ലക്ഷദ്വീപില്‍ സാധാരണക്കാരോട് കാണിക്കുന്ന ക്രൂരത തുടരുന്നു. വികസനത്തിന്റെ പേര് പറഞ്ഞ് സാധാരണക്കാരായ തൊഴിലാളികളുടെ ജോലി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന പ്രതികാര നടപടികളുടെ ഭാഗമായി പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടം ഒരു മുന്നറിയിപ്പുമില്ലാതെ പൊളിച്ചുമാറ്റിയിരിക്കുന്നു. രാത്രിയിലാണ് കെട്ടിടം ലക്ഷദ്വീപ് ഭരണകൂടം പൊളിച്ചുനീക്കിയത്. ആഗസ്ത് 15ന് ഉദ്ഘാടനം ചെയ്യാനിരുന്ന വര്‍ക്ക് ഷോപ്പ് കെട്ടിടമാണ് കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്തിനെ അറിയിക്കാതെ രാത്രിയില്‍ പൊളിച്ചിരിക്കുന്നത്. പ്രഫുല്‍ പട്ടേല്‍ അഡ്മിനിസ്ട്രേറ്ററായതിന് ശേഷം ദ്വീപില്‍ നടത്തിവരുന്ന വിചിത്രമായ നടപടികളുടെ തുടര്‍ച്ചയാണിതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കേണ്ട സ്ഥാപനമാണ് ഒരു മുന്നറിയിപ്പുമില്ലാതെ പൊളിച്ചുമാറ്റിയിരിക്കുന്നത്.
പ്രതിഷേധം മുന്നില്‍ കണ്ട് ഇവര്‍ സാധാരണക്കാരെ നേരിടുന്നതിന് സൈനികരുടെയും പോലീസിന്റെയും കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. വന്‍ സന്നാഹത്തോടെയാണ് പൊളിച്ചുനീക്കല്‍ നടപടി തുടര്‍ന്നത്. റോഡില്‍നിന്ന് നിശ്ചിത അകലം പാലിക്കാതെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വിലക്കിക്കൊണ്ട് ഭരണകൂടം വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ മറപിടിച്ചാണ് ഇപ്പോഴത്തെ നടപടികളെന്നാണ് പറയുന്നത്. 2019 ല്‍ സര്‍ക്കാര്‍ വികസന പദ്ധതിയുടെ ഭാഗമായി കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് സ്ഥാപിച്ചതാണ് കെട്ടിടം.വൈകീട്ട് ആറുമണിയോടെ പ്രദേശം പോലിസിന്റെയും അര്‍ധ സൈനികരുടെയും പൂര്‍ണനിയന്ത്രണത്തിലാക്കിയ ശേഷമാണ് ബുള്‍ഡോസറുപയോഗിച്ച് കെട്ടിടം തകര്‍ത്തത്.
ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടികള്‍. കലക്ടറെ കൂടാതെ ഡെപ്യൂട്ടി കലക്ടര്‍, സബ് ഡിവിഷന്‍ ഓഫിസര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു. 2019 ല്‍ സ്വകാര്യവ്യക്തിയുടെ ഭൂമി പാട്ടത്തിനെടുത്ത് വില്ലേജ് ദ്വീപ് പഞ്ചായത്ത് തുടങ്ങിയ വര്‍ക്ക് ഷോപ്പ് കെട്ടിടം പൊളിച്ചുമാറ്റുന്നതിന് മുമ്പ് പഞ്ചായത്തിനെ വിവരമറിയിച്ചിരുന്നില്ലെന്ന് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ പ്രതികരിച്ചു.പ്രഫുല്‍ പട്ടേല്‍ അഡ്മിനിസ്ട്രേറ്ററായശേഷം ലക്ഷദ്വീപ് നിവാസികളെ ദ്രോഹിക്കുന്ന നിരവധി നടപടികളാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുമുണ്ടാവുന്നത്. തീരത്തുനിന്നും 20 മീറ്റര്‍ ദൂരപരിധി പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് കവരത്തിയിലെ ഭൂവുടമകള്‍ക്ക് നല്‍കിയ നോട്ടീസ് വിവാദമായതിനെത്തുടര്‍ന്ന് അടുത്തിടെയാണ് പിന്‍വലിച്ചത്. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നായിരുന്നു നടപടികള്‍. കവരത്തി, സുഹേലി ദ്വീപുകളിലെ നൂറോളം കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനാണ് നോട്ടീസ് നല്‍കിയിരുന്നത്. ലക്ഷദ്വീപ് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസറുടേതായിരുന്നു ഉത്തരവ്.
എന്നാല്‍, വീടുകള്‍ പൊളിക്കാനുള്ള അധികാരം ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസര്‍മാര്‍ക്കില്ലന്നു ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു. കേസുമായി മുന്നോട്ടുപോവുകയാണെന്നും കോടതി പറഞ്ഞിരുന്നു. ഇതെത്തുടര്‍ന്നാണ് കവരത്തിയിലെ നടപടി നിര്‍ത്തിവച്ച് ഉത്തരവായത്. അതേസമയം, മറ്റു ദ്വീപുകളില്‍ നല്‍കിയ നോട്ടീസ് പ്രാബല്യത്തിലുണ്ട്. ലക്ഷദ്വീപിലെ തീരദേശത്തെ നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കണമെന്ന ഭരണകൂടത്തിന്റെ ഉത്തരവിനെതിരേ സേവ് ലക്ഷദ്വീപ് ഫോറവും ഹൈക്കോടതിയിലെത്തിയിരുന്നു. വ്യക്തമായ വിശദീകരണം നല്‍കാത്ത പക്ഷം തീരത്തെ മല്‍സ്യത്തൊഴിലാളികളുടെ ചെറുകുടിലുകള്‍ അടക്കം പൊളിച്ചുനീക്കുമെന്നാണ് മുന്നറിയിപ്പ്.
അതേസമയം, ലക്ഷദ്വീപില്‍ പഞ്ചനക്ഷത്ര വില്ലകള്‍ നിര്‍മ്മിക്കാന്‍ കരാര്‍ ക്ഷണിച്ച് ഭരണകൂടം. മിനിക്കോയ്, കടമത്ത്, സുഹേലി ദ്വീപുകളില്‍ ഇക്കോ ടൂറിസത്തിന്റെ ഭാഗമായി വില്ലകള്‍ നിര്‍മ്മിക്കുന്നതിനാണ് കരാര്‍ ക്ഷണിച്ചത്. മിനിക്കോയില്‍ 319 കോടിയുടെ 150 വില്ലയാണ് നിര്‍മ്മിക്കുന്നത്. ഇതില്‍ 110 ബീച്ച് വില്ലയും 40 വാട്ടര്‍ വില്ലയുമാണ് ഉള്‍പ്പെടുന്നത്. സുഹേലിയില്‍ 247 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. 60 ബീച്ച് വില്ലയും 50 വാട്ടര്‍ വില്ലയുമടക്കം 110 എണ്ണമാണ് ഇവിടെ നിര്‍മ്മിക്കുന്നത്. കടമത്ത് ദ്വീപില്‍ നിര്‍മ്മിക്കുന്നത് 240 കോടിയുടെ 110 വില്ലയും 75 ബീച്ച് വില്ലയും 35 വാട്ടര്‍ വില്ലയുമാണ് നിര്‍മ്മിക്കുന്നത്. സ്വകാര്യ കമ്പനികള്‍ക്കായിരിക്കും വില്ലകളുടെ നടത്തിപ്പ് ചുമതല.
മൂന്ന് വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കണമെന്നും കാരര്‍ ക്ഷണിച്ച് ഇറക്കിയ നോട്ടീസില്‍ പറയുന്നുണ്ട്. കരാര്‍ ഏറ്റെടുക്കുന്ന കമ്പനികള്‍ക്ക് കുറഞ്ഞത് 80 കോടിയുടെ സാമ്പത്തികശേഷി ഉണ്ടായിരിക്കണം. നീതി ആയോഗിന്റെ ഭാഗമായാണ് പദ്ധതി. അതേസമയം, ഇത്തരം കെട്ടിടങ്ങള്‍ ദ്വീപിലെ മണ്ണിന് യോജിച്ചതാണോ എന്ന പഠനം നടത്തിയിട്ടില്ലെന്നും സ്വകാര്യവ്യക്തികള്‍ക്ക് ദ്വീപ് വില്‍ക്കുന്ന നടപടിയാണ് ഇതെന്നും ആക്ഷേപമുണ്ട്.