രാഷ്ട്രീയപരമായ കാര്യങ്ങളില്‍ എന്നും മുഖം നോക്കാതെ തുറന്നടിക്കുന്ന പ്രമുഖ നടനാണ് ശ്രീനിവാസന്‍. തെരഞ്ഞെടുപ്പ് കാലങ്ങളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യവും പ്രസ്താവനകളും അഭിപ്രായങ്ങളും എങ്ങും നിറഞ്ഞുനില്‍ക്കാറുണ്ട്. എന്നാല്‍ അടുത്തിടെ ഏറെ വിവാദം സൃഷ്ടിച്ചത് ശ്രീനിവാസന്റെ ട്വന്റി 20 പാര്‍ട്ടിയിലേക്കുള്ള പ്രവേശനമായിരുന്നു.ജീവിതത്തിലെ റാഡിക്കലായ മാറ്റങ്ങള്‍ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരനും നടനുമായ ശ്രീനിവാസന്‍. പണ്ട് സിപിഎമ്മിനോട് ചായ്‌വ് കാണിക്കുകയും പിണറായി വിജയനെ ഇന്റര്‍വ്യൂ ചെയ്യുകയും ചെയ്ത ശ്രീനിവാസനെ പിന്നീട് കണ്ടത് പിണറായിക്കെതിരെയുള്ള ചോദ്യമുനകളുമായാണ്. സിപിഎമ്മിന്റെ യഥാര്‍ത്ഥ മുഖം എന്താണെന്ന് മനസ്സിലാക്കി തുറന്നടിച്ചത് ഒരു നല്ല രാഷ്ട്രീയ അനുഭാവി എന്നു തന്നെ പറയാം. ബുദ്ധിയില്ലാത്ത കാലത്താണ് താന്‍ എസ്എഫ്‌ഐക്കാരായിരുന്നതെന്നാണ് ശ്രീനിവാസന്‍ പറഞ്ഞുവരുന്നത്. കോമണ്‍സെന്‍സ് വന്നപ്പോള്‍ ട്വന്റി 20 പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഞാന്‍ രാഷ്ട്രീയക്കാരനാണെന്ന് സിപിഎം അനുഭാവികള്‍ക്ക് തോന്നണമെങ്കില്‍ ആരെയെങ്കിലും 51 വെട്ടു വെട്ടണം. അത് തനിക്ക് സാധിക്കില്ലെന്നും ശ്രീനിവാസന്‍ പറയുന്നുണ്ട്.
ട്വന്റി 20യുമായി സഹകരിച്ച് മുന്നോട്ട് പോകാമെന്നത് സ്വയമെടുത്ത തീരുമാനമായിരുന്നു. തനിക്ക് സൗകര്യമുള്ളപ്പോള്‍ ഇവിടുന്നും ഏതുനിമിഷവും പോകാമെന്നും രസകരമായി ശ്രീനിവാസന്‍ പറയുന്നുണ്ട്. നല്ല കാര്യം എവിടെ കണ്ടാലും അങ്ങോട്ടു പോകും. ഇപ്പോഴത്തേക്കാള്‍ മെച്ചപ്പെട്ട ഒരു കേരളം ഈ നാടും ജനങ്ങളും അര്‍ഹിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നു. ചെറിയ നന്‍മ എവിടെ കണ്ടാലും അങ്ങോട്ടു ചാടുന്ന മാനസികാവസ്ഥയിലാണ് താന്‍. അല്‍പം പോലും ബുദ്ധിയില്ലാത്ത കാലത്ത് എസ്എഫ്ഐയോട് ആഭിമുഖ്യം ഉളളയാളായിരുന്നു. സ്വല്‍പം ബുദ്ധി വന്നപ്പോള്‍ കെഎസ്യു ആയി. കുറച്ചു കൂടി ബുദ്ധി വന്നപ്പോള്‍ എബിവിപിക്കാരനായി. കോമണ്‍ സെന്‍സ് വന്നപ്പോള്‍ ട്വന്റി 20 ആയെന്നും ശ്രീനിവാസന്‍ പറയുന്നു.
ശ്രീനിവാസന്‍ തിരക്കഥയെഴുതിയ ചിത്രമായിരുന്നു വരവേല്‍പ്പ്. ആ ചിത്രത്തിന് ലഭിച്ച സ്വീകാര്യത ചെറുതൊന്നുമല്ല. ആ ചിത്രം തന്റെ അനുഭവമായിരുന്നുവെന്നാണ് ശ്രീനിവാസന്‍ പറയുന്നത്. വരവേല്‍പ്പിലെ ബസുടമയായ മുരളീധരന്റെ കഥ സ്വന്തം അച്ഛനുണ്ടായ അനുഭവമാണ്. അന്നത്തെ പാര്‍ട്ടിക്കാരുടെ മാനസിക വളര്‍ച്ചയില്ലായ്മ വലിയ ദുരന്തങ്ങളാണ് അച്ഛന് വരുത്തിവച്ചത്. കമ്യൂണിസ്റ്റുകാരനായിരുന്ന അച്ഛന്‍ താമസിക്കുന്ന വീടും പറമ്പും കെഎഫ്സിയില്‍ പണയം വച്ച് ഒരു ബസ് വാങ്ങി. ബസുടമ ആയതോടെ സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് അദ്ദേഹം കുത്തക മുതലാളിയും ബൂര്‍ഷ്വാസിയുമായി.
ശത്രുവിനെപ്പോലെ കൈകാര്യം ചെയ്തു. അതോടെ എല്ലാം നഷ്ടപ്പെട്ട് തങ്ങള്‍ വാടക വീട്ടിലായി. ജപ്തി ചെയ്ത വീട് തിരിച്ചെടുത്തേ കൂടെ താമസിക്കാന്‍ വരൂ എന്ന് ശപഥമെടുത്ത് അച്ഛന്‍ വരാതിരുന്നു. അത് നടന്നില്ല. പിന്നീട് അതേ വാടകവീട്ടിലേക്ക് അദ്ദേഹത്തിനു വരേണ്ടി വന്നു.സിനിമയില്‍ ഉത്സവത്തിനു സ്‌പെഷല്‍ ഓട്ടം വഴി കിട്ടിയ പണവുമായി മുങ്ങുന്ന ജഗദീഷിന്റെ കഥാപാത്രം യഥാര്‍ഥത്തില്‍ ഉള്ളതാണ്. ആറു മാസം കഴിഞ്ഞപ്പോള്‍ കണ്ടക്ടറെ അനധികൃതമായി പിരിച്ചുവിട്ടു എന്ന് ആരോപിച്ചു സിഐടിയുക്കാര്‍ അച്ഛന് നോട്ടീസ് അയച്ചു. ബസ് തടഞ്ഞുവച്ച് അയാളെ തിരിച്ചെടുക്കണമെന്ന ആവശ്യവും സമരവും ശക്തമാക്കി.പൊലീസ് ഇടപെട്ടപ്പോള്‍ അച്ഛനും അവരുടെ കൂടെ ചേര്‍ന്ന് കൊടി മാറ്റാനും മറ്റും ശ്രമിച്ചു. അന്നു രാത്രി സിഐടിയുവിന്റെ ആള്‍ക്കാര്‍ സംഘടിതമായി ബസ് തല്ലിത്തകര്‍ക്കുകയായിരുന്നു. വീട് പണയം വച്ച് ജീവിക്കാനായി ഒരു ബസ് വാങ്ങിയ ഒരു മനുഷ്യനെ ഇല്ലാതാക്കിയ സംഭവമായിരുന്നു അത്.
ട്വന്റി 20 പാര്‍ട്ടിയിലേക്കുള്ള തന്റെ പ്രവേശനത്തിനെതിരെ പലരും രംഗത്തുവന്നിട്ടുണ്ട്. ട്വന്റി 20 യും ഞാനും അരാഷ്ട്രീയക്കാരാണെന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ അതിനെ രാഷ്ട്രീയമെന്ന് വിളിക്കേണ്ടതില്ലല്ലോ എന്നാണ് ശ്രീനിവാസന്‍ രസകരമായി പറഞ്ഞത്. സന്ദേശം ഇറങ്ങിയതുമുതല്‍ തന്നെ അരാഷ്ട്രീയവാദിയാക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ ആരെയും തെറ്റുപറയാനാകില്ല. കാരണം ഞാന്‍ രാഷ്ട്രീയക്കാരനാണെന്ന് അവര്‍ക്ക് തോന്നണമെങ്കില്‍ ആരെയെങ്കിലും 51 വെട്ടു വെട്ടണം. അത് തനിക്ക് സാധിക്കില്ലെന്നും ശ്രീനിവാസന്‍ പറയുന്നു.
പല ഊമക്കത്തുകളും തനിക്ക് വന്നിട്ടുണ്ട്. നീ ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം ഞങ്ങള്‍ നേടിത്തന്നതാണെന്നായിരുന്നു കത്തിലെ വാചകങ്ങള്‍. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ഇവര്‍ ഉണ്ടാക്കിയതാണെന്ന് അന്നാണ് എനിക്ക് മനസ്സിലായതെന്നും ശ്രീനിവാസന്‍ പരിഹസിച്ചു.
അക്രമ രാഷ്ട്രീയത്തോടുള്ള അഭിനിവേശം സിപിഎമ്മിലെ പലര്‍ക്കും കൂടുതലാണ്. ധാര്‍ഷ്ട്യം വളരെ കൂടുതലാണ്. തങ്ങള്‍ക്ക് മാത്രം എല്ലാം അറിയാം, ബാക്കിയുളളവരെല്ലാം മണ്ടന്മാര്‍ എന്ന് വിചാരിക്കുന്നവര്‍ അക്കൂട്ടത്തില്‍ വളരെ അധികമുണ്ട്. എല്ലാവരും അങ്ങനെയാണ് എന്നല്ല. ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിധേയമായിട്ടാണ് ഇവരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്, ജയിക്കുന്നത്, എംഎല്‍എയും മന്ത്രിയും മുഖ്യമന്ത്രിയും എല്ലാം ആകുന്നത്. അതിനുശേഷം ‘വിപ്ലവം ജയിക്കട്ടെ’എന്നു പറഞ്ഞുകൊണ്ടിരിക്കുന്നത് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. കോണ്‍ഗ്രസില്‍ അഴിമതിയില്ലെന്നും എല്ലാം സുതാര്യമാണെന്നും ഒരിക്കലും കരുതുന്നില്ല. പക്ഷേ അവര്‍ പൊതുവില്‍ സമാധാനപ്രിയരാണ്. ഇത്രയും ഭീകരതയില്ല. വിമര്‍ശകരോട് സിപിഎമ്മുകാര്‍ ഇടപെടുന്ന രീതിയും കോണ്‍ഗ്രസുകാര്‍ ഇടപെടുന്ന രീതിയും ശ്രദ്ധിച്ചാല്‍ കാര്യം മനസ്സിലാകും. വിമര്‍ശകരെ ആജീവനാന്ത ശത്രുക്കളായി കോണ്‍ഗ്രസുകാര്‍ കരുതില്ലെന്നും ശ്രീനിവാസന്‍ പറയുന്നു.
ശ്രീനിവാസന് 65 വയസ്സായപ്പോഴാണോ കോമണ്‍സെന്‍സ് വന്നതെന്നാണ് പലരുടെയും ഇപ്പോഴത്തെ ചോദ്യം. ബുദ്ധിയില്ലാത്ത കാലത്ത് എസ്.എഫ്.ഐക്കാരനായിരുന്നുവെന്ന വാചകം സഖാക്കള്‍ക്ക് അത്രയങ്ങ് പിടിച്ചിട്ടില്ലെന്നു മാത്രം. എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ ദാസാ.. എന്ന വാചകവും ഇവിടെ ചേര്‍ക്കട്ടെ..