കാഞ്ഞിരപ്പിള്ളി എസ്ഡി കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ആയിരുന്ന ജെസ്ന മരിയ ജയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ജസ്നയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹേബിയസ് കോര്‍പസ് ഹര്‍ജി പിന്‍വലിച്ചു. ഹർജിയിൽ സാങ്കേതിക പിഴവുകളുണ്ടെന്നും അതിനാൽ തന്നെ ഹർജി തള്ളേണ്ടി വരും എന്ന് ഹൈക്കോടതി നേരത്തേക്കൂട്ടി മുന്നറിയിപ്പ് നൽകിയതിനാലാണ് ഹർജി പിൻവലിച്ചത്.
കൊച്ചിയിലെ ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന നൽകിയ ഹർജിയാണ് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍, എം ആര്‍ അനിത എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി ജെസ്നയെ കാണാതായിട്ടെന്നും ഇതുവരെ യാതൊരു വിവരവും ഇല്ലെന്നും ഇക്കാര്യത്തില്‍ കോടതി ഇടപെടല്‍ വേണമെന്നും ആണ് ഹര്‍ജിക്കാരുടെ ആവശ്യം.
2018 മാര്‍ച്ച് 22 നാണ് കോളേജിലേക്ക് പോയ ജെസ്‌നയെ കാണാതാകുന്നത്. പൊലീസ് മേധാവി, മുന്‍ ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി, ജെസ്‌നയുടെ തിരോധാനം അന്വേഷിച്ച പത്തനം തിട്ട മുന്‍ എസ്‌പിയും വിരമിച്ച ഉദ്യോഗസ്ഥനുമായ കെ.ജി.സൈമണ്‍ എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി. ഇതിനിടെ ചില ഉദ്യോഗസ്ഥരുടെ പേരില്‍ ജെസ്‌നയെ കണ്ടെത്തി എന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിചെങ്കിലും ഇക്കാര്യത്തില്‍ പൊലീസ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
Summary : Jesna’s disappearance; The habeas corpus petition seeking to find Jasna has been withdrawn.