കഴിഞ്ഞ എട്ടാം തീയതി പരിഗണിക്കേണ്ടിയിരുന്ന കേസ് കോടതി സമയം കഴിഞ്ഞതിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ലാവ്‌ലിന്‍ കേസ് ഇന്നും സുപ്രീം കോടതി പരിഗണിച്ചില്ല. കഴിഞ്ഞ എട്ടാം തീയതി പരിഗണിക്കേണ്ടിയിരുന്ന കേസ് കോടതി സമയം കഴിഞ്ഞതിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ കോടതി കേസ് ഇന്നും മാറ്റിവയ്‌ക്കുകയായിരുന്നു. ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് കീഴിലാണ് കേസ്.
മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടരി കെ മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്‌താണ് സി ബി ഐ സുപ്രീംകോടതിയെ സമീപിച്ചത്. സി ബി ഐയുടെ അപേക്ഷയിന്മേല്‍ തന്നെ നാല് തവണ കോടതി കേസ് മാറ്റിവച്ചു. എന്നാല്‍,ചില രേഖകള്‍ സമര്‍പ്പിക്കാമെന്ന് കോടതിയെ അറിയിച്ച സി ബി ഐ ഇതുവരെയും അവ സമര്‍പ്പിച്ചിട്ടുമില്ല.
ലാവലിൽ കേസ് നീട്ടിക്കൊണ്ട് പോകുന്നതിനെക്കുറിച്ച് ഇന്ന് പ്രതിപക്ഷം നിയമസഭയിൽ വിമർശനം ഉന്നയിച്ചപ്പോൾ ചിരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി മറുപടി നല്‌കിയത്. ലാവ്‌ലിന്‍ കേസില്‍ തന്നെ കീഴ്‌കോടതി കുറ്റവിമുക്തനാക്കിയതാണ്. സുപ്രീം കോടതി കേസ് മാറ്റി വെയ്ക്കുന്നതിന് തനിക്ക് എന്ത് ചെയ്യാനാകുമെന്നും പിണറായി ചോദിച്ചു.
19 തവണ ലാവ്‌ലിന്‍ കേസ് കോടതി മാറ്റിവച്ചെന്നും പിണറായിയെ ബി ജെ പി സഹായിക്കുകയാണെന്നുമുളള പിടി തോമസിന്റെ ആരോപണത്തിനായിരുന്നു മറുപടി. ലാവ്‌ലിന്‍ കേസുമായി നിങ്ങള്‍ കുറേ നടന്നതല്ലേയെന്ന് പിണറായി തിരിച്ചടിച്ചു.
Summary : the SNC Lavalin case has not been heard in the Supreme Court; Criticism against Pinarayi in the Assembly.