അന്താരാഷ്ട്ര സാഹിത്യോത്സവ പരിപാടിയിൽ ചുള്ളിക്കാടിനോട് അനാദരവ് കാട്ടി അപമാനിച്ചപ്പോൾ കേരളത്തിന് പുറത്ത് നിന്നുള്ള എഴുത്തുകാർക്ക് വിമാന യാത്രാക്കൂലിയായി നൽകിയത് 7 ലക്ഷത്തിലേറെ
കോഴിക്കോട് . സാഹിത്യ അക്കാദമിയില്‍ നിന്നു തനിക്കുണ്ടായ ഷോക്കിനെ തുടർന്ന് പ്രസംഗിക്കാന്‍ ക്ഷണിച്ച എംടിയോട് താന്‍ സാഹിത്യ പ്രഭാഷണ പരിപാടി അവസാനിപ്പിച്ചെന്ന് മറുപടി നല്കി പ്രശസ്ത കവി ബാലചന്ദ്രന് ചുള്ളിക്കാട്. ചുള്ളിക്കാടിനു വണ്ടിക്കൂലി പോലും കൊടുക്കാതിരുന്ന സാഹിത്യോത്സവ പരിപാടിയിൽ പങ്കെടുക്കാനായി സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയവർക്ക് വിമാനക്കൂലി ഇനത്തിൽ മാത്രം സാഹിത്യ അക്കാദമി ചെലവാക്കിയത് 7 ലക്ഷത്തിലേറെ ആണെന്ന വിവരങ്ങൾ പുറത്ത് വന്നിരിക്കെയാണ് ചുള്ളിക്കാടിന്റെ ഈ പ്രതികരണം.
ആശാൻ കവിതയെക്കുറിച്ച് തുഞ്ചൻപറമ്പിൽ പ്രഭാഷണം നടത്താനായി എം ടി വാസുദേവൻ നായര്‍ ആണ് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ക്ഷണിച്ചിരുന്നത്. ഇതിനു ചുള്ളിക്കാട് നൽകിയ ഇങ്ങിനെ: ‘പ്രിയപ്പെട്ട എം ടി വാസുദേവവൻ നായർ, അങ്ങ് എന്നോടു സർവാത്മനാ ക്ഷമിക്കണം ഈയിടെ സമൂഹത്തിൽ നിന്നും ഉണ്ടായ ദുരനുഭവങ്ങളാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചത്’. ബാലചന്ദ്രന് ചുള്ളിക്കാടിന്റെ സുഹൃത്ത് ഡോ. തോമസ് കെ. വി. ചുള്ളിക്കാടിന്റെ കുറിപ്പ് ഫേസ് ബുക്കിൽ പങ്കുവെച്ചതോടെയാണ് ഇതേപറ്റി പുറം ലോകം അറിയുന്നത്.
കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ പ്രഭാഷണം നടത്തിയ ചുള്ളിക്കാടിനു പ്രതിഫലമായി വെറും 2400 രൂപ നൽകി സത്യത്തിൽ ചതിക്കുകയും അനാദരവ് കാണിക്കുകയും ചെയ്തിരുന്നു. അക്കാദമിയുടെ ക്ഷണം സ്വീകരിച്ചെത്തി കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു രണ്ടു മണിക്കൂർ സംസാരിക്കാൻ എത്തിയ ചുള്ളിക്കാട് സീരിയലിൽ അഭിനയിച്ചു നേടിയ പണം കൊണ്ടാണ് വണ്ടി കൂലി കൊടുക്കുന്നത്. 50 വർഷം ആശാൻ കവിത പഠിക്കാൻ ശ്രമിച്ചതിന്റെ ഫലമായി മനസ്സാക്കിയ കാര്യങ്ങളാണ് സംസാരിച്ചതെന്നും പ്രതിഫലമായി തനിക്ക് നൽകിയത് 2400 രൂപയാണെന്നും ചുള്ളിക്കാട് അന്ന് പരാതിപ്പെട്ടിരുന്നു.
എറണാകുളത്തുനിന്ന് തൃശൂർ വരെ വാസ് ട്രാവൽസിന്റെ ടാക്സിക്ക് വെയ്റ്റിംഗ് ചാർജ്ജും ഡ്രൈവറുടെ ബാറ്റയുമടക്കം 3500 രൂപയാണ് പരിപാടിക്കെത്തിയ ചുള്ളിക്കാടിനു ചിലവുണ്ടായത്. 1100 രൂപ താൻ നൽകിയത് സീരിയലിൽ അഭിനയിച്ചു നേടിയ പണത്തിൽനിന്നാണ്. സാഹിത്യ അക്കാദമിയിൽ അംഗമാകാനോ മന്ത്രിമാരിൽ നിന്ന് കുനിഞ്ഞുനിന്ന് അവാർഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം താൻ വന്നിട്ടില്ല. സാഹിത്യ അക്കാദമി വഴി തനിക്ക് കൽപിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസ്സിലാക്കിത്തന്നതിനു നന്ദിയുണ്ടെന്നും നിങ്ങളുടെ സാംസ്കാരികാവശ്യങ്ങൾക്കായി ദയവായി മേലാൽ തന്നെ ബുദ്ധിമുട്ടിക്കരുതെന്നും ചുള്ളിക്കാട് അന്ന് പറഞ്ഞിരുന്നു. അതിന്റെ തുടർച്ച യെന്നോണമാണ് പുതിയ പ്രതികരണം ഉണ്ടായിട്ടുള്ളത്.
അതേ സമയം ചുള്ളിക്കാടിനു വണ്ടിക്കൂലി പോലും കൊടുക്കാതിരുന്ന സാഹിത്യോത്സവ പരിപാടിയിൽ പങ്കെടുക്കാനായി സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയവർക്കുള്ള വിമാനക്കൂലി ഇനത്തിൽ മാത്രം സാഹിത്യ അക്കാദമി ചെലവാക്കിയത് 7,03,039 രൂപ. 4.83 ലക്ഷം രൂപയ്ക്ക് അതിഥികൾക്ക് വിമാനടിക്കറ്റ് എടുത്തുനൽകിയെന്നും 2.19 ലക്ഷം രൂപ അതിഥികൾ സ്വന്തമായി ടിക്കറ്റ് എടുത്ത വകയിൽ മടക്കി നൽകിയെന്നും ആണ് പുറത്ത് വരുന്ന വിവരം. യാത്രച്ചെലവും ഓണറേറിയവുമായി 8.10 ലക്ഷം രൂപ അതിഥികൾക്കു നൽകിയിട്ടുണ്ട്. അങ്ങിനെയിരിക്കെയാണ് ചുള്ളിക്കാടിന് വെറും 2400 രൂപ മാത്രം നല്കി അനാദരവ് കാട്ടി അക്കാദമി അപമാനിച്ചി രിക്കുന്നത്.