തൃശൂർ . പ്രസിദ്ധമായ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ തൃപ്രയാറപ്പനെ വണങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് പ്രധാനമന്ത്രി തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തിയത്. ഗുരുവായൂരില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം വലപ്പാട് സ്കൂള്‍ മൈതാനത്തെത്തിയ മോദി റോഡ് മാര്‍ഗം തൃപ്രയാര്‍ ക്ഷേത്രത്തിലെത്തുകയായിരുന്നു. ക്ഷേത്രത്തിലേക്കുള്ള വഴിയുടെ ഇരുവശങ്ങളിലുമായി ആയിരക്കനുപേർ മോദിയെ കാണാന്‍ കാത്തുനിന്നിരുന്നു.
സോപനത്തിൽ നറുനെയ്യും താമരപ്പൂക്കളും സമർപ്പിച്ച് അദ്ദേഹം തൃപ്രയാറപ്പനെ വണങ്ങി. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മീനൂട്ട് നടത്തിയ ശേഷമാണ് പ്രധാന മന്ത്രി ദർശനം പൂർത്തിയാക്കിയത്. ക്ഷേത്രക്കുളത്തിലാണ് മീനൂട്ട് വഴിപാട് നടന്നത്. ഒരു മണിക്കൂറിലേറെ നേരം പ്രധാനമന്ത്രി ക്ഷേത്രത്തിൽ ചെലവഴിക്കുകയുണ്ടായി. അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠയുടെ വ്രതത്തിലാണ് പ്രധാനമന്ത്രി. വ്രത സമയത്ത് തന്നെ തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ ദർശനത്തിന് കൂടി എത്തുകയായിരുന്നു.
ദ്വാപരയുഗത്തില്‍ ദ്വാരകയില്‍ ശ്രീകൃഷ്ണഭഗവാന് ആരാധിച്ചിരുന്ന ചതുര്‍ബാഹുവായ വൈഷ്ണ വിഗ്രഹമാണ് തൃപ്രയാറില്‍ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നാണ് വിശ്വാസം. ക്ഷേത്ര തന്ത്രിയായ തരണനെല്ലൂർ പടിഞ്ഞാറെ മന പത്മനാഭൻ നമ്പൂതിരിപ്പാടാണ് പ്രധാനമന്ത്രിയെ ക്ഷണിച്ചത്. ജനുവരി ഒന്നിന് അയച്ച കത്തിൽ ശ്രീകൃഷ്ണൻ പൂജിച്ച വിഗ്രഹമാണ് പ്രതിഷ്ഠയെന്നാണ് വിശ്വാസമെന്നും ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ വിഗ്രഹങ്ങൾ ഒരേസമയം കടലിൽ നിന്ന് ലഭിച്ച് പ്രതിഷ്ഠിച്ചതാണെന്നും കത്തിൽ പറഞ്ഞിരുന്നു. തുടർന്ന് അയോധ്യ പ്രാണ പ്രതിഷ്ഠക്ക് മുന്നോടിയായി തൃപ്രയാര്‍ ദർശനത്തിന് എത്താൻ പ്രധാനമന്ത്രി തീരുമാനിക്കുക യായിരുന്നു.