിരുന്നു. തുടര്‍ന്നാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്.
പിണറായി വിജയന്റെ രാഷ്ട്രീയ ഭാവിയെത്തന്നെ ബാധിച്ച ഒന്നായിരുന്നു ലാവ്ലിന്‍ കേസ്. 1995ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രൂപീകരിച്ച കരാറില്‍ മന്ത്രിസ്ഥാനത്തിരിക്കെ പിണറായി വിജയന്‍ വരുത്തിയ മാറ്റം സംസ്ഥാനസര്‍ക്കാരിന് 374.5 കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന സിഎജി റിപ്പോര്‍ട്ടും തുടര്‍ന്നുള്ള സിബിഐ അന്വേഷണവുമാണ് ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കു കാരണമായത്. നിര്‍ണ്ണായകമായ പല ഘട്ടങ്ങളിലും പിണറായിക്കെതിരെ ഈ കേസ് ആയുധമാക്കിയിരുന്നു.
കേരളത്തിലെ ഏറ്റവും പഴക്കംചെന്ന പള്ളിവാസല്‍-ചെങ്കുളം-പന്നിയാര്‍ ജലവൈദ്യുത പദ്ധതികള്‍ നവീകരിക്കാന്‍ 1991-1996 ലെ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് തീരുമാനിച്ചു. കാനഡ സര്‍ക്കാരിന്റെ ധനസഹായത്തോടെ നവീകരണത്തിനായി ലാവ്ലിന്‍ കമ്പനിയുമായി അന്നത്തെ വൈദ്യുത മന്ത്രി ജി. കാര്‍ത്തികേയന്‍ നവീകരണത്തിന് ധാരണാപത്രവും കരാറും ഒപ്പിട്ടു. ആ കരാര്‍ പ്രാബല്യത്തിലുള്ള ഘട്ടത്തിലാണ് 1996 മെയ് മുതല്‍ 1999 ഒക്ടോബര്‍ വരെ പിണറായി വിജയന്‍ മന്ത്രിയായത്. കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിനു കാരണം. ഈ കരാര്‍ ലാവ്ലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്‍പര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് ആരോപണം. യുഡിഎഫിന്റെ കാലത്താണ് പദ്ധതി കൊണ്ടുവന്നതെങ്കിലും അന്തിമ കരാര്‍ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ.നായനാര്‍ മന്ത്രിസഭയിലെ വൈദ്യുതിമന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.
1996 ഫെബ്രവരി മാസത്തില്‍ കാര്‍ത്തികേയന്‍ ധാരണപത്രം ഒപ്പിട്ടെങ്കിലും അതിന് കേന്ദ്രസര്‍ക്കാരിന്റെയോ കേരള സര്‍ക്കാരിന്റെയോ വൈദ്യുത ബോര്‍ഡിന്റെയോ അംഗീകാരം ഇല്ലാത്തതുകൊണ്ട് ആ എംഒയ്ക്ക് യാതൊരു വിലയും ഉണ്ടായിരുന്നില്ല. എന്നാല്‍, 1996ല്‍ പിണറായി വിജയന്‍ യാതൊതു വിലയുമില്ലാത്ത ധാരണാ പത്രം എടുത്ത് കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിന്റെ ഓഫീസില്‍ ഇടനിലക്കാരനും കുപ്രിസിദ്ധ ക്രിമിനലുമായി ദിലീപ് രാഹുലിന്റെ കൂടെ പോയി കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാറാക്കി മാറ്റി 1997 ജനുവരി മാസത്തില്‍ സര്‍ക്കാര്‍ നിയമിച്ച സിഐടിയു അഖിലേന്ത്യാ പ്രസിഡന്റും എപിയുമായിരുന്ന ഇ ബാലാനന്ദന്‍ കമ്മീഷന്‍ 101 കോടിക്ക് ഈ മൂന്നു പദ്ധതികളുടെ വര്‍ക്കുകളെല്ലാം പൂര്‍ത്തീകരിക്കാമെന്ന് ഓഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ യാതൊരു ആഗോള ടെന്‍ഡറും വിളിക്കാതെ കണ്‍സള്‍ട്ടന്‍സി കരാര്‍ 245 കോടിയുടെ സപ്ലൈ കരാറാക്കി മാറ്റുകയും 24 കോടിരൂപയുടെ കണ്‍സള്‍ട്ടന്‍സി കരാറാക്കി മാറ്റുകയും കൂടാതെ 98.3 കോടി രൂപ മലബാര്‍ ക്യാന്‍സര്‍ സെന്ററിനുമായി വിദേശ ഫണ്ട് തരാനുള്ള എംഒയില്‍ ഒപ്പിടുകയും ചെയ്ത് പിണറായി വിജയന്‍ സ്വന്തം ഇഷ്ടപ്രകാരം സര്‍ക്കാരിന്റെയും വൈദ്യുതബോര്‍ഡിന്റെയും കേന്ദ്ര പവര്‍ അതോറിറ്റിയുടെയും അനുമതിയില്ലാതെ എസ്എന്‍സി ലാവ്‌ലിനുമായി കരാറില്‍ ഏര്‍പ്പെടുകയായിരുന്നു. ഇതുവഴി 253കോടി രൂപയാണ് കേരളത്തിന് നഷ്ടം ഉണ്ടായത്. ഇതില്‍ 150 കോടി രൂപ പിണറായി വിജയന്‍ അനധികൃതമായി സ്വന്തമാക്കി എന്നുള്ള പരാതിയാണ് ഞങ്ങളുടെ ചീഫ് എഡിറ്റര്‍ ക്രൈം നന്ദകുമാര്‍ ഹൈക്കോടതിയില്‍ ഉന്നയിച്ചത്. എന്തായാലും ഏറെ കോളിളക്കം സൃഷ്ടിക്കുന്ന ലാവ്‌ലിന്‍ കേസില്‍ സുപ്രീംകോടതി എന്തു തീരുമാനം എടുക്കുമെന്നുള്ളതറിയാന്‍ കേരളം ഉറ്റുനോക്കുകയാണ്.