തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി കേസിന്റെ അന്വേഷണം പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസി യിലേക്കും നീളുന്ന സാഹചര്യത്തിൽ പിണറായി സർക്കാരും വെട്ടിലായി. കരിമണൽ സംസ്കരണത്തിനായി സംസ്ഥാന സർക്കാരിന്റെ കീഴിൽ പൊതുമേഖല സ്ഥാപനമുണ്ടെന്നിരിക്കെ, സ്വകാര്യ കമ്പനിക്ക് കോടികൾ ലാഭമുണ്ടാക്കാനായി വ്യവസായ വകുപ്പ് കൂട്ടുനിന്നുവെന്ന സംഭവമാണ് ഇക്കാര്യത്തിൽ ഗുരുതരമാവുക.
കൊച്ചിയിലെ സ്വകാര്യ കരിമണൽ കമ്പനിയായ സിഎംആര്‍എൽ ചെലവുകൾ പെരുപ്പിച്ച് ലാഭം മറച്ചുവെക്കുകയായിരുന്നുവെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തൽ. അതു തന്നെയാണ് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജിക്കും ചെയ്തിരിക്കുന്നത്. സിഎംആര്‍എല്ലിൽ 14 ശതമാനം ഓഹരി കെഎസ്ഐഡിസിക്കാണ്. ലാഭത്തിന്റെ വിഹിതം വ്യവസായ വികസന കോര്പറേഷന് അവകാശപ്പെട്ടതാണ്.
എന്നാൽ, സിഎംആര്‍എൽ കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ മറച്ചുവെവെക്കുകയാണ് ഉണ്ടായത്. പണം വഴിമാറ്റി മാനേജ്മന്റ് കീശയിലാക്കിയെന്ന ആരോപണം കൂടിയാണ് ഇതിനു പിന്നിൽ ഉള്ളത്. ഇക്കാര്യത്തിൽ കെഎസ്ഐഡിസി, സിഎംആര്‍എൽ നു കൂട്ടുനിന്നുവെന്നത് സർക്കാരിനെ തീർത്തും പ്രതിക്കൂട്ടിലാക്കുന്നുണ്ട്.
മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് കെഎസ്ഐഡിസിക്കെതിരായ അന്വേഷണം ഗുരുതരമാണെന്ന് വിഷയം പൊതുസമൂഹത്തിന് മുന്നിൽ ഉയർത്തിയ കോൺഗ്രസ് എംഎൽഎ അഡ്വ. മാത്യു കുഴൽനാടന്റെ മുന്നറിയിപ്പും ഇത് തന്നെയാണ്. എംആർഎല്ലുമായി ബന്ധപ്പെട്ട് കോടികളുടെ ഇടപാടാണ് നടന്നത്. കെഎസ്ഐഡി സിക്കെതിരായ അന്വേഷണത്തിൽ മന്ത്രി പി. രാജീവ് മറുപടി പറയണമെന്നാണ് കുഴൽ നടൻ ഇപ്പോൾ പറഞ്ഞിരിക്കുന്നത്.