തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പാകിസ്താന് കടുത്ത താക്കീതുമായി ഇന്ത്യ. ഇന്ത്യയെ വെല്ലുവിളിച്ചുകൊണ്ട് പാക്ക് ആഭ്യന്തരമന്ത്രിയടക്കം രംഗത്തുവന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ മറുപടി.
വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ ഇന്ത്യയ്ക്കെതിരെ ഉന്നയിക്കരുത്. ഭീകരനായ ഹാഫിസ് സെയ്തിന്റെ വീടിന് സമീപം നടന്ന സ്ഫോടനത്തില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കില്ല. ഭീകരവാദത്തെ പാകിസ്താന്‍ ഇപ്പോഴും പിന്തുണയ്ക്കുന്നു എന്നതിന് തെളിവാണ് ആരോപണമെന്നും വിദേശകാര്യ വക്താവ് അരിന്ദം ഭാഗ്ചി അറിയിച്ചു.
ഇന്ത്യയ്ക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ പാക്കിസ്താന്റെ ഭീകര ബന്ധത്തിന് തെളിവുകള്‍ ഇല്ലാതാകില്ല. ഡ്രോണുകള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നാല്‍ ശക്തമായ നടപടിയെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കി. ഇന്ത്യയുടെ സംയമനത്തിന്റെ ആനുകൂല്യമാണ് പലപ്പോഴും പാക്കിസ്താനിലെ ഭീകരവാദികള്‍ക്ക് ലഭിക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
അതേസമയം ഇസ്ലാമിക രാജ്യങ്ങളുടെ സംഘടന മുന്നോട്ടുവച്ച നിര്‍ദേശവും ഇന്ത്യ തള്ളി. കശ്മീരിലേക്ക് പ്രതിനിധിസംഘത്തെ അയയ്ക്കാനുള്ള നിര്‍ദേശമാണ് ഇന്ത്യ തള്ളിയത്. നിക്ഷിപ്ത താത്പര്യക്കാരുടെ അജണ്ടയില്‍ സംഘടന വീഴരുതെന്ന് ഇന്ത്യ പറഞ്ഞു. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ മറ്റാരെയും ഇടപെടാന്‍ അനുവദിക്കില്ല. ഇന്ത്യ- പാകിസ്താന്‍ ചര്‍ച്ച സാധ്യമാക്കണം എന്ന നിര്‍ദേശവും ഇന്ത്യ തള്ളിക്കളഞ്ഞു.
നേരത്തെ, ഇന്ത്യയ്ക്ക് നേരെ കടുത്ത ആരോപണങ്ങളുമായി പാക്ക് ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് രംഗത്തുവന്നിരുന്നു. ലഷ്‌കര്‍ ഭീകരന്‍ ഹാഫിസ് സയിദിന്റെ വീടിനു മുന്നില്‍ നടന്ന സ്ഫോടനത്തിനു പിന്നില്‍ ഇന്ത്യയാണെന്നും, അന്താരാഷ്ട്ര ഗൂഢാലോചന ഇക്കാര്യത്തിലുണ്ടെന്നുമാണ് ഷെയ്ഖ് റാഷിദിന്റെ വാദം.
കറാച്ചി , ലാഹോര്‍, ഇസ്ലാമാബാദ് എന്നീ നഗരങ്ങളില്‍ സ്ഫോടനം നടത്താനാണ് ഭീകരര്‍ ശ്രമിക്കുന്നതെന്നും, ഇത് അന്താരാഷ്ട്ര ഗൂഢാലോചനയാണെന്നും ഇന്ത്യയാണ് നേതൃത്വം വഹിക്കുന്നതെന്നുമൊക്കെയായിരുന്നു പാക്ക് ആഭ്യന്തരമന്ത്രിയുടെ ആരോപണം.
എന്നാല്‍, ഇന്ത്യയുടെ ഉദ്ദേശങ്ങളൊന്നും നടക്കാന്‍ പോകുന്നില്ലെന്നും, പാകിസ്താന്‍ പോലീസും സൈന്യവും ഇപ്പോള്‍ അത്യാധുനികമാണെന്നും, അത് ഇന്ത്യയ്ക്കറിയില്ലെന്നും ഷെയ്ഖ് റാഷിദി അവകാശപ്പെടുന്നു. 1979 ലെ അവസ്ഥയിലല്ല പാകിസ്താനില്‍ ഇപ്പോള്‍ ഉള്ളതെന്നും, നൂതനമായ സാങ്കേതിക വിദ്യകളുണ്ട്, ഇന്ത്യ ഈ പ്രവൃത്തിയില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ പ്രത്യാഘാതം വലുതാണെന്നുമൊക്കെ വിരട്ടലുമുണ്ടായിരുന്നു പാക്ക് മന്ത്രിയുടെ വക.
ഈ ആരോപണങ്ങള്‍ക്കും വിരട്ടലിനുമൊക്കെ ശക്തമായ മറുപടി തന്നെയാണ് ഇന്ത്യ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.