സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ അപകീർത്തി പ്പെടുത്തിയെന്ന കേസിൽ സ്വപ്ന സുരേഷ് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി സന്തോഷ് നൽകിയ പരാതിയിൽ എടുത്ത കേസിൽ ആണ് സ്വപ്ന സുരേഷ് കണ്ണൂരിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിരിക്കുന്നത്.
വിജേഷ് പിള്ളക്കൊപ്പം ഗൂഢാലോചന നടത്തി എംവി ഗോവിന്ദനെ അപമാനിക്കാൻ ശ്രമിച്ചെന്നാണ് കേസിൽ ആരോപിച്ചിരിക്കുന്നത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ പരാതി പിൻവലിക്കാൻ വിജേഷ് പിള്ള മുഖേന എം വി ഗോവിന്ദൻ 30 കോടി വാഗ്ദാനം ചെയ്തെന്ന ആരോപണമാണ് സ്വപ്ന ഉന്നയിച്ചിരുന്നത്. കേസിൽ നിന്ന് പിൻമാറണമെന്നും മുഴുവൻ രേഖകളും കൈമാറണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശിയായ വിജേഷ് പിളള എന്ന വിജയ് പിളള തന്നെ സമീപിച്ചെന്നായിരുന്നുസ്വപ്ന ആരോപിച്ചിരുന്നത്.
സംഭവത്തിൽ ഗൂഢാലോചന, അപകീർത്തി വകുപ്പുകൾ ചേർത്ത് കേസെടുക്കാൻ എം വി ഗോവിന്ദൻ ഹർജി നൽക്കുകയായിരുന്നു. കേസിൽ നേരത്തെ അന്വേഷണ സംഘം വിജേഷ് പിള്ളയെ ചോദ്യം ചെയ്യുകയുണ്ടായി. എം വി ഗോവിന്ദനെയോ, മകനെയോ നേരിട്ട് അറിയില്ലെന്നും ആരോപണം സ്വപ്ന സുരേഷ് കെട്ടിച്ചമച്ചതാണെ ന്നുമാണ് വിജേഷ് പിള്ള മൊഴി നൽകിയിരുന്നത്.