അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചതിൽ കടുത്ത എതിർപ്പുമായി പാകിസ്ഥാൻ. ഇന്ത്യയിലെ ഇസ്ലാമിക് പെെതൃക കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പാകിസ്ഥാൻ ഐക്യരാഷ്ട്രസഭയോട് അഭ്യർത്ഥിച്ചിരിക്കുകയാണ്. ബുധനാഴ്ച ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് നടന്ന യോഗത്തിൽ യുഎന്നിലെ പാകിസ്ഥാൻ അംബാസഡർ മുനീർ അക്രം ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തുകയായിരുന്നു. ഒഐസിയിലെ അംഗരാജ്യങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കടിയലാണിത്.
അയോധ്യയിലെ ക്ഷേത്രത്തിൽ ശ്രീരാമ പ്രതിഷ്ഠ നടക്കുമ്പോൾ നേരത്തെ, പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം എതിർപ്പുമായി രംഗത്ത് വന്നിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള മസ്ജിദ് 1992 ഡിസംബർ 6 ന് ഭ്രാന്ത് പിടിച്ച ജനക്കൂട്ടം തകർത്തതായി പാകിസ്ഥാൻ പ്രസ്താവനയിൽ പറയുകയുണ്ടായി. ഈ സംഭവത്തിന് ഉത്തരവാദികളായവരെ ഇന്ത്യയിലെ ഏറ്റവും വലിയ കോടതി ഉൾപ്പെടെ വെറുതെ വിട്ടുവെന്നും, അതേ സ്ഥലത്ത് രാമക്ഷേത്രം നിർമ്മിക്കുന്നതിന് അംഗീകാരം നൽകിയത് അപലപനീയമെന്നും പാകിസ്ഥാൻ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
അതേസമയം യുഎൻ അലയൻസ് ഓഫ് സിവിലൈസേഷൻ്റെ ഉയർന്ന ഉദ്യോഗസ്ഥനായ മിഗ്വൽ ഏഞ്ചൽ മൊറാറ്റിനോസിനെ അഭിസംബോധന ചെയ്തുകൊണ്ട് മുനീർ അക്രം ഒരു കത്ത് അയച്ചിരുന്നു എന്ന് പാകിസ്ഥാൻ വാർത്താ വെബ്സൈറ്റ് ‘ദ ഡോൺ’ പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ അയോധ്യയിൽ തകർക്കപ്പെട്ട ബാബറി മസ്ജിദിന് പകരം രാമക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠിക്കുന്നതിനെ പാകിസ്ഥാൻ ശക്തമായി അപലപിക്കുന്നു എന്നാണ് ഈ കത്തിൽ പറഞ്ഞിട്ടുള്ളത്. ഈ പ്രവണത ഇന്ത്യൻ മുസ്ലീങ്ങളുടെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ ക്ഷേമത്തിനും മേഖലയിലെ ഐക്യത്തിനും സമാധാനത്തിനും ഗുരുതരമായ ഭീഷണി ഉയർത്തുന്നുമെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്..
ഇസ്ലാമുമായി ബന്ധപ്പെട്ട ഇന്ത്യയിലെ പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് യുഎന്നിലെ പാകിസ്ഥാൻ പ്രതിനിധി തൻ്റെ കത്തിൽ പറഞ്ഞിരിക്കുന്നു. ഇന്ത്യയിലെ മുസ്ലീം ആരാധനാലയങ്ങളുടെ സുരക്ഷയ്ക്കായി നിങ്ങളുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെടാനായിട്ടാണ് ഞാൻ ഈ കത്ത് എഴുതുന്നതെന്ന് മുനീർ അക്രം യുഎന്നിന് അയച്ച കത്തിൽ പറഞ്ഞിട്ടുണ്ട്. ഇസ്ലാമുമായി ബന്ധപ്പെട്ട പൈതൃക കേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിലും ഇന്ത്യയിലെ മത-സാംസ്കാരിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിലും ഐക്യരാഷ്ട്രസഭ ഒരു പ്രധാന പങ്ക് വഹിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠ ഇന്ത്യയിലെ പള്ളികൾ തകർക്കാനുള്ള ശ്രമങ്ങളെയും മതപരമായ വിവേചനത്തെയും സൂചിപ്പിക്കുന്നുവെന്നാണ് കത്തിൽ മുനീർ അക്രം ആരോപിച്ചിരി ക്കുന്നത്. വിഷയം ബാബറി മസ്ജിദിന് അപ്പുറത്തേക്ക് നീങ്ങിക്കഴിഞ്ഞുവെന്നും ഇന്ത്യയിലെ മറ്റ് പള്ളികളും സമാനമായ ഭീഷണി നേരിടുന്നുവെന്നും കത്തിൽ പറഞ്ഞിരിക്കുന്നു. വാരണാസിയിലെ ഗ്യാൻവാപി മസ്ജിദ്, മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദ് എന്നിവയുൾപ്പെടെയുള്ള മറ്റ് പള്ളികളും നശീകരണ ഭീഷണി നേരിടുന്നുവെന്നും പ്രസ്തുത കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.