കാെച്ചി . ആൺകുട്ടി ജനിക്കാൻ ശാരീരക ബന്ധം എങ്ങനെയൊക്കെ വേണമെന്നുള്ള കുറിപ്പ് ഭർതൃവീട്ടുകാർ നൽകിയെന്ന യുവതിയുടെ ആരോപണം ശരിയാണെങ്കിൽ ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി. ഭർത്താവിനും കുടുംബാഗങ്ങൾക്കുമെതിരെ ഗർഭസ്ഥ ശിശുവിന്റെ ലിംഗ നിർണയ നിരോധന നിയമ പ്രകാരം നടപടി ആവശ്യപ്പെട്ട് യുവതി നൽകിയ ഹർജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പ്രതികരണം. ഈ നിയമം ബാധകമാകുമോ എന്ന കാര്യം ഇപ്പോൾ വ്യക്തമല്ലെന്നും കോടതി വാക്കാൽ പറഞ്ഞു.
ഒരു സ്ത്രീയുടെ ശരീരത്തിന്റെ അവകാശി അവൾ മാത്രമാണ് എന്നിരിക്കെ ഇത്തരം കാര്യങ്ങളിൽ മറ്റുള്ളവർക്ക് എങ്ങനെ ഇടപെടാൻ കഴിയും? ദമ്പതികളുടെ 10 വയസ്സുള്ള മകളെ ഇതെങ്ങനെ ബാധിക്കും എന്നതിൽ ആശങ്ക ഉണ്ടെന്ന് കോടതി പറഞ്ഞു. ഹർജിക്കാരിയുടെ ഭർതൃ വീട്ടുകാരെ കക്ഷി ചേർക്കാതെ കേസിൽ മുന്നോട്ട് പോകാനാവില്ല – കോടതി വ്യക്തമാക്കി. അവർക്ക് പ്രത്യേക ദൂതൻ മുഖേന നോട്ടീസ് അയച്ചു. ഹർജി വീണ്ടും പരിഗണിക്കും.
കഴിഞ്ഞ ഡിസംബറിൽ കുടുംബ ക്ഷേമ വകുപ്പിന് കീഴിലുള്ള പ്രീ നേറ്റൽ ഡയഗ്നോസ്റ്റിക് ഡിവിഷൻ അഡീഷണൽ ഡയറക്ടർക്ക് യുവതി പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് ആരോപിച്ചാണ് കാെല്ലം സ്വദേശിനി കോടതിയിലെത്തുന്നത്. മൂവാറ്റുപുഴ സ്വദേശിയാണ് ഭർത്താവ്. 2012 ഏപ്രിൽ 12 ന് ആയിരുന്നു ഇവരുടെ വിവാഹം. വിവാഹം നടന്ന ദിവസം വൈകീട്ട് ഭർത്താവും മാതാപിതാക്കളും കൂടി ‘നല്ല ആൺകുട്ടി ഉണ്ടാകാൻ’ എന്ന് പറഞ്ഞ് കുറിപ്പ് കൈമാറിയെന്നാണ് പരാതി.
ഇംഗ്ലീഷ് മാസികയിൽ വന്ന കുറിപ്പ് മലയാളത്തിലാക്കി കൈമാറിയതിന്റെ പകർപ്പും കയ്യക്ഷരം ഭർതൃപിതാവിന്റേ താണെന്ന് തെളിയിക്കുന്ന ഫോറൻസിക് റിപ്പോർട്ടും യുവതി ഹാജരാക്കിയിട്ടുണ്ട്. പെൺകുഞ്ഞിന് ജന്മം നൽകിയതോടെ ഭർത്താവും വീട്ടുകാരും തന്നോട് അകൽച്ച കാണിച്ചു എന്ന് ആരോപിച്ച് യുവതി കൊല്ലം കുടംബ കോടതിയെ സമീപിച്ചു.
പെൺകുട്ടിയെ ഗർഭം ധരിക്കണം എന്ന് ആഗ്രഹിക്കുന്നില്ലെന്ന് വിവാഹത്തിന്റെ ആദ്യ ദിവസം തന്നെ വ്യക്തമാക്കുന്നതായിരുന്നു ഭർത്താവിന്റെും മാതാപിതാക്കളുടെയും പെരുമാറ്റം എന്നും ആൺകുട്ടിയെ ഗർഭം ധരിക്കാൻ കുറിപ്പിലെ നിർദ്ദേശങ്ങൾ പാലിക്കാനും നിർദ്ദേശിച്ചുവെന്നും യുവതി പറയുന്നു. ഭർത്താവും ഒന്നിച്ച് ലണ്ടനിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഗർഭിണി ആയതിനെ തുടർന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങി. 2014 ൽ പെൺകുട്ടിയെ പ്രസവിച്ചു. എന്നാൽ പെൺകുട്ടി ജനിച്ചതോടെ ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും ഉള്ള ദ്രോഹം വർദ്ധിച്ചുവെന്ന് യുവതി പറയുന്നു.