തിരുവനന്തപുരം . നവകേരള സദസ്സിന്റെ ഊരുചുറ്റലിനിടെ പ്രതിഷേധക്കാരെ വഴിയിലുടനീളം തല്ലിച്ചതച്ച് അതിക്രമം കാട്ടിയ പോലീസുകാർക്ക് മികച്ച സുരക്ഷാപ്രവർത്തനം നടത്തിഎന്ന് പറഞ്ഞു ഗുഡ് സർവീസ് എൻട്രി അടക്കമുള്ള സമ്മാനങ്ങൾ നൽകാനുള്ള നീക്കത്തിനെതിരെ യുഡിഎഫ് കോടതിയിലേക്ക്. കേള പോലീസിൽ ഒരിക്കലും നടന്നിട്ടില്ലാത്ത സംഭവമാണിത്.
നവകേരള സദസ്സിൽ മികച്ച സുരക്ഷാപ്രവർത്തനം നടത്തിയ പൊലീസുകാർക്ക് ഗുഡ് സർവീസ് എൻട്രി അടക്കമുള്ള സമ്മാനങ്ങൾ നൽകാനുള്ള കേരളം പോലീസിന്റെ നീക്കത്തിനെതിരെയാണ് യു ഡി എഫ് കോടതിയെ സമീപിക്കുന്നത്. മർദ്ദന വീരന്മാർക്കാണ് സർക്കാർ ഗുഡ് സർവീസ് എൻട്രി നൽകുന്നതെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ ആരോപിച്ചു. സർക്കാരിന്റെ ഈ നടപടി കോടതിയിൽ ചോദ്യം ചെയ്യുമെന്നും ഹസ്സൻ അറിയിച്ചിട്ടുണ്ട്.
നവകേരള സദസ്സിന് മികച്ച സുരക്ഷയൊരുക്കിയ പൊലീസുകാർക്ക് എന്ന പേരിലാണ് പ്രത്യേക സമ്മാനം നൽകുന്നത്. സിവിൽ പൊലീസ് ഓഫീസർ മുതൽ ഐജി വരെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കാണ് സമ്മാനം. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാറിന്റെതാണ് നടപടി. പൊലീസ് മികച്ച പ്രവർത്തനം കാഴ്ചവെച്ചു എന്നാണ് എഡിജിപിയുടെ വിലയിരുത്തൽ. സ്തുത്യർഹ സേവനം നടത്തിയവർക്ക് ഗുഡ് സർവീസ് എൻട്രി നൽകാനാണ് എസ്പിമാർക്കും ഡിഐജിമാർക്കും നിർദ്ദേശം നൽകിയിരുന്നത്.