ന്യൂയോർക്ക് . പോൺതാരം സ്റ്റോമി ഡാനിയേൽസുമായുള്ള ലൈംഗിക ബന്ധം പുറത്ത് പറയാതിരിക്കാൻ ട്രംപ് പണം കൊടുത്ത് ഒതുക്കിയെന്ന ആരോപണത്തിൽ അടുത്ത മാസം 25ന് ട്രംപ് ക്രിമിനൽ വിചാരണ നേരിടണം. നവംബർ 5ന് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപിന് ഈ കനത്ത തിരിച്ചടി. ചരിത്രത്തിലാദ്യമാണ് യുഎസ് മുൻ പ്രസിഡന്റ് ക്രിമിനൽ വിചാരണ നേരിടുന്നത്.
ക്രിമിനൽ വിചാരണ ഒഴിവാക്കണമെന്ന ആവശ്യവുമായി ട്രംപ് നൽകിയ അപേക്ഷ കോടതി തള്ളുകയായിരുന്നു. തുടർന്ന് ജസ്റ്റിസ് യുവാൻ മെർച്ചൻ വിചാരണ തീയതി തീരുമാനിക്കുകയാണ് ഉണ്ടായത്. പോൺ നടി സ്റ്റോമി ഡാനിയേൽസുമായുണ്ടായിരുന്ന ബന്ധം പുറത്തുവരാതിരിക്കാൻ 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുൻപ് 1,30,000 ഡോളർ നൽകിയെന്ന പരാതിയിന്മേലാണ് ഈ കേസ്. എന്നാൽ കേസ് രാഷ്ട്രീയപ്രേരിതമാണെന്നാണ് ട്രംപ് ആരോപിക്കുന്നത്. ഇത്തരം 4 കേസുകൾ ആണ് ട്രംപിന്റെ പേരിലുള്ളത്.
2016 ലെ തെരഞ്ഞെടുപ്പിന് മുൻപ് തനിക്ക് എതിരായ ലൈംഗികാരോപണം ഒതുക്കാൻ ട്രംപ് പോൺ താരത്തിന് പണം നൽകി എന്നാണ് കേസിൽ ഉന്നയിക്കപ്പെടുന്ന ആരോപണം. താനും ട്രംപും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നും ഇക്കാര്യം ആരോടും പറയാതിരിക്കാൻ 2016 ലെ തെരഞ്ഞെടുപ്പിന് മുമ്പ് ട്രംപിന്റെ മുൻ അഭിഭാഷകനിൽ നിന്ന് താൻ 130,000 ഡോളർ കൈപ്പറ്റിയിരുന്നതായും ആണ് സ്റ്റോമി ഡാനിയൽസ് പറഞ്ഞിരുന്നത്. അഭിഭാഷകനായ മൈക്കൽ കോഹനെ തുടർന്ന് ഒന്നിലധികം കുറ്റങ്ങൾ ചുമത്തി ജയിലിലാക്കി എന്നും നടി ആരോപിച്ചിട്ടുണ്ട് .അതേസമയം, സ്റ്റോമി ഡാനിയേൽസുമായി താൻ ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടില്ല എന്നാണ് ട്രംപ് പറയുന്നത്.
ഒരു ചാരിറ്റി ഗോൾഫ് ടൂർണമെന്റിൽ വച്ചാണ് 2006 ജൂലൈയിൽ താൻ ട്രംപിനെ കണ്ടുമുട്ടിയത് എന്നായിരുന്നു സ്റ്റെഫാനി ക്ലിഫോർഡ് എന്ന സ്റ്റോമി ഡാനിയൽസിന്റെ വെളിപ്പെടുത്തൽ. കാലിഫോർണി യയ്ക്കും നെവാഡയ്ക്കും ഇടയിലുള്ള ലേക് താഹോയിലെ ഹോട്ടൽ മുറിയിൽ വെച്ച് തങ്ങൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു എന്നും നടി പറഞ്ഞിരുന്നു. ആരോപണങ്ങൾ എല്ലാം ട്രംപ് നിഷേധിച്ചിരുന്നു. എന്നാൽ സ്റ്റോമി ഡാനിയേൽസിന് പണം കൊടുത്തിട്ടുണ്ട് എന്ന് അദ്ദേഹം സമ്മതിക്കുന്നു. ഒരാൾക്ക് നഷ്ടപരിഹാരം നൽകുന്നത് നിയമവിരുദ്ധമല്ല എന്നാണ് ട്രംപ് ഇതിന് കാരണമായി പറഞ്ഞിരുന്നത്.