അയോധ്യ . അയോധ്യയിൽ ഇന്ന് പ്രാണ പ്രതിഷ്ഠ. പുതുതായി പണിത രാമക്ഷേത്രത്തിൽ ശ്രീരാമന്റെ ബാല വിഗ്രഹമാണ് പ്രതിഷ്ഠിക്കുന്നത്. ഉച്ചക്ക് 12. 20 നും 12.30 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് പ്രതിഷ്ഠ ചടങ്. ചടങ്ങിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 11 മണിയോടെ രാമജന്മഭൂമിയിലെത്തും. ചടങ്ങിൽ യജമാന സ്ഥാനമാണ് പ്രധാനമന്ത്രിക്ക്. പ്രതിഷ്ഠക്ക് ശേഷം ചൊവ്വാഴ്ച മുതൽ ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുകയാണ്.
കാശിയിലെ ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ പണ്ഡിറ്റ് ലക്ഷ്മീകാന്ത് ദീക്ഷിതാണ് പ്രാണപ്രതിഷ്ഠ പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ 8000 അതിഥികളുടെ സാന്നിധ്യത്തിലായിരിക്കും ചടങ്ങുകൾ നടക്കുക. രാമക്ഷേത്രത്തിന്റെ കവാടങ്ങളും പ്രധാനവീഥികളും പുഷ്പാലംകൃതമാക്കിയിട്ടുണ്ട്. പരിസരങ്ങളിലായി മഹാരാഷ്ട്രയില്‍ നിന്നെത്തിച്ച 7500 പൂച്ചെടികള്‍ നട്ടു. നഗരവീഥികളില്‍ വിവിധ കലാപരിപാടികളും അരങ്ങേറി.
പ്രാണപ്രതിഷ്ഠ ചടങ്ങിന് മുമ്പ് രാജ്യത്തെ 50 പരമ്പരാഗത സംഗീതോപകരണങ്ങള്‍ ഉപയോഗിച്ചുള്ള മംഗളധ്വനി രാമക്ഷേത്രത്തിൽ ഉയരും. ചടങ്ങിനോടനുബന്ധിച്ച് വൈകീട്ട് അയോധ്യയിലെ വിവിധ ക്ഷേത്രങ്ങളിലായി പത്തുലക്ഷം മണ്‍ചിരാതുകളില്‍ തിരിതെളിയും. സുരക്ഷയുടെ ഭാഗമായി നഗരത്തില്‍ 13,000 സുരക്ഷാഭടന്മാരെ നിയോഗിച്ചിട്ടുണ്ട്. പൊലീസ് നിരീക്ഷണത്തിന് 10,000 സിസിടിവികള്‍. വിഐപികള്‍ പോകുന്ന മേഖലകളില്‍ പെട്രോളിങ്. ക്ഷേത്രത്തിന് ചുറ്റും യു.പി പൊലീസ്, യുപി സ്പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്സ്, സിആര്‍പിഎഫ് എന്നിവയുടെ സുരക്ഷയുണ്ട്. യുപി ഭീകരവിരുദ്ധ കമാന്‍ഡോകളും നിരീക്ഷണത്തിനുണ്ട്. ഡ്രോണുകളും ദേശീയ ദുരന്ത നിവാരണ സേനയും, ബോംബ് സ്ക്വാഡും നിരീക്ഷണത്തിന് ഉണ്ട്.
പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ സംപ്രേഷണം കാണാന്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ദൂരദര്ശന് നാഷണല്‍, ദൂരദര്ശന് ന്യൂസ് ചാനലുകള്‍ ഫോര്‍ കെ ക്വാളിറ്റിയിലാണ് സംപ്രേഷണം ചെയ്യുക. ദൂരദര്ശന് ന്യൂസ് യൂട്യൂബ് ചാനലിലും കാണാൻ സൗകര്യം ഉണ്ട്.
ആശംസയുമായി രാഷ്ട്രപതി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായി ആശംസകളുമായി രാഷ്ട്രപതി ദ്രൗപദി മുർമുവും രംഗത്തെത്തി. അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ നടത്തുന്ന പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു കത്തയക്കുകയായിരുന്നു. പ്രതിഷ്ഠ ചടങ്ങുകളോടെ ചരിത്രപരമായ ഒരു ഘട്ടം പൂർത്തിയാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്രതം ശ്രീരാമനോടുളള സമ്പൂർണ ഭക്തിയുടെ ഉദാഹരണമെന്നും രാഷ്ട്രപതി കത്തിൽ ചൂണ്ടി കാട്ടുന്നു.