തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗികള്‍ക്ക് ആവശ്യത്തിന് മരുന്നോ, മാസ്‌കോ, ഓക്‌സിജന്‍ ട്യൂബോ ഇല്ലെന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്തുവന്നതിനുപിന്നാലെ ആരോഗ്യവകുപ്പിന്റെ മറ്റൊരു അനാസ്ഥ കൂടി പുറത്ത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് 1000 ഉദ്യോഗാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ഇന്റര്‍വ്യൂ നടത്തിയ ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ഇക്കാര്യം അറിഞ്ഞിട്ടുപോലുമില്ലെന്ന് പറയുന്ന വാദം എന്തൊരു അടിസ്ഥാനരഹിതമാണ്. വീണ ജോര്‍ജ്ജ് പിന്നെന്തിനാണ് ആരോഗ്യ വകുപ്പിന്റെ തലപ്പത്തിരിക്കുന്നത്. വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ പ്രോട്ടോക്കോള്‍ ലംഘിച്ച് ഇന്റര്‍വ്യൂ നടത്തിയത് തെറ്റായ നടപടിയെന്നാണ് വീണ ജോര്‍ജ്ജ് പ്രതികരിച്ചത്. ആള്‍ക്കൂട്ടമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ ഉണ്ടായ വീഴ്ച ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. നിയമലംഘനം വെളിച്ചത്തായപ്പോള്‍ മുഖം രക്ഷിക്കാനാണ് ഇങ്ങനെയൊരു റിപ്പോര്‍ട്ട് വീണ ജോര്‍ജ്ജ് ആവശ്യപ്പെട്ടതെന്ന് സാമാന്യ ബുദ്ധിയുള്ള ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.
കുത്തഴിഞ്ഞ ആരോഗ്യവകുപ്പ് എന്ന വിശേഷണം ഒന്നു കൂടി ഉറപ്പിക്കേണ്ടിയിരിക്കുന്നു. ആരോഗ്യവകുപ്പ് വീണ ജോര്‍ജ്ജിന്റെ കണ്‍ട്രോളിലല്ല എന്നു പറയേണ്ടിയിരിക്കുന്നു. ട്രിപ്പിള്‍ ലോക്ഡൗണ്‍ വരെ പ്രഖ്യാപിച്ച തിരുവനന്തപുരത്ത് 1000 പേരെ പങ്കെടുപ്പിച്ച് ഇങ്ങനെയൊരു ഇന്റര്‍വ്യൂ നടത്തിയത് വീണ ജോര്‍ജ്ജ് അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാന്‍ മാത്രം മണ്ടന്മാരല്ല കേരളത്തിലെ ജനങ്ങള്‍.
സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ക്ക് എല്ലാം സൗജന്യമായി നല്‍കുന്നുണ്ടെന്ന ആരോഗ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കള്ള വാഗ്ദാനങ്ങള്‍ ഇന്നലെയോടെ പുറത്തുവന്നതാണ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതരും സംസാരിക്കുന്ന ഫോണ്‍ ശബ്ദരേഖയാണ് ഇതിനു തെളിവായി പുറത്തുവന്നത്. വാര്‍ത്ത വിവാദമായപ്പോള്‍ മെഡിക്കല്‍ കോളജിന്റെ അടിയന്തര യോഗം വിളിക്കേണ്ടി വന്നു മന്ത്രിക്ക്.
മരുന്നുകളുടേയും ഗ്ലൗസ് ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടേയും മെഡിക്കല്‍ കോളേജിലെ ലഭ്യത സംബന്ധിച്ച് മന്ത്രി വിശദീകരണം തേടുകയാണുണ്ടായത്. ഒരു മാധ്യമ വാര്‍ത്ത പുറത്തുവന്നിട്ടുവേണം ഒരു മാധ്യമപ്രവര്‍ത്തക കൂടിയായിരുന്ന വീണ ജോര്‍ജ്ജിന് മെഡിക്കല്‍ കോളേജ് അധികൃതരോട് വിശദീകരണം തേടാന്‍. കഷ്ടമാണ് ആരോഗ്യമന്ത്രി. ഇതില്‍ നിന്നും ജനങ്ങള്‍ എന്താണ് മനസ്സിലാക്കേണ്ടത്. ഒന്നു പറഞ്ഞുതന്നാല്‍ കൊള്ളാം.
മെഡിക്കല്‍ കോളേജില്‍ തുടര്‍ന്നുപോന്ന രീതിയില്‍ നിന്നും മാറി കൊവിഡ് കാലത്ത് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന കണക്കിലെടുത്ത് ഗ്ലൗസ് ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ വാങ്ങണമെന്നുള്ള കര്‍ശന നിര്‍ദേശമാണ് മന്ത്രി നല്‍കിയിരിക്കുന്നത്. അപ്പോള്‍ ഇതൊന്നും നിങ്ങള്‍ നേരത്തെ ചെയ്യാതെയാണോ നിയമസഭയിലടക്കം ഘോരഘോരമായി പ്രസംഗിച്ചു നടന്നത്?
അവശ്യ മരുന്നുകളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ പലതും തെറ്റിദ്ധാരണ പരത്തുന്നതാണെന്നും മരുന്നുകളുടേയും ഗ്ലൗസ് ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടേയും ലഭ്യത ഉറപ്പാക്കാന്‍ അടിയന്തരമായി ഇടപെടാന്‍ കെ.എം.എസ്.സി.എല്‍.(kmscl)നോട് മന്ത്രി ആവശ്യപ്പെട്ടു. ബദല്‍ മാര്‍ഗത്തിലൂടെ ഇവ അടിയന്തരമായെത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും നാളെ മുതല്‍ ആവശ്യമായ ഗ്ലൗസുകള്‍ എത്തിക്കുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ടത്രേ. കൊവിഡ് ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകള്‍ കമ്പനികളില്‍ നിന്നും കിട്ടാന്‍ വൈകിയാല്‍ കാരുണ്യാ ഫാര്‍മസി വഴി ശേഖരിച്ച് നല്‍കേണ്ടതാണ്. ദിവസവും അവലോകന യോഗം നടത്തി മരുന്നിന്റേയും ഉപകരണങ്ങളുടേയും ലഭ്യത ഉറപ്പ് വരുത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
സംസ്ഥാനത്ത് കൊവിഡ് ചികിത്സ സൗജന്യമാണ്. അതിനാല്‍ തന്നെ എ.പി.എല്‍., ബി.പി.എല്‍. വ്യത്യാസമില്ലാതെ ചികിത്സ ഉറപ്പാക്കണം. നിശ്ചിത മരുന്ന് ആശുപത്രിയില്‍ ലഭ്യമല്ലെങ്കില്‍ ബദല്‍ മാര്‍ഗം ലഭ്യമാക്കണം. ലോക്കല്‍ പര്‍ച്ചേസ് ചെയ്‌തെങ്കിലും മരുന്ന് ലഭ്യമാക്കേണ്ടതാണ്.മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവരാണ്. എങ്കിലും ചെറിയ വീഴ്ച പോലും ഉണ്ടാകരുത്. അതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം. ഇതിന്റെ വെളിച്ചത്തില്‍ കൊവിഡിന്റെ മൂന്നാം തരംഗം മുന്‍കൂട്ടികണ്ട് മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കുകയാണുണ്ടായത്. എന്തായാലും ഈ നിര്‍ദ്ദേശങ്ങളൊക്കെ കൊടുത്തത് കൊള്ളാം. എന്നു കരുതി 1000 പേരെ പങ്കെടുപ്പിച്ച് ഇന്റര്‍വ്യൂ നടത്തിയ ഗുരുതരമായ പ്രോട്ടോക്കോള്‍ ലംഘനത്തിന് കൃത്യമായ ഉത്തരം വീണ ജോര്‍ജ് നല്‍കിയേ മതിയാകൂ..