കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് വൈകിട്ട് 4 മണിക്ക് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാലിന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. എൽഡിഎഫിലെ മുൻധാരണ പ്രകാരമാണ് രണ്ടര വർഷത്തിനു ശേഷമുള്ള മന്ത്രിസഭ പുനഃസംഘടന. ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് നൽകുന്നത്. ഗണേഷിന് സിനിമാ വകുപ്പ് കൂടി വേണമെന്ന കേരള കോൺഗ്രസ് ബിയുടെ ആവശ്യം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യുന്നുണ്ട്.
കോൺഗ്രസ് ഗണേഷ് കുമാറിൻ്റെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കും. ഉമ്മൻചാണ്ടിയെ അപമാനിച്ച വ്യക്തിയാണ് കെ ബി ഗണേഷ് കുമാർ എന്നും അതുകൊണ്ട് കോൺഗ്രസ് പാർട്ടി സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കിയിട്ടുണ്ട് .
മുഖ്യമന്ത്രിയും എൽഡിഎഫും കെബി ഗണേഷ് കുമാറിനെ മന്ത്രിയാക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന് ഗണേഷിനെതിരെ നിലവിൽ കേസുണ്ട്. ഉമ്മൻചാണ്ടി അപകീർത്തിപ്പെടുത്താൻ വലിയ ഗൂഢാലോചന നടന്നുവെന്ന് സി.ബി.ഐയുടെ അന്വേഷണത്തിൽ കണ്ടെത്തിയതാണെന്നും ആ ഗൂഢാലോചനയിലെ മുഖ്യ പങ്കാളിയാണ് ഗണേഷെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു.
കേരളത്തിൻ്റെ ഹൃദയത്തിലുള്ള ഉമ്മന്‍ ചാണ്ടിയെ അപമാനിക്കാനുള്ള ശ്രമത്തില്‍ പങ്കാളിയായ ആളെ മന്ത്രിയാക്കിയതിലൂടെ അധികാരത്തില്‍ എത്തിയതിന് പിണറായി നന്ദി പ്രകാശിപ്പിക്കുകയാണ്. സംസ്ഥാനത്ത് നൂറ് കണക്കിന് കോണ്‍ഗ്രസ് – യൂത്ത് കോണ്‍ഗ്രസ് – കെ.എസ്.യു പ്രവര്‍ത്തകര്‍ മര്‍ദ്ദനമേറ്റ് ആശുപത്രിയിലാണ്. ഈ സാഹചര്യത്തില്‍ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ യു.ഡി.എഫ്. ബഹിഷ്കരിക്കുമെന്നാണ് വഡി സതീശൻ പറഞ്ഞിരുന്നത്.
പ്രധാനമന്ത്രി വിളിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗം നടക്കുന്നതിനാൽ ചീഫ് സെക്രട്ടറി വി വേണു ചടങ്ങിന് എത്തില്ല. പകരം അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. മന്ത്രിസഭ പുനസംഘടനയുടെ ഭാഗമായി ആൻ്റണി രാജുവും അഹമ്മദ് ദേവര്‍കോവിലുമാണ് സ്ഥാനം ഒഴിഞ്ഞിരിക്കുന്നത്. രണ്ടാം പിണറായി മന്ത്രിസഭ അധികാരമേ റ്റെടുത്ത സമയത്ത് എൽഡിഎഫിലുണ്ടായ ധാരണ പ്രകാരമാണ് രണ്ടു മന്ത്രി കസേരകളിൽ പുതിയ മന്തിമാർ എത്തുന്നത്.