എസ് രാജേന്ദ്രന്റെ ബിജെപി യിലേക്കുള്ള പോക്ക് തടയാൻ ജാഗരൂകരായി സിപിഎം. ബിജെപിയിൽ ചേരുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നു രാജേന്ദ്രൻ പറയുമ്പോഴും പോകില്ല എന്ന് വ്യാഖ്യാനിക്കാനും കഴിയില്ല. അക്കാര്യമൊന്നും തീരുമാനിച്ചിട്ടില്ല. ഓരോ ദിവസവും മാറ്റിപ്പറയുന്ന സ്വഭാവം എനിക്കില്ല. ബിജെപി. മാത്രമല്ല, കോൺഗ്രസും മറ്റ് ചില പാർട്ടികളും എന്നെ ക്ഷണിച്ചിട്ടുണ്ടെന്നാണ് രാജേന്ദ്രന്റെ വിശദീകരണം. ഇതോടെ രാജേന്ദ്രൻ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം സജീവമായി തുടരും. ഇടുക്കിയിൽ എൻഡിഎ സ്ഥാനാർത്ഥിയായി രാജേന്ദ്രൻ മത്സരിക്കുമെന്നും സൂചനയുണ്ട്. ബിജെപിയുമായി ചർച്ച നടത്തിയത് രാജേന്ദ്രൻ സ്ഥിരീകരിക്കുന്നുമുണ്ട്.
ഒരു സുഹൃത്ത് വിളിച്ചു. ബിജെപി. നേതാവിന് എന്നെ കാണണമെന്ന് പറഞ്ഞു. വീട്ടിൽ കയറരുതെന്ന് പറയുന്നത് എന്റെ സംസ്കാരമല്ല. വരാൻ പറഞ്ഞു. അദ്ദേഹം വീട്ടിൽ വന്നു. കണ്ടു. സംസാരിച്ചു. കാര്യങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു. സിപിഎമ്മിലെ എന്റെ അവസ്ഥ ഞാൻ പറഞ്ഞു. എന്താണ് വേണ്ടതെന്നു ചോദിച്ചു. ഞാനതേക്കുറിച്ച് ചിന്തിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. ചിന്തിച്ചിട്ടുവേണ്ടേ പറയാൻ-ഇതാണ് ബിജെപിയുമായുള്ള ചർച്ചയിൽ രാജേന്ദ്രന്റെ വെളിപ്പെടുത്തൽ. ബിജെപി മുന്നണിയിൽ ഇടുക്കിയിൽ മത്സരിക്കേണ്ടത് ബിഡിജെഎസാണ്. രാജേന്ദ്രൻ മനസ്സ് വ്യക്തമാക്കാത്തതു കൊണ്ട് അവിടെ ബിഡിജെഎസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
2022ൽ എന്നെ പാർട്ടിയിൽനിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം. സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നായിരുന്നു കുറ്റം. 2023-ൽ ഒരു വർഷത്തെ സസ്പെൻഷൻ കഴിഞ്ഞു. പക്ഷേ, ഞാൻ മെമ്പർഷിപ്പ് പുതുക്കിയില്ല. പാർട്ടിക്ക് എന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ട സ്ഥിതിക്ക് അതിൽ തുടരുന്നതിൽ അർഥമില്ലല്ലോ-ഇതാണ് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ രാജേന്ദ്രൻ പറയുന്നത്. സിപിഎമ്മുമായി സഹകരിക്കാൻ ഇനി കഴിയില്ലെന്ന സൂചന അതിലുണ്ട്. എന്നാൽ പാർട്ടിയോ ഇപ്പോഴും സ്നേഹമുണ്ടെന്നും രാജേന്ദ്രൻ പറയുന്നു. സിപിഎമ്മും തന്നോട് ചർച്ചകൾ നടത്തുന്നുണ്ടെന്ന് രാജേന്ദ്രൻ വെളിപ്പെടുത്തുകയും ചെയ്തു.
സസ്പെൻഷൻ കിട്ടി മൂന്നു നാല് മാസത്തിനുള്ളിൽത്തന്നെ കോടിയേരി ബാലകൃഷ്ണൻ ഇടപെട്ടിരുന്നു. തിരികെ വന്ന് പാർട്ടിയിൽ പ്രവർത്തിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ജനുവരി 22-ന് ഗോവിന്ദൻ മാസ്റ്ററെ കണ്ടിരുന്നു. പാർട്ടിയോടുചേർന്ന് നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരി ഒൻപതിന് ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ് ഇതേക്കുറിച്ച് സംസാരിച്ചു. തിരഞ്ഞെടുപ്പ് കാലമാവുമ്പോൾ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനും വിട്ടുപോയവരെ തിരികെ വിളിക്കാനുമൊക്കെ പാർട്ടി ശ്രമിക്കുമല്ലോ. അതൊക്കെ സ്വാഭാവികം-ഇതാണ് സിപിഎമ്മുമായുള്ള ചർച്ചകളെ കുറിച്ച് രാജേന്ദ്രന് പറയാനുള്ളത്. എംഎം മണിയുമായുള്ള ഭിന്നതകളാണ് സിപിഎമ്മിൽ രാജേന്ദ്രന് വിനയായത്.
പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രനെ അനുനയിപ്പിക്കാൻ സിപിഎം ജില്ലാ കമ്മിറ്റി. രാജേന്ദ്രൻ ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം ശക്തമായതോടെയാണ് ജില്ലാ സെക്രട്ടറി സി.വി.വർഗീസ്, എം.എം.മണി എംഎൽഎ എന്നിവർ അനുനയ നീക്കവുമായി രംഗത്തെത്തിയത്. വ്യാഴാഴ്ച മൂന്നാറിലെത്തിയ ഇരുവരും രാജേന്ദ്രൻ വിഷയം ചർച്ച ചെയ്തു. തുടർന്ന് രാജേന്ദ്രനുമായി അടുത്ത ബന്ധമുള്ള പാർട്ടി നേതാവിനെ ചർച്ചകൾക്കായി ചുമതലപ്പെടുത്തി.
ഈ നേതാവ് വീട്ടിലെത്തി രണ്ടു മണിക്കൂറിലധികം സമയം രാജേന്ദ്രനുമായി ചർച്ച നടത്തി. പാർട്ടിയിൽ മടങ്ങിയെത്തി സജീവമാകണമെന്നും മറ്റു പാർട്ടികളിലേക്കു പോകരുതെന്നുമായിരുന്നു ചർച്ചയിലെ പ്രധാന ആവശ്യം. പാർട്ടിയിൽ മടങ്ങിയെത്തിശേഷം, മുൻപ് വഹിച്ചിരുന്ന പദവികൾ നൽകാമെന്ന് ജില്ലാ നേതൃത്വം ഉറപ്പുകൊടുത്തതായാണ് സൂചന.
സിപിഎമ്മിൽ രാജേന്ദ്രനുമായി ചില പ്രാദേശിക നേതാക്കൾക്കുള്ള ഭിന്നത മാത്രമാണ് നിലനിൽക്കുന്നത്. ഈ ഭിന്നത ജില്ലാ നേതൃത്വം ഇടപെട്ട് പരിഹരിക്കുമെന്നാണ് കരുതുന്നത്.15 വർഷം എംഎൽഎയായിരുന്ന രാജേന്ദ്രന് തോട്ടം മേഖലയിലെ തമിഴ് ജനങ്ങൾക്കിടയിൽ നല്ല സ്വാധീനമാണുള്ളത്. ഇതു മുതലെടുക്കാനാണ് ബിജെപി ശ്രമം. കോൺഗ്രസുകാരാണ് ബിജെപിയിൽ ചേരുന്നതെന്ന പ്രചരണമാണ് സിപിഎം നടത്തുന്നത്. അതുകൊണ്ട് തന്നെ സിപിഎമ്മിന്റെ മുൻ എംഎൽഎയെ ബിജെപിയിൽ പോകുന്നതിൽ നിന്ന് എങ്ങനേയും തടയാനാണ് സിപിഎം ശ്രമം.
1991 മുതൽ ദേവികുളം മണ്ഡലം കുത്തകയാക്കിയ കോൺഗ്രസ് നേതാവ് എ.കെ. മണിയെ തറപറ്റിച്ചാണ് സിപിഎം. നേതാവായിരുന്ന എസ്. രാജേന്ദ്രൻ 2006-ൽ ആദ്യം നിയമസഭയിൽ എത്തുന്നത്. 2011-ലും 2016-ലും വിജയം ആവർത്തിച്ചു. എന്നാൽ, 2021-ൽ എസ്. രാജേന്ദ്രന് സീറ്റ് നിഷേധിക്കപ്പെട്ടു. പിന്നീട് പാർട്ടിക്ക് അനഭിമതനായി രാജേന്ദ്രൻ മാറുകയായിരുന്നു.
സിദ്ധാര്‍ത്ഥന്റെ സംസ്കാര ചടങ്ങുകള്‍ നടന്ന് പിറ്റേദിവസം മുതല്‍ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടതായിരുന്നു കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം. എന്നാല്‍ പ്രതികള്‍ എസ്എഫ്ഐ ആയതിനാല്‍ സര്‍ക്കാര്‍ മുഖംതിരിച്ചു.
ആത്മഹത്യയെന്ന് പോലീസ് എഴുതിത്തള്ളിയ കേസില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് ഗതി മാറിയത്. സിദ്ധാര്‍ത്ഥന്റെ ശരീരത്തില്‍ കണ്ട മുറിവുകളും സുഹൃത്തുക്കള്‍ പറഞ്ഞ വിവരങ്ങളും അനുസരിച്ച് മാതാപിതാക്കള്‍ ശക്തമായി രംഗത്ത് വന്നു. മര്‍ദനമുറകള്‍ തീവ്രവാദസ്വഭാവമുള്ളവരുടേതെന്ന വിവരങ്ങളും പുറത്തുവന്നു. എന്നിട്ടും സര്‍ക്കാരിന്റെ കണ്ണ് തുറന്നില്ല. പ്രതിഷേധങ്ങള്‍ വ്യാപകമായതോടെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് മുഖ്യമന്ത്രി തടിയൂരാന്‍ ശ്രമിച്ചു.
ആന്റി റാഗിങ് സ്ക്വാഡിന്റെ കണ്ടെത്തലില്‍ 31 ഓളം പേര് കുറ്റകൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടും പോലീസ് റിപ്പോര്‍ട്ടില്‍ 18 പേര്‍ക്കെതിരെ മാത്രമാണ് കേസെടുത്തത്. പ്രതികള്‍ എസ്എഫ്ഐക്കാരും ഇവര്‍ക്ക് വേണ്ടി പോലീസ് സ്റ്റേഷനിലും കോടതിയിലും പോയത് സിപിഎം നേതാക്കളുമായതിനാലാണ് കൂടുതല്‍ പേരെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തുന്നതില്‍ നിന്നും അന്വേഷണ സംഘം പിന്നോട്ട് പോയത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇതെല്ലാം നിയന്ത്രിക്കുന്നുണ്ടായിരുന്നു.
എസ്എഫ്ഐ ആകട്ടെ പ്രതികള്‍ക്ക് വെള്ളപൂശുന്ന നിലപാടുമായി രംഗത്ത് വന്നു. എസ്എഫ്ഐയുടെ മെക്കിട്ട് കയറാന്‍ ആരുംവരണ്ടെന്ന് ഡിവൈഎഫ്ഐയും പറഞ്ഞു. തുടര്‍ന്ന് സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കള്‍ ഗവര്‍ണറെ സമീപിച്ചതോടെ സര്‍ക്കാര്‍ വെട്ടിലായി. കൃത്യവിലോപം ആരോപിച്ച് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിസി എം.ആര്. ശശീന്ദ്രനാഥിനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സസ്പെന്റ് ചെയ്തു.
ഗവര്‍ണറുടെ നടപടിക്കെതിരെ മന്ത്രി ചിഞ്ചുറാണി രംഗത്ത് വന്നെങ്കിലും റാഗിങ് മറച്ചുവച്ച ഡീനിനെയും അസി. വാര്‍ഡനെയും അടുത്ത ദിവസങ്ങളില്‍ മന്ത്രിക്ക് സസ്പെന്റ് ചെയ്യേണ്ടിവന്നു. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എബിവിപി ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ കോടതിയെ സമീപിക്കുമെന്ന ഘട്ടം വരെയെത്തി. ഇതോടെ എസ്എഫ്ഐക്കാരാണ് പ്രതികളെങ്കിലും മനസില്ലാമനസോടെയാണ് സിദ്ധാര്ത്ഥന് മരണപ്പെട്ട് 21 ദിവസം പിന്നിട്ടപ്പോള്‍ മുഖ്യമന്ത്രിക്ക് സിബിഐ അന്വേഷണത്തിന് ഉത്തരവിടേണ്ടി വന്നത്.