ബെയ്ജിംഗ് . ഇന്ത്യൻ വിനോദസഞ്ചാരികള്‍ കൂട്ടത്തോടെ യാത്ര റദ്ദാക്കി വരുന്ന സാഹചര്യത്തിൽ മാലദ്വീപിലേക്ക് കൂടുതൽ സഞ്ചാരികളെ അയയ്ക്കാൻ ചൈനയോട് അഭ്യർഥിച്ച് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. അഞ്ചു ദിവസത്തെ ചൈനീസ് സന്ദർശനത്തിന്റെ ഭാഗമായി ഫുജിയാൻ പ്രവിശ്യയിൽ മാലദ്വീപ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് ഈ അഭ്യർത്ഥന നടത്തിയത്. ടൂറിസം രംഗത്ത് ഇന്ത്യയില്‍ നിന്നേറ്റ തിരിച്ചടിക്ക് പിന്നാലെ ചൈനയുടെ സഹായം തേടിയിരിക്കുകയാണ് മാലിദ്വീപ്.
‘ചൈന ഞങ്ങളുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളിലും വികസന പങ്കാളികളിലും ഒന്നാണ്. കോവിഡിന് മുമ്പ് ചൈന ഞങ്ങളുടെ നമ്പര്‍ വണ്‍ വിപണി ആയിരുന്നു, ഈ സ്ഥാനം വീണ്ടെടുക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ ശക്തമാക്കണമെന്നാണ് എന്റെ അഭ്യര്‍ത്ഥന’ മുഹമ്മദ് മുയിസു തന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പില്‍ പറഞ്ഞിരിക്കുന്നു.
ചൈനയുമായി മാലദ്വീപിനു വളരെ അടുത്ത ബന്ധമാണുള്ളതെന്ന് പറഞ്ഞ മുഹമ്മദ് മുയിസു, ചൈന മാലദ്വീപിന്റെ വികസന പങ്കാളിയാണെന്നും ചൂണ്ടിക്കാട്ടി. 2014ൽ ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ് തുടക്കം കുറിച്ച ബെല്‍റ്റ് ആൻഡ് റോഡ് പദ്ധതിയെയും അദ്ദേഹം പ്രകീർത്തിച്ചു. കോവിഡിനു മുൻപ് ചൈന ഞങ്ങളുടെ സുപ്രധാന വിപണിയായിരുന്നു. ആ സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്നാണ് എന്റെ അഭ്യർഥന’’– മാലദ്വീപ് പ്രസിഡന്റ് പറഞ്ഞു. അതേസമയം, മാലദ്വീപിലേക്കുള്ള വിദേശ ടൂറിസ്റ്റുകളിൽ ഒന്നാമത് നിൽക്കുന്നത് ഇന്ത്യക്കാരാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യക്കുമെതിരായ ചില മാലിദ്വീപ് മന്ത്രിമാരുടെ ആക്ഷേപകരമായ പരാമര്‍ശങ്ങളുടെ പേരില്‍ നയതന്ത്ര തര്‍ക്കം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യന്‍ വിനോദസ ഞ്ചാരികള്‍ കൂട്ടത്തോടെ മാലിദ്വീപ് യാത്ര പിന്‍വലിച്ചിരുന്നു. ഹോട്ടലുകളുടെയും വിമാനടിക്കറ്റുകളുടെയും ബുക്കിങ് റദ്ദാക്കിയത് ദ്വീപ് രാഷ്ട്രത്തിന് വലിയ തിരിച്ചടിയായി. 2023-ല്‍ മാലിദ്വീപിലേക്ക് ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തിയത് ഇന്ത്യയില്‍ നിന്നാണ്. 209,198 പേര് എത്തി. 209,146 പേര് എത്തിയ റഷ്യ രണ്ടാം സ്ഥാനത്തും 187,118 പേര് എത്തിയ ചൈന മൂന്നാം സ്ഥാനത്തുമാണ്. ഈ സാഹചര്യത്തിലാണ് മുയിസു ചൈനയോട് അഭ്യർത്ഥനയുമായി എത്തിയിരിക്കുന്നത്.