കൊച്ചി . നിയമസഹായം തേടി വന്ന യുവതിയെ പീഡിപ്പിച്ച കേസിൽ മുൻ സർക്കാർ പ്ലീഡർ പി.ജി. മനു പൊലീസിൽ കീഴടങ്ങി. പുത്തൻകുരിശ് ഡിവൈഎസ്പി ഓഫിസിൽ ആണ് മനു കീഴടങ്ങിയത്. മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സുപ്രീം കോടതി പത്തു ദിവസത്തിനകം കീഴടങ്ങണമെന്ന് മനുവിനോട് നിർദേശിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെതിരെ മനു സുപ്രീംകോടതിയെ സമീപിച്ചതെങ്കിലും ഫലമുണ്ടായില്ല. പരാതിക്കാരിയും കേസിൽ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
2018ൽ നടന്ന കേസുമായി ബന്ധപ്പെട്ടാണു പരാതിക്കാരിയും മാതാപിതാക്കളും കഴിഞ്ഞ ഒക്ടോബറിൽ അഭിഭാഷകനെ കാണാനെത്തുന്നത്. പിന്നീടു പലപ്പോഴും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫിസിലും പെൺകുട്ടിയുടെ വീട്ടിലും പീഡിപ്പിച്ചതായാണ് പരാതി ഉണ്ടായത്..
അനുവാദമില്ലാതെ പെൺകുട്ടിയുടെ സ്വകാര്യ ചിത്രമെടുത്തതിനും ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചതിനും ഐടി ആക്ട് അടക്കം ചുമത്തിയാണു കേസ് റജിസ്റ്റർ ചെയ്തത്. ഗവ.പ്ലീഡർ പെൺകുട്ടിക്ക് അയച്ച വിഡിയോകളും സ്വകാര്യ സന്ദേശങ്ങളും പൊലീസ് തെളിവായി രേഖപ്പെടുത്തിയിരുന്നു. കേസ് റജിസ്റ്റർ ചെയ്തതിനെ തുടർന്നു മനു ഹൈക്കോടതി സീനിയർ ഗവൺമെന്റ് പ്ലീഡർ സ്ഥാനം രാജിവെക്കുകയാണ് ഉണ്ടായത്.