മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിക്ക് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) സമൻസ് അയച്ചു. കരിമണൽ കമ്പനിയായ സിഎംആർഎലും എക്സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് വിവിധ രേഖകൾ ആവശ്യപ്പെട്ടു സമൻസ് നൽകിയിരിക്കുന്നത്. നേരത്തേ സിഎംആർഎലിലും കെഎസ്ഐഡിസിയിലും നേരിട്ടുള്ള പരിശോധനയ്ക്കു മുന്നോടിയായി നൽകിയ നോട്ടിസാണ് വീണയുടെ കമ്പനിക്കും നൽകിയിരിക്കുന്നത്. കമ്പനിയുടെ സേവനം, സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച രേഖകളാണ് നൽകേണ്ടതെന്നാണ് ഹർജിയിൽ വ്യക്തമാക്കുന്നത്.
എന്തായാലും വീണ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വരും. പിണറായിയും വീണയും കുടുങ്ങുകയും ചെയ്യും. ഇതുതന്നെയാണ് ആ കുടുംബം കാത്തിരുന്നത്. പിണറായി ആ കുടുംബത്തോടു ചെയ്ത ക്രൂരത അവർ മറക്കില്ലല്ലോ. മാസപ്പടി വിവാദം ചോർത്തി നല്കിയത് സിപിഎം മുൻ സംസ്ഥാന സെക്രട്ടറി അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ആണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. ഷോണും ബിനീഷ് കോടിയേരിയും അടുത്ത സുഹൃത്തുക്കളാണ്. 2021 ൽ ബിനീഷ് കോടിയേരിയും ഷോൺ ജോർജും ഒരു നിയമ സ്ഥാപനം സ്ഥാപിക്കാൻ ഒന്നിച്ചിരുന്നു. അന്ന് കൂടെ മൂന്നാമത്തെ പങ്കാളിയായി മുൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ മോഹൻദാസിന്റെ മകൻ നിനു മോഹൻദാസും ചേർന്നിരുന്നു.
ഇതൊരു സ്വപ്ന സാക്ഷാത്കാര നിമിഷമാണെന്ന് ബിനീഷ് അന്ന് പറഞ്ഞിരുന്നത്. രാഷ്ട്രീയമായി പിണറായി വിജയൻ ബിനീഷ് കോടിയേരിയെ അടുപ്പിക്കുന്നില്ല. ഇതിലുള്ള അരിശമാണ് ബിനീഷ് തീർത്തതെന്നും ആരോപണം ഉയരുന്നുണ്ട്. മാത്രമല്ല നേരത്തെ കോടിയേരി ബാലകൃഷ്ണന്റെ ഭൗതികദേഹം തിരുവനന്തപുരത്ത് കൊണ്ടുവരണമെന്ന് മക്കളായ ബിനോയിയും ബിനീഷും ആവശ്യപ്പെട്ടിട്ടും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അത് ചെവിക്കൊണ്ടില്ലന്ന കോടിയേരിയുടെ ഭാര്യ വിനോദിനിയുടെ വെളിപ്പെടുത്തലിൽ സി പി എമ്മിന് കടുത്ത അസംതൃപ്തി ഉണ്ടായിരുന്നു.
ഒരു നേതാവ് പോലും ഇതിനെക്കുറിച്ച് പ്രതികരിച്ചു പോകരുതെന്ന കർശന നിർദേശമാണ് പിണറായിയും എം വി ഗോവിന്ദനും നേതാക്കൾക്ക് നൽകിയതെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. കോടിയേരി അസുഖ ബാധിതനായതോടെ പൂർണ്ണമായും കോടിയേരിയെയും കോടിയേരിയുടെ വിശ്വസ്തരെയും ഒഴിവാക്കിയുള്ള തീരുമാനങ്ങളാണ് പിണറായി വിജയൻ കൈക്കൊണ്ടിരുന്നത്.
മാത്രമല്ല ബിനീഷ് കൊടിയേരിക്കെതിരെ ഉയർന്നത് മയക്കുമരുന്ന് സംബന്ധിച്ച കേസാണ്. ഇത് ശരിയായാലും തെറ്റായാലും പാർട്ടിക്ക് ഇടപെടുന്നതിൽ പരിമിതിയുണ്ട്. അത് കോടിയേരിക്ക് ബോധ്യമായതുകൊണ്ടാണ് മകൻ ഒറ്റയ്ക്ക് കേസ് നിയമപരമായി നേരിടണമെന്ന് വ്യക്തമാക്കിയത് എന്നുമാണ് അന്ന് പാർട്ടി തീരുമാനം എടുത്തത്. ബിനീഷ് ജയിൽ വാസം അനുഭവിക്കേണ്ടി വന്നു. കോടിയേരിക്ക് സുഖമില്ലാതിരിക്കുന്ന സമയത്താണ് ഇത് സംഭവിക്കുന്നത്. ഇതെല്ലം കോടിയേരിയെ തളർത്തിയിരുന്നു.
ഇതൊന്നും കോടിയേരി ആരോടും പരാതി പറയാൻ പോയില്ല. അങ്ങനെ നിരവധി കാരണങ്ങൾ കോടിയേരി കുടുംബത്തിന് പിണറായി കുടുംബത്തോട് പക തോന്നാനുള്ളതായി ഉണ്ട്. അതുകൊണ്ടു തന്നെ ബിനീഷിന് പിണറായി കുടുംബത്തെ തകർക്കാനുള്ള ആയുധമാണിതെന്ന ബോധം ഉപദേശിച്ചു കൊടുത്തതും ബിനീഷ് മുന്നോട്ടു പോകാനുള്ള ഊർജ്ജം നൽകിയതും വിനോദിനിയാണെന്ന അഭ്യൂഹങ്ങൾ പുറത്തുവരുന്നുണ്ട്. ആ ബുദ്ധി ബിനീഷ് നടപ്പാക്കി എന്ന് മാത്രം.