സഖാവ് പിണറായി വിജയനെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും വിറപ്പിച്ച ഒരു ധീരയായ വനിത കേരള രാഷ്ട്രീയത്തിലുണ്ടായിരുന്നുവെന്നത് എഴുതിവെക്കപ്പെടാവുന്നതാണ്. ഭാവിയില്‍ അതു സംഭവിക്കാം.പിണറായിയുടെ രണ്ടാം വരവില്‍ വിലങ്ങു തടിയായ കെകെ രമ. 51 വെട്ട് വെട്ടി തീര്‍ത്തുകളഞ്ഞ ടിപി ചന്ദ്രശേഖരന്റെ പ്രിയ പത്‌നിയുടെ രാഷ്ട്രീയ പോരാട്ടം കാണാനിരിക്കുന്നതേയുള്ളൂ. കെകെ രമ കേരള രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ഒരു ചര്‍ച്ചാ വിഷയമാകുമ്പോള്‍ കെകെ രമയുടെ പോരാട്ടം ടിപിയെ ഗൂഢാലോചന നടത്തി കൊന്ന കൊലയാളികള്‍ക്കെതിരെ മാത്രമല്ല ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനോടും കൂടിയാണ്. കുറച്ച് പിന്നിലോട്ട് പോകുമ്പോള്‍ ചില വസ്തുതകള്‍ ഓര്‍മ്മിപ്പിക്കാതിരിക്കാനാകില്ല.
ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട ദിവസം കൊല ചെയ്ത ഉടനെ പിണറായി വിജയന് ഓപ്പറേഷന്‍ സക്‌സസ് എന്ന ഒരു മെസേജ് വന്നുവെന്ന വിവരം പുറത്തുവന്നിട്ടുള്ളതാണ്. കൊലപാതകം നടന്ന് മിനുട്ടുകള്‍ക്കുള്ളിലാണ് ഈ മെസേജ് എത്തുന്നത് എന്നുള്ളതും ഗൗരവകരമായ ഒന്നാണ്. പിണറായി വിജയനറിയാതെ ഇങ്ങനെയൊരു കൊലപാതകം നടക്കില്ലെന്നാണ് അന്ന് പോലീസ് കണ്ടെത്തിയത്. മാര്‍ക്‌സിസം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി അറിയാതെ ടിപി ചന്ദ്രശേഖരനെ ഇങ്ങനെ വെട്ടികൊലപ്പെടുത്താന്‍ സാധിക്കില്ലെന്ന് വ്യക്തമാണ്. കാരണം, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ വെല്ലുവിളിച്ചു കൊണ്ട് അന്ന് ടിപി ചന്ദ്രശേഖരന്‍ ആര്‍എംപി എന്ന പാര്‍ട്ടി രൂപീകരിക്കുന്നത്. നാല് പഞ്ചായത്തുകളില്‍ ഒറ്റയ്ക്കുള്ള ശക്തി കാണിച്ചതുമാണ്. ഇതിലൊക്കെ വര്‍ഷങ്ങള്‍ക്കുമുന്‍പ് തന്നെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അസ്വസ്ഥരായിരുന്നു. ഒഞ്ചിയം പിടിച്ചെടുക്കാന്‍ ടിപിക്ക് സാധിച്ചിരുന്നു. എംവി രാഘവനും, ഗൗരിയമ്മയ്ക്ക് പോലും ഒരു പഞ്ചായത്തില്‍ പോലും ഒറ്റയ്ക്ക് ഭരണം പിടിച്ചെടുക്കാന്‍ സാധിച്ചിരുന്നില്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ശക്തി കേന്ദ്രമാണ് അന്ന് ആര്‍എംപി പിടിച്ചെടുത്തത്. അതിനുള്ള എല്ലാ വൈരാഗ്യവും അവര്‍ കാത്തുസൂക്ഷിച്ചിരുന്നു.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ സപ്പോര്‍ട്ട് ചെയ്തവര്‍ പോലും ആര്‍എംപിയെ ശക്തിപ്പെടുത്താന്‍ ഇറങ്ങി തിരിച്ചുവെന്നുള്ളതാണ്. ഇത് പിണറായി വിജയന് വലിയ തിരിച്ചടിയായിരുന്നു. ഇതോടെയാണ് ടിപിയെ വകവരുത്താനുള്ള പ്ലാനുകള്‍ ചെയ്തു തുടങ്ങിയത്. ചെറിയൊരു തര്‍ക്കത്തിന്റെ പേരില്‍ ടിപിയെ 51 വെട്ട് വെട്ടി കൊന്നുവെന്ന് പറയുന്നത് സാമാന്യ ബുദ്ധിയുള്ള ആരും വിശ്വസിക്കുന്നതല്ല. വിശ്വസിക്കുമെന്ന് സിപിഎം കരുതിയ ഇടത്താണ് അടി വീണത്. ഇന്ന് ആ ടിപിയുടെ ഭാര്യ കെകെ രമ നിയമസഭയില്‍ നിവര്‍ന്നു നില്‍ക്കുന്നുവെന്നത് പിണറായിക്കുള്ള വെല്ലുവിളി തന്നെയാണ്.
അന്ന് കേസ് അന്വേഷിച്ചിരുന്ന പോലീസിന് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നു. ഇളമരം കരീമിനും അതുവഴി പിണറായി വിജയനും കൃത്യമായ മെസേജുകള്‍ ഇതുമായി ബന്ധപ്പെട്ട് എത്തിയിരുന്നുവെന്ന് വ്യക്തമാണ്. ടിപിയെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയ ആളുകളെ പുറത്തുകൊണ്ടുവരിക എന്നതു മാത്രമല്ല കെകെ രമയുടെ ഇപ്പോഴത്തെ ലക്ഷ്യം. ഈ കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന് നേതാക്കളുണ്ട്. അവര്‍ ആരാണ്? അന്വേഷണം കൃത്യമായി നടന്നുകൊണ്ടിരിക്കെ ഒരു ദിവസം കേസ് നിര്‍ത്തിവെക്കുകയുണ്ടായി, അത് എന്തിനുവേണ്ടിയായിരുന്നു? ഇവിടെയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സാന്നിധ്യം ഉണ്ടാകുന്നത്. ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇടപ്പെട്ട് കേസ് അവസാനിപ്പിച്ചുവെന്നുള്ള ആരോപണമാണ് പിന്നീട് ഉണ്ടായത്. പിണറായി വിജയന്‍, ഇളമരം കരീം, പി മോഹനന്‍, പി ജയരാജന്‍ എന്നിവരുടെ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് തുടര്‍ന്നുള്ള നടപടികള്‍ ഉണ്ടായതെന്നുള്ള വിവരം അന്ന് പോലീസിന് കൃത്യമായി ലഭിച്ചിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ടിപി കേസിനെക്കുറിച്ചുള്ള അന്വേഷണം ശരിയായ ദിശയിലായിരുന്നുവെന്നാണ് പറഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ പുസ്തകത്തിലും അത് വിവരിക്കുന്നുണ്ട്. എന്നാല്‍, പല ഭാഗങ്ങളും രഹസ്യങ്ങളും അദ്ദേഹം മറച്ചുവെക്കുകയായിരുന്നു. യഥാര്‍ത്ഥ പ്രതികളെ അന്ന് കണ്ടെത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ പിണറായി വിജയന്റെ രണ്ടാം വരവ് പോലും സ്വപ്‌നം കാണാന്‍ പറ്റില്ലായിരുന്നു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കെതിരെ പല ആരോപണങ്ങളും നടക്കുകയാണെന്നും പ്രചരിക്കുന്നതെല്ലാം കള്ളമാണെന്നും വരുത്തി തീര്‍ത്തത് അന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെയാണ്. രാഷ്ട്രീയത്തിലെ ഉന്നതരായ രാഷ്ട്രീയ നേതാക്കള്‍ തമ്മില്‍ കേസ് അട്ടിമറിക്കുന്നതിന്റെ തെളിവായി ഈ കേസിനെ കാണാന്‍ സാധിക്കും. രണ്ട് ദൗത്യവുമായിട്ടാണ് കെകെ രമ ഇന്ന് നിയമസഭയുടെ പടിവാതില്‍ തുറന്ന് അകത്തേക്ക് നടന്നെത്തിയിരിക്കുന്നതും. ഒന്ന് ടിപി ചന്ദ്രശേഖനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയത് ആരൊക്കെയാണെന്നും രണ്ട് ഈ കേസ് അട്ടിമറിച്ചതിന്റെ ഉത്തരവാദി ആരാണ്? കെകെ രമയുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ പിണറായിയും തിരുവഞ്ചൂരും വിയര്‍ക്കാനിരിക്കുന്നതേയുള്ളൂ. ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പിണറായി വിജയന്റെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഗൂഢാലോചനയുടെ ഫലമായിട്ടാണ് കേസ് അട്ടിമറിച്ചതെന്നുള്ളതാണ് വ്യക്തമാണ്. ആ രഹസ്യങ്ങള്‍ വരും ദിവസങ്ങളില്‍ ക്രൈം പുറത്തുവിടുന്നതായിരിക്കാം.