തൃശൂർ . ബിജെപി പ്രവേശനം സംബന്ധിച്ച് തന്റെ നിലപാട് അറിയിച്ച പിറകെ സോഷ്യൽ മീഡിയ അക്കൌണ്ടിൽ നിന്നും കോൺഗ്രസ് പദവി നീക്കം ചെയ്ത് പത്മജ വേണുഗോപാൽ. ഫേസ്ബുക്ക് ബയോയിൽ നിന്ന് പാർട്ടി പദവിയായി കോൺഗ്രസ് ജനറൽ സെക്രട്ടറി എന്നുള്ളതാണ് പത്മജ വേണുഗോപാൽ നീക്കം ചെയ്തിരിക്കുന്നത്. ഇപ്പോൾ പൊളിറ്റീഷ്യൻ എന്ന് മാത്രമാക്കി തിരുത്തി. താൻ ബിജെപിയിലേക്ക് പോകുന്നുവെന്ന് മാധ്യമങ്ങളോട് പ്രതികരിച്ച പിറകെയാണ് സമൂഹമാധ്യമങ്ങളിൽ നിന്നും പത്മജ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചത്.
ഫേസ് ബുക്കിൽ പുതിയ കവർ ചിത്രമാണ് പത്മജ അപ്ഡേറ്റ് ചെയ്തിട്ടുള്ളത്. പത്മജയെ വിമർശിച്ച് നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. കോൺഗ്രസിൽ നിന്നുള്ള അവഗണനിയിൽ മനം മടുത്തിട്ടാണ് താൻ പാര്‍ട്ടി വിടുന്നതെന്നാണ് പദ്മജ പ്രതികരിച്ചിരുന്നത്. കോൺഗ്രസ് പാര്‍ട്ടിക്ക് അകത്തുനിന്ന് ഒരുപാട് അപമാനം നേരിട്ടു, വേദനയോടെയാണ് പാര്‍ട്ടി വിടുന്നതെന്നാണ് പത്മജ പറയുന്നത്. ബിജെപി പ്രവേശം വൈകീട്ട് അഞ്ച് മണിക്കെന്നും പത്മജ വ്യക്തമാക്കി. ബിജെപി പ്രവേശത്തെ ചൊല്ലി കോണ്‍ഗ്രസില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നതി നിടെയായിരുന്നു പത്മജയുടെ പ്രതികരണം ഉണ്ടായിരിക്കുന്നത്.
ഇതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്മജ വേണുഗോപാലിനെ ചാലക്കുടി മണ്ഡലത്തിൽ മത്സരിപ്പിച്ചേക്കുമെന്നാണ് സൂചനകൾ. സഖ്യകക്ഷിയായ ബിഡിജെഎസ് മത്സരിക്കുന്ന സീറ്റ് ഏറ്റെടുക്കാ നാണ് ബിജെപി ഇക്കാര്യത്തിൽ ആലോചിക്കുന്നത്. ചാലക്കുടി, എറണാകുളം മണ്ഡലങ്ങൾ വച്ചുമാറാനാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ ആലോചന. ഈ രണ്ടു സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ ഇതുവരെ തീരുമാനിച്ചിട്ടില്ല.