കണ്ണൂർ. തോട്ടട എന്ജിനിറിങ് കോളേജിലെ നാലാം വർഷ വിദ്യാർത്ഥി അശ്വന്ത് ഹോസ്റ്റലിൽ മരണപ്പെട്ട സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പിതാവ് തച്ചറോത്ത് ശശി ഗവർണർക്ക് പരാതി നൽകി. രണ്ടു വർഷം മുമ്പാണ് അശ്വന്തിന്റെ മരണം നടക്കുന്നത്. ആത്മഹത്യയാണെങ്കിൽ പരപ്രേരണയുണ്ടാകുമെന്ന നിലപാടിലാണ് കുടുംബം. പിതാവിന്റെ പരാതിയിൽ രാജ്ഭവൻ തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
അശ്വന്ത് ഒരു കാരണവശാലും ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത്. ആത്മഹത്യയാണെങ്കിൽ പരപ്രേരണ തീർച്ചയായും ഉണ്ടാകുമെന്നും കുടുംബം പറയുന്നുണ്ട്. പൂക്കോട് കോളജിൽ മരണപ്പെട്ട സിദ്ധാർത്ഥന്റെയും അശ്വന്തിന്റേയും മരണത്തിൽ സമാനതകൾ ഉണ്ടെന്നു കുടുംബം വിശ്വസിക്കുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് ഗവർണർക്ക് പിതാവ് തച്ചറോത്ത് ശശി പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ അശ്വന്തിന്റെ മരണം സംബന്ധിച്ച് രാജ്ഭവൻ അന്വേഷണത്തിന് നിര്ദേശിക്കുമെന്നാണ് വിവരം.
കൈയിൽ പണമില്ലാത്തതിനാൽ കോടതിയെ സമീപിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും, കേസ് തേച്ചു മാച്ചു കളയാൻ ശ്രമം നടന്നെന്നും ആണ് പിതാവ് ശശി ആരോപിക്കുന്നത്. തന്റെ മകന്റെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്തണമെന്ന ഒറ്റ ആവശ്യമാണ് അമ്മ സീമ ആവശ്യപെടുന്നത്. 2021 ഡിസംബർ ഒന്നാം തീയതി വീട്ടിലെത്തിയ ഫോൺ കോളിൽ അശ്വന്ത് മരിച്ചെന്നു അറിയിക്കുകയായിരുന്നു. അതേസമയം, ബന്ധുക്കൾ എത്തും മുമ്പേ കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ചെന്നു പറയുന്ന അശ്വന്തിന്റെ മൃതദേഹം താഴെ ഇറക്കി ഇൻക്വസ്റ്റ് പൂർത്തിയാക്കിയിരുന്നു.
അശ്വന്ത് സ്ഥിരമായി താമസിക്കുന്ന മുറിയിലായിരുന്നില്ല മൃതദേഹം ഉണ്ടായിരുന്നത്. വീട്ടിലോ നാട്ടിലോ യാതൊരു പ്രശ്നവും അശ്വന്തിന് ഉണ്ടായിരുന്നില്ല.. മരണവിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും കോളേജ് ഹോസ്റ്റലിൽ എത്തുമ്പോഴേക്കും മൃതദേഹം അഴിച്ചുകിടത്തിയിരുന്നതു മുതൽ അവർ സംശയത്തിലാണ്. ആഴ്ചയുടെ അവസാനം പതിവായി അശ്വന്ത് വീട്ടിൽ വന്നു കൊണ്ടിരുന്നതാണ്. മരിക്കുന്നതിനു മുമ്പത്തെ ആഴ്ച എന്നാൽ എത്തിയിരുന്നില്ല.
ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും അന്വേഷണം കാര്യമായി ഒന്നും മുന്നോട്ടു പോയില്ല. പ്രധാന തെളിവായ അശ്വന്തിന്റെ ഫോണിൽ സാങ്കേതിക പരിശോധന നടത്താൻ പോലീസ് തയ്യാറായില്ല. റൂംമേറ്റിനെ ചോദ്യം ചെയ്യാൻ പോലും പോലീസ് കൂട്ടാക്കിയില്ല. ആത്മഹത്യ എന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം എത്തി എന്നതാണ് പോലീസിൽ നിന്നുള്ള മറുപടി. മരണ ദിവസത്തിന് മുൻപത്തെ ദിവസം ഹോസ്റ്റലിൽ അസ്വാഭാവികമായ ചിലത് സംഭവിച്ചു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഒരു നിരാലംബരായ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അശ്വന്ത്. മകന്റെ വിയോഗം മാതാപിതാക്കളെ മാനസികമായി തളർത്തിയിരിക്കുകയാണിപ്പോൾ. നിയമപരമായി പോരാടാനാണ് അവരുടെ ഇപ്പോഴുള്ള തീരുമാനം. മകന് എന്തു സംഭവിച്ചെന്നു അവർക്ക് അറിയണം. മരണവുമായി ബന്ധപ്പെട്ട അന്വേഷണം രണ്ടുവർഷം കഴിഞ്ഞിട്ടും എങ്ങുമെങ്ങും എത്തിയിട്ടില്ല.
ഒന്നാംവർഷ വിദ്യാർത്ഥികൾക്കുള്ള മുറിയിലെ ഫാനിലാണ് അശ്വന്ത് കെട്ടിത്തൂങ്ങിയതായി കോളേജ് അധികൃതർ പറയുന്നത്. ഫാനിന്റെ ലീഫിൽ കെട്ടാൻ കയറിനിന്നെന്ന് പറയുന്ന കസേരയുടെ അടിഭാഗം തകർന്ന നിലയിൽ ഉള്ളതാണ്. ആ കസേരയിൽ കയറിനിൽക്കാനും ആവില്ല. അവനെ അഴിച്ചുകിടത്തിയവർ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കാതിരുന്നതും ദുരൂഹത ഉയർത്തുന്നതാണ്.
മരണദിവസം വെളുപ്പിന് 1.56 വരെ അശ്വന്ത് വാട്സാപ്പിൽ ഉണ്ടായിരുന്നു. ഈ വിവരം ബന്ധുക്കൾ പറഞ്ഞതിൽ പിന്നെ ഫോണിലെ വിവരങ്ങൾ നൽകാനും പോലീസ് കൂട്ടാക്കുന്നില്ല. ഫോൺ കോടതിയിൽ ആണെന്നാണ് പൊലീസ് നൽകുന്ന മറുപടി. രണ്ടുവർഷം ഉപയോഗിക്കാതിരുന്നതിനാൽ ഫോണിൽ നിന്ന് വിവരങ്ങൾ നശിപ്പിച്ചിരിക്കുമോ എന്നും മാതാപിതാക്കൾ സംശയിക്കുന്നുണ്ട്.
മരണംനടന്ന് രണ്ടുവർഷം കഴിഞ്ഞിട്ടും അശ്വന്തിന്റെ ഫോൺ വീട്ടുകാരെ തിരിച്ചേൽപ്പിക്കാൻ പൊലീസ് തയ്യാറായിട്ടില്ലെന്ന് അശ്വന്തിന്റെ പിതാവ് ശശി പറയുന്നു. വാട്സാപ്പ് ചാറ്റുകൾ ഉൾപ്പെടെ പരിശോധിച്ചാൽ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാനാവും. ഇക്കാര്യത്തിൽ പോലീസ് എന്ത് കൊണ്ടോ യാതൊരു നടപടികളും സ്വീകരിക്കുന്നില്ല.