ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട പ്രമുഖ വ്യവസായി എംഎ യുസഫലിയെ കൊച്ചി സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം പ്രത്യേക വിമാനത്തില്‍ യുഎഇയിലേക്ക് കൊണ്ടുപോയിരിക്കുന്നു. തുടര്‍ ചികിത്സയ്ക്കാണ് യുഎഇയിലേക്ക് മാറ്റിയത്. കൊച്ചി സ്വകാര്യ ആശുപത്രിയില്‍ നിന്നും യുഎഇയിലേക്ക് യൂസഫലിയെ കൊണ്ടുപോകുന്ന ഫോട്ടോയാണ് നിങ്ങളിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഞായറാഴ്ച രാവിലെയാണ് ചതുപ്പിലേക്ക് പതിച്ചത്. ആറ് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഭാഗ്യം കൊണ്ടു മാത്രമാണ് എല്ലാവരും രക്ഷപ്പെട്ടത്. ദൈവം അവിടെ കൊണ്ടിറക്കിയതുപോലെയാണ് തോന്നിയതെന്നാണ് യൂസഫലി അപകടത്തെക്കുറിച്ച് പ്രതികരിച്ചത്. വെറെ എവിടെയെങ്കിലും ആയിരുന്നെങ്കില്‍ വലിയ അപകടം സംഭവിച്ചേനെ. ദുബായില്‍ നിന്ന് യൂസഫലിയുടെ മരുമകന്‍ ഡോ.ഷംഷീര്‍ വയലില്‍ എത്തിയാണ് അദ്ദേഹത്തെ യുഎഇയിലേക്ക് കൊണ്ടുപോയത്.
പനങ്ങോട് ഫിഷറീസ് സര്‍വകലാശാല ക്യാംപസിനു സമീപമാണ് അപകടം നടന്നിരുന്നത്. കുഫോസ് ഗ്രൗണ്ടിലാണ് കോപ്റ്റര്‍ ഇറങ്ങാന്‍ നിശ്ചയിച്ചിരുന്ന സ്ഥലം. കടവന്ത്രയിലെ വീട്ടില്‍ നിന്ന് ലേക് ഷോര്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടതായിരുന്നു യൂസഫലിയും ഭാര്യയും. പൈലറ്റ് അശോക്, കോ പൈലറ്റ് ശിവകുമാര്‍, യൂസഫലിയുടെ പേഴ്‌സനല്‍ ഉദ്യോഗസ്ഥര്‍ ഷാഹിദ്, ഹാരിസ് എന്നിവരാണ് അപകട സമയം ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഹെലികോപ്റ്റര്‍ പറന്നുയര്‍ന്ന് അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും നിലംപതിച്ചിരുന്നു.
അപകടം എങ്ങനെയുണ്ടായി എന്ന് ഇപ്പോഴും വ്യക്തമല്ല. ഇടിച്ചിറങ്ങിയ കോപ്റ്റര്‍ ചതുപ്പില്‍ ഒന്നര മീറ്ററോളം താഴ്ന്നു. ഹെലികോപ്റ്ററിനുള്ളില്‍ വെള്ളം കയറുകയുമുണ്ടായി. ഓടിക്കൂടിയ പരിസരവാസികളാണ് ഇവരെ പുറത്തെടുത്തത്. ഹെലികോപ്റ്റര്‍ പറത്തിയത് പരിചയസമ്പന്നരാണെന്നാണ് വിവരം. എന്നിട്ടും എന്താണ് സംഭവിച്ചത്? റണ്ണിങ് എന്‍ജിന്‍ നിലച്ചപ്പോള്‍ അഡീഷനല്‍ എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അത് പരാജയപ്പെട്ടപ്പോള്‍ അടിയന്തരമായി ലാന്‍ഡ് ചെയ്യേണ്ടിവരികയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
കോ-പൈലറ്റായ ശിവകുമാറാണ് ഹെലികോപ്റ്റര്‍ പറത്തിയിരുന്നത്. എയര്‍ഫോഴ്‌സില്‍ നിന്ന് വിങ് കമാന്‍ഡറായി വിരമിച്ചയാളാണ് ശിവകുമാര്‍. ഹെലികോപ്റ്റര്‍ അപകടത്തിലാകാന്‍ കാരണം കാലാവസ്ഥാ മാറ്റമാണെന്ന് ലുലു ഗ്രൂപ്പിന്റെ പത്രക്കുറിപ്പില്‍ പറയുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്ന യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനാണ് പൈലറ്റ് സുരക്ഷിത സ്ഥലത്ത് അടിയന്തര ലാന്‍ഡിങ് നടത്തിയതെന്നും പറയുന്നു.
അതേസമയം, ചതുപ്പില്‍ താണ ഹെലികോപ്റ്റര്‍ ഇന്ന് പുലര്‍ച്ചയോടെ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. ഡല്‍ഹിയില്‍ നിന്നെത്തിയ സാങ്കേതിക വിദഗ്ദരുടെ മേല്‍നോട്ടത്തിലായിരുന്നു ഹെലികോപ്റ്റര്‍ നീക്കിയത്.അര്‍ധരാത്രി പന്ത്രണ്ട് മണിയോടെയാണ് കോപ്റ്റര്‍ ഉയര്‍ത്താനുള്ള നടപടികള്‍ ആരംഭിച്ചത്. വ്യോമയാന വകുപ്പ് അധികൃതരുടെ പരിശോധനകള്‍ക്കും അനുമതിയ്ക്കും ശേഷമായിരുന്നു ഇത്. കോപ്റ്റര്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയ ചതുപ്പില്‍ മണല്‍ ചാക്കുകള്‍ നിറച്ചു ബലപ്പെടുത്തിയ ശേഷമാണു ഉയര്‍ത്താനുള്ള ശ്രമം തുടങ്ങിയത്.
ആദ്യപടിയായി ഹെലികോപ്റ്ററിന്റെ പങ്കകള്‍ അഴിച്ചു നീക്കി. തുടര്‍ന്ന് വലിയ ക്രെയിന്‍ ഉപയോഗിച്ച് ഹെലികോപ്റ്ററിനെ ചതുപ്പില്‍ നിന്ന് ഉയര്‍ത്തുകയായിരുന്നു. സമീപത്തെ ദേശീയ പാതയില്‍ ഒരുക്കി നിര്‍ത്തിയ ട്രെയിലറിലേക്ക് ഹെലികോപ്റ്റര്‍ മാറ്റി. ട്രെയിലറിലേക്ക് മാറ്റിയ ഹെലികോപ്റ്ററിനെ റോഡ് മാര്‍ഗം നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അപകട കാരണം സ്ഥിരീകരിക്കാന്‍ എവിയേഷന്‍ വിഭാഗത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ എത്തി പരിശോധനയും നടത്തിയിരുന്നു.