കർഷക സമര പോരാട്ടങ്ങൾക്കൊടുവിൽ രാജ്യത്തെ കാർഷിക നിയമ ഭേദഗതി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഒപ്പം തന്നെ കാർഷിക നിയമങ്ങളെക്കുറിച്ച് പഠിക്കാൻ കോടതി നാലംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. ചീഫ് ജസ്റ്റിസ് എസ് ഐ ബോബ്ഡെ അധ്യക്ഷമായ ബഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.
ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ രാജ്യത്ത് കാർഷിക നിയമങ്ങൾ നടപ്പാക്കില്ല എന്ന് കൂടി കോടതി അറിയിച്ചു. മാത്രമല്ല കർഷകരുടെ ഭൂമി സംരക്ഷിക്കും, കരാർ കൃഷിക്കായി ഇടക്കാല ഉത്തരവിറക്കുമെന്നും കോടതി അറിയിച്ചു.
എന്നാൽ ഇന്ന് കർഷകരെ പ്രതിനിധീകരിക്കുന്ന മൂന്ന് അഭിഭാഷകർ കോടതിയിൽ ഹാജരായിരുന്നില്ല, അതിൽ ചീഫ് ജസ്റ്റിസ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല ഹർജിയിൽ വാദം കേൾക്കവെ വിദഗ്ധ സമിതി രൂപീകരിക്കുന്നതിൽ നിന്ന് തങ്ങളെ തടയാൻ ലോകത്ത് ഒരു ശക്തിക്കും കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
പ്രശ്നം രമ്യമായി പരിഹരിക്കാമെന്ന് ആഗ്രഹിക്കുന്നവർക്ക് സമിതിക്ക് മുമ്പാകെ വരാം. ആരേയും ശിക്ഷിക്കാൻ വേണ്ടിയല്ല ഇതെന്നും സമിതി റിപ്പോർട്ട് നൽകുന്നത് കോടതിക്ക് ആയിരിക്കുമെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചില്ല എങ്കില്‍ സ്റ്റേ ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞിരുന്നു.
നിയമം പിന്‍വലിക്കാതെ വിദഗ്ധ സമിതി കൊണ്ട് കാര്യമില്ലെന്നാണ് കര്‍ഷക സംഘടനകള്‍ അറിയിച്ചത്. ര്‍ക്ക പരിഹാരത്തിന് ഇടപെടുന്ന സുപ്രീം കോടതിയോട് നന്ദിയുണ്ട്. എന്നാല്‍ നിയമത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോടതി രൂപീകരിക്കുന്ന വിദഗ്ധസമിതിയുമായി സഹകരിക്കില്ലെന്നും കർഷകർ അറിയിച്ചു. പ്രക്ഷോഭം അവസാനിപ്പിക്കുന്നതിനായി പ്രധാനമന്ത്രി ചര്‍ച്ചയ്ക്ക് വിളിക്കണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു.
Summary : Supreme Court stays agricultural laws; A fourth committee was formed for a detailed study.