കോൺഗ്രസിനെ തുടർന്ന് ആര് നയിക്കണമെന്നതിൽ ഇപ്പോഴും പ്രതിസന്ധി തുടരുകയാണ്. പാർട്ടിക്കുള്ളിൽ തന്നെ ഭിന്നാഭിപ്രായങ്ങൾ ഉയരുമ്പോഴും അവസാന ഘട്ട സാധ്യതാ പട്ടികയിൽ ഉയർന്നു കേൾക്കുന്ന പേരുകൾ രമേശ് ചെന്നിത്തലയുടെയും വി ഡി സതീശന്റെയും ആണ്. പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തന്നെ മതിയെന്നാണ് ഉമ്മൻ ചാണ്ടിയുടെ പക്ഷം. തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്ന അദ്ദേഹം രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി നേതൃയോഗങ്ങളിൽ ശക്തമായ സമ്മർദ്ദം ചെലുത്തുന്നുമുണ്ട്. ആവേശം കൊണ്ട് മാത്രം പാർട്ടിയെ ചലിപ്പിക്കാൻ ആവില്ലെന്നും പാർട്ടി ശക്തമായി മുന്നോട്ടു പോകണമെങ്കിൽ നേതൃ സ്ഥാനത്ത് ചെന്നിത്തല തന്നെ ഉണ്ടാവണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ഉമ്മൻ ചാണ്ടിയടക്കമുള്ള ചില നേതാക്കൾ ചെന്നിത്തലയ്‌പ്പം നിലകൊള്ളുമ്പോഴും കോൺഗ്രസിലെ ഭൂരിഭാഗം അംഗങ്ങളും വി ഡി സതീശൻ നേതൃസ്ഥാനത്ത് വരണമെന്ന അഭിപ്രായക്കാരാണ്. ചെന്നിത്തലയുടെ വാക്കുകൾ ജനങ്ങൾ പലപ്പോഴും ഗൗരവമായി എടുക്കാറില്ലെന്നും പാർട്ടിയുടെ മുന്നേറ്റത്തിന് മൊത്തത്തിലുള്ള ഒരു അഴിച്ചു പണി ആവശ്യമാണ് എന്നുമാണ് വി ഡി സതീശനെ അനുകൂലിക്കുന്നവരുടെ വാദം.
എഐസിസി നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെ, വൈത്തിലിംഗം എന്നിവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർചർച്ചകൾ നടക്കുക. ഒരിക്കൽ കൂടി തനിക്ക് പ്രതിപക്ഷ നേതാവായി തുടരാനും കഴിവ് തെളിയിക്കാനുമുള്ള അവസരം നൽകണമെന്ന് രമേശ് ചെന്നിത്തലയും ഹൈക്കമാൻഡിന് മുന്നിൽ ആവശ്യം അറിയിച്ചിട്ടുണ്ട്.
ഘടക കക്ഷികൾ തനിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ചെന്നിത്തല പറയുമ്പോഴും തങ്ങൾ ഹൈക്കമാൻഡ് തീരുമാനത്തിനൊപ്പം നിൽക്കുമെന്ന ഒഴുക്കൻ മറുപടിയാണ് ഘടക കക്ഷികൾ നൽകുന്നത്.