റിപ്പോർട്ടർ ചാനൽ ഉടമ എം.വി.നികേഷ് കുമാറിന് ഇ.ഡി. വിദേശ യാത്രാ വിലക്ക് ഏർപ്പെടുത്തി. ദുബായിൽ നിന്ന് റിപ്പോർട്ടർ ചാനലിലേക്ക് എത്തിയ കള്ളപ്പണത്തെ കുറിച്ച് ഇ.ഡി. അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണിത്. ഡിസംബർ 28 നു ദോഹയിൽ റിപ്പോർട്ടർ ചാനൽ സംഘടിപ്പിച്ച ബിസിനസ് എക്സലൻസ് അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ നികേഷിന് ഇ.ഡി. അനുമതി നൽകിയില്ല.
ചാനലിനെ പ്രതിനിധികളായി അരുൺ കുമാർ, ഉണ്ണി ബാലകൃഷ്ണൻ, സ്മൃതി പരുത്തിക്കാട്, സുജയ പാർവതി തുടങ്ങിയവർ ദോഹയിലെ ചടങ്ങിൽ പങ്കെടുക്കുമ്പോൾ നികേഷ് കേരളത്തിൽ കുടുങ്ങി. ദുബായിൽ നിന്ന് റിപ്പോർട്ടറിലേക്ക് ഫണ്ട് കൊണ്ടു വന്നതിനെ കുറിച്ച് ഇ.ഡി. അന്വേഷണം ഭയന്ന് റിപ്പോർട്ടർ ചാനൽ ദുബായ് ബ്യൂറോ അടച്ചു പൂട്ടി ജീവനക്കാരെ തിരിച്ചു വിളിക്കുകയായിരുന്നു. നികേഷിനെ ഇ.ഡി. ചോദ്യം ചെയ്തതിനു തൊട്ടു പിറകെയായിരുന്നു ഇത്.
റിപ്പോർട്ടർ ചാനൽ ദുബായ് ബ്യൂറോയുടെ ബാങ്ക് അക്കൗണ്ട് വഴി നടന്ന ഇടപാടുകളും ഇപ്പോൾ പരിശോധിക്കുന്നുണ്ട്. റിപ്പോർട്ടർ ചാനലിന്റെ ബാങ്ക് അക്കൗണ്ടുകളുടെ പൂർണ രേഖകൾ നികേഷ് ഇതുവരെ ഇഡിക്ക് കൈമാറാൻ കൂട്ടാക്കിയിട്ടില്ല. സഹകരണ ബാങ്കുകളിലെ നാല് അക്കൗണ്ടുകളുടെ വിവരങ്ങൾ സമർപ്പിക്കാൻ ഇഡി കർശന നിർദേശം നൽകിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.