ഇന്ത്യ- പാക് ബന്ധങ്ങളിൽ ഒരു മാറ്റം കൊണ്ട് വരാൻ പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനു കഴിയില്ല. സാമ്പത്തിക പ്രതിസന്ധിയടക്കം നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന പാക് സർക്കാർ ദേശീയ അസംബ്ലിയിലെ ആദ്യ പ്രസംഗത്തിലും കശ്മീർ പരാമർശിച്ചിരിക്കുകയാണ്. മൂന്നു യുദ്ധങ്ങളിൽ പാഠം പഠിച്ചില്ലെന്ന താണ് ഇത് വിളിച്ച് അറിയിക്കുന്നത്.
55ാമത് യുഎന്‍ മനുഷ്യാവകാശ കമ്മീഷന് സമ്മേളനത്തിലും പാകിസ്ഥാന് കശ്മീര്‍ പ്രശ്നം ഉന്നയിക്കുകയുണ്ടായി. ‘ജമ്മുകശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങള്‍ ഇന്ത്യയുടെ അവിഭാജ്യഭാഗങ്ങളാണ്. സദ്ഭരണവും സാമൂഹ്യ സാമ്പത്തിക വികസനവും ലക്ഷ്യം വെച്ചാണ് രാജ്യത്തിന്റെ അവിഭാജ്യഭാഗമായ ജമ്മു കശ്മീരില്‍ ഇന്ത്യ ഭരണഘടനാപരമായി മാറ്റങ്ങള്‍ വരുത്തിയത്. ഇന്ത്യയുടെ തികച്ചും ആഭ്യന്തരമായ അത്തരം വിഷയത്തില്‍ ഇടപെടാന്‍ പാകിസ്ഥാന് ഒരു അവകാശവുമില്ല’ മനുഷ്യാവ കാശകമ്മീഷന് ഫസ്റ്റ് സെക്രട്ടറി അനുപമ സിങ്ങ് പാകിസ്ഥാന് കൊടുത്ത മറുപടിയാണിത്.
രക്തത്തില്‍ കുളിച്ച പാകിസ്ഥാന് ഇന്ത്യയെ വിമര്‍ശിക്കാന്‍ അവകാശമില്ലെന്നാണ് ഐക്യരാഷ്ട്രസഭയിൽ ആഞ്ഞടിച്ച് ഇന്ത്യ മറുപടി കൊടുത്തത്. പാകിസ്ഥാന് രക്തത്തില്‍ കുളിച്ചിരിക്കു കയാണ്. ലോകമെമ്പാടും പാകിസ്ഥാന് തീവ്രവാദത്തെ പിന്തുണയ്ക്കുന്നതുവഴി ഉണ്ടാകുന്ന രക്തംചൊരിച്ചില്‍ മൂലമുള്ള ചുവപ്പ്, മൂക്കറ്റം കടത്തില്‍ മുങ്ങിയ പാകിസ്ഥാന്റെ വരവ് ചെലവ് കണക്കിലെ ചുവപ്പ്, ജനങ്ങളുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരിനെക്കുറിച്ചോര്‍ത്ത് ജനങ്ങള്‍ക്കുള്ള നാണക്കേടിന്റെ ചുവപ്പ്, ഇങ്ങനെയൊക്കെ രക്തത്തില്‍ കുളിച്ചിരിക്കുന്ന പാകിസ്ഥാന് ഇന്ത്യയെ വിമര്‍ശിക്കാന്‍ ഒരു അവകാശവുമില്ലെന്നാണ് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ പറഞ്ഞത്.
ന്യൂനപക്ഷങ്ങളെ ക്രൂരമായി പീഡിപ്പിക്കുകയും മനുഷ്യാവ കാശസംരക്ഷണത്തിന്റെ കാര്യത്തില്‍ അങ്ങേയറ്റം പരാജയപ്പെടുകയും ചെയ്ത പാകിസ്ഥാനെപ്പോലുള്ള ഒരു രാജ്യത്തിന് ഇന്ത്യയെ കശ്മീരിന്റെ കാര്യത്തില്‍ വിമര്‍ശിക്കാന്‍ യാതൊരു അവകാശവുമില്ല എന്നായിരുന്നു ഇന്ത്യ തിരിച്ചടിച്ചത്.
കഴിഞ്ഞവർഷം ജനുവരിയിലാണ് മൂന്നു യുദ്ധങ്ങൾക്കു ശേഷം പാക്കിസ്ഥാൻ പാഠം പഠിച്ചുവെന്ന് ഷഹബാസ് ഷരീഫ് തുറന്നു പറഞ്ഞത്. ഇന്ത്യയുമായി സമാധാനത്തിൽ ജീവിക്കാനാണ് പാക്കിസ്ഥാൻ ആഗ്രഹിക്കുന്നതെന്നും അന്നു പ്രധാനമന്ത്രിയായിരുന്ന ഷഹബാസ് ഷരീഫ് പറഞ്ഞിരുന്നു.. സമാധാനത്തോടെ ജീവിച്ച് പുരോഗതി നേടണോ പരസ്പരം തമ്മിലടിച്ച് സമയവും വിഭവങ്ങളും പാഴാക്കണോയെന്ന് ഞങ്ങൾ തന്നെയാണു തീരുമാനിക്കേണ്ടതെന്നും ഇന്ത്യയുമായുള്ള മൂന്നു യുദ്ധങ്ങൾ ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയും വർധിപ്പിച്ചതേയുള്ളൂ എന്നും ദുബായ് ആസ്ഥാന മായ അൽ അറേബ്യ ടിവിക്കു നൽകിയ അഭിമുഖത്തിലാണ് ഷഹബാസ് തുറന്നു പറഞ്ഞിരുന്നത്.
പക്ഷേ, മറ്റു പാക് പ്രധാനമന്ത്രിമാരെപ്പോലെ ഷഹബാസിനും ‘കശ്മീർ വിഷയം’ നെഞ്ചോട് ചേർത്തിരിക്കുകയാണെന്നു തെളിയുകയാണ് ഇപ്പോൾ. രണ്ടാമതും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഷഹബാസ് പുതിയ ടേമിൽ ദേശീയ അസംബ്ലിയിലെ ആദ്യ പ്രസംഗത്തിലും കശ്മീർ പരാമർശിക്കുകയുണ്ടായി എന്നതാണ് എടുത്ത് പറയേണ്ടത്. പലസ്തീനികളുടെയും കശ്മീരികളുടെയും ‘സ്വാതന്ത്ര്യ’ത്തിനു വേണ്ടി ദേശീയ അസംബ്ലിയിലെ എല്ലാവരും ഒരുമിച്ചു നിന്നു പ്രമേയം പാസാക്കണമെന്നാണ് പാക് പ്രധാനമന്ത്രിയുടെ അഭ്യർഥന നടത്തിയത്. അയൽ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നു പറഞ്ഞു കൊണ്ടിരിക്കുന്ന അതേ നാവുകൊണ്ടാണ് ഇന്ത്യയുടെ അവിഭാജ്യ ഘടകമായ കശ്മീരിനെക്കുറിച്ചും ഷഹബാസ് തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.
കശ്മീരിനെ പലസ്തീനുമായി കൂട്ടിക്കെട്ടുന്നത് ഷഹബാസിന്റെ തന്ത്രമാണ്. സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യകക്ഷികളെ തൃപ്തിപ്പെടുത്താൻ വേണ്ടിയുള്ള രാഷ്ട്രീയ തന്ത്രം. പാക്കിസ്ഥാനിൽ ഈയിടെ നടന്ന തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ് (പിടിഐ) ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് 93 സീറ്റ് നേടിയാണ്. സൈന്യത്തിനു താത്പര്യമില്ലാത്ത ഇമ്രാനെ അധികാരത്തിൽ നിന്ന് അകറ്റുന്നതിന് വ്യാപകമായി ക്രമക്കേടു നടത്തിയെന്നായിരുന്നു ആരോപണം.
തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നതിൽ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനല്ല പുറപ്പാടിലാണ് ഇമ്രാന്റെ പാർട്ടി. അതിനിടെയാണ് രണ്ടാം സ്ഥാനത്തെത്തിയ നവാസ് ഷെരീഫിന്റെ പാർട്ടി പാക്കിസ്ഥാൻ മുസ്ലിം ലീഗ് – നവാസും (പിഎംഎൽ-എൻ) ബിലാവൽ ഭൂട്ടോ സർദാരിയുടെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി(പിപിപി)യും ചേർന്നു വീണ്ടും സർക്കാരുണ്ടാക്കാൻ ധാരണയിലാവുന്നത്.. പിഎംഎൽ-എൻ 75 സീറ്റിലും പിപിപി 54 സീറ്റിലുമാണ് ജയിക്കുന്നത്. ദേശീയ അസംബ്ലിയിൽ മറ്റു ചില കക്ഷികളും പിഎംഎൽ-എൻ നേതാവായ ഷഹബാസിനെ പിന്തുണയ്ക്കുന്നു. ഈ കൂട്ടുസർക്കാരിനു കെട്ടുറപ്പുണ്ടാവില്ലെന്നത് വ്യക്തമായിരിക്കെയാണ്, സഖ്യകക്ഷികളെ ഒപ്പം നിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായി കശ്മീരും ഷഹബാസ് ഉപയോഗിക്കുന്നത്.
ഭീകരപ്രവർത്തനത്തോട് ഒരു വിട്ടുവീഴ്ചക്കും ഇന്ത്യ തയ്യാറാവില്ല. അതിനാൽ തന്നെ ജമ്മു- കശ്മീരിൽ ഭീകര പ്രവർത്തനത്തിനു തുനിയുന്നവർക്ക് പിന്തുണ നൽകുന്ന പാക്കിസ്ഥാനുമായി നല്ല ബന്ധം സ്ഥാപിക്കാനും ഇന്ത്യkk കഴിയില്ല. ഭീകരർക്കു പാക്കിസ്ഥാനിൽ പരിശീലനം നൽകി അതിർത്തി കടത്തിവിടുന്ന നയത്തെ ശക്തമായി ഇന്ത്യ എന്നും പ്രരോധിക്കും. പാക്കിസ്ഥാന്റെ ഭീകരരോടുള്ള അടുപ്പം അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താനും ഇന്ത്യയ്ക്കു കഴിഞ്ഞിട്ടുണ്ട്.
അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനത്തെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാന്റെ നിലപാടു മൂലം ‘സാർക്ക് ‘ പുനരുജ്ജീവിപ്പിക്കാനുള്ള സാധ്യതകൾ ഇല്ലാതായെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞിട്ടുണ്ട്. സാർക്കിലെ മറ്റ് അംഗരാജ്യങ്ങളെ ആശങ്കപ്പെടുത്തുന്നതാണു പാക്കിസ്ഥാന്റെ ഭീകരാനുകൂല നിലപാടെന്ന് അദ്ദേഹം പറയുന്നു. ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അവസാനിപ്പിച്ചാൽ മാത്രമേ, ഷഹബാസിന്റെ സർക്കാരിന് ഇന്ത്യയുമായി സൗഹൃദം സ്ഥാപിക്കാൻ കഴിയൂ. ഉറപ്പില്ലാത്ത ഒരു സർക്കാരിനു അത് കഴിയുമോ എന്നതാണ് ചോദ്യം.
പാക് സർക്കാർ സാമ്പത്തിക പ്രതിസന്ധിയടക്കം നിരവധി പ്രശ്നങ്ങളാണ് അഭിമുഖീകരിക്കേണ്ടത്. പാക്കിസ്ഥാനിൽ നാണയപ്പെരുപ്പം കുതിച്ചുകയറിയിരിക്കുന്നു. തൊഴിലില്ലായ്മയും വായ്പാ ഭാരവും വർധിച്ചു. രാജ്യപുരോഗതി തടസപ്പെട്ടു. പട്ടിണി മാറ്റാൻ അത്യാവശ്യമായ ഭക്ഷ്യവസ്തുക്കൾക്കു പോലും താങ്ങാനാവാത്ത വിലയാണ്. ധനമാനെജ്മെന്റ് വലിയ പ്രതിസന്ധി നേരിടുകയാണ്.. ഖജനാവിൽ വരുമാനമെത്തിക്കുന്നതും വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതും അനിവാര്യമായിരിക്കുന്നു.
സാമ്പത്തിക തകർച്ചയിൽ നിന്നു പാക്കിസ്ഥാനെ കരകയറ്റാതെ ഷഹബാസിന്റെ ഭരണം പൊതുവിശ്വാസം ആർജിക്കാനാവില്ല. ഭീകരരെ പ്രോത്സാഹിപ്പിക്കുന്ന നയം കൊണ്ട് സാമ്പത്തിക പ്രതിസന്ധി തീരില്ല. എതിരാളികൾ ഒന്നിച്ച് ആക്രമിച്ചിട്ടും തകരാതെ പിടിച്ചുനിന്ന ഇമ്രാന്റെ പാർട്ടി വർധിത വീര്യത്തോടെ സർക്കാരിനെതിരേ രംഗത്ത് ഉണ്ടാവുമെന്നും ഉറപ്പാണ്. അസ്ഥിരത ഭയക്കുന്ന ഷഹബാസ് പിടിച്ചുനിൽക്കാനുള്ള ആയുധമായി ഇന്ത്യാവിരുദ്ധത ഉപയോഗിക്കുന്നത് എത്രകാലം എന്നത് കണ്ടു തന്നെ അറിയണം. ഇതാണു നിലപാടെങ്കിൽ ഇന്ത്യ- പാക് ബന്ധങ്ങളിൽ പുതിയൊരു തുടക്കം കുറിക്കാൻ ഷഹബാസിനു ഒരിക്കലും കഴിയില്ല.