കോഴിക്കോട് . കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ നടത്തിയ അക്രമസമരത്തിന് സര്‍വകലാശാല അധികൃതരും ജീവനക്കാരും സഹായിച്ചിരുന്നെന്ന വിവരങ്ങൾ പുറത്ത്. സര്‍വകലാശാല കാമ്പസില്‍ ഉയര്‍ത്തിയ ബാനറുകള്‍ ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം പോലീസ് നീക്കം ചെയ്തെങ്കിലും പിന്നീട് എസ്എഫ്ഐക്കാര്‍ രാത്രി തന്നെ ചില ബാനറുകള്‍ പുനസ്ഥാപിച്ചതിന് സഹായിച്ചത് ചില ജീവനക്കാരായിരുന്നു. ഇതിന് സര്‍വ്വകലാശാല ഇലക്ട്രിക്കല്‍ സെക്ഷനിലെ കോണിയാണ് SFIക്കാര് ഉപയോഗപെടുത്തിയത്.
SFI യൂണിറ്റ് സെക്രട്ടറി ജ്യോതിഷ് 17 ന് രാത്രി 7.21 നാണ് ഇലക്ട്രിക്കല്‍ സെക്ഷനില്‍ നിന്ന് കോണിയെടുക്കുന്നത്. രാത്രി 10.48 നാണ് അത് മടക്കി നൽകുന്നത്. കാലിക്കറ്റ് സര്‍വ്വകലാശാല എന്‍ജിനീയറുടെ സെക്ഷനില്‍ നിന്ന് ഫോണ്‍ വഴി നൽകിയ നിര്‍ദ്ദേശപ്രകാരം ഇലക്ട്രിക്കല്‍ വിഭാഗമാണ് കോണി SFI ക്കാർക്ക് നല്‍കുന്നത്. പരീക്ഷാഭവന്റെയും ഹോസ്റ്റലിന്റെയും ഇടയിലുള്ള സ്ഥലങ്ങളിൽ ഈ കോണി ഉപയോഗിച്ച് രാത്രി SFIക്കാര് ബാനറുകള്‍ പുനസ്ഥാപിക്കുന്നത്.
മുഖ്യകവാടത്തില്‍ നിന്ന് ഗവര്‍ണര്‍ താമസിച്ച ഗസ്റ്റ്ഹൗസ് വരെയുള്ള മേഖല ഒഴികെ, സര്‍വകലാശാല കാമ്പസിലെ മറ്റിടങ്ങളില്‍ ബാനറുകള്‍ വീണ്ടും കെട്ടിയത് സര്‍വകലാശാലയുടെ സൗകര്യങ്ങളും സഹായങ്ങളും കൊണ്ടാണെന്നാണ് വ്യക്തമാവുന്നത്. കാമ്പസിനുള്ളില്‍ രാഷ്ട്രീയ ബാനറുകള്‍ കെട്ടാന്‍ പാടില്ലെന്ന ഹൈക്കോടതി നിർദേശം മാറി കടന്നാണ് പോലീസ് നോക്കി നിൽക്കെ SFI ബാനറുകള്‍ കെട്ടുന്നത്. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ അത് നീക്കണമെന്നാവശ്യപ്പെട്ടതിന് ശേഷവും വീണ്ടും അത് കെട്ടാന്‍ സഹായിച്ച സര്‍വകലാശാല അധികൃതര്‍ക്കെതിരെയും ജീവനക്കാര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന ആവശ്യം ഉയരുകയാണ്.
ഗവര്‍ണര്‍ക്കെതിരെ ശനിയാഴ്ച പ്രതിഷേധിച്ച എസ്എഫ്ഐക്കാര്‍ ഇഎംഎസ്ചെയര്‍ ഓഫീസ് പരിസരത്ത് തമ്പടിച്ചതും വിവാദമായിരിക്കുകയാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഗവര്‍ണര്‍ കോഴിക്കോട് മിഠായിത്തെരുവിലേക്ക് പോകാന്‍ പുറപ്പെടുന്നതിന് മുമ്പ് ഇഎംഎസ് ചെയര്‍ കെട്ടിടത്തില്‍ എത്തി പരിശോധന നടത്തിയിരുന്നു. എസ്എഫ്ഐക്കാര്‍ സമരത്തിനെത്തിയത് ഇവിടെനിന്നാണെന്നും അവരുണ്ടോയെന്ന് പരിശോധിക്കാനാണ് എത്തിയതെന്നുമായിരുന്നു ഗവര്‍ണര്‍ അപ്പോൾ പ്രതികരിച്ചിരുന്നത്.. സര്‍വ്വകലാശാലയിലെ താല്‍ക്കാലിക ജീവനക്കാരായ ചിലര്‍ എസ്എഫ്ഐക്കാരോടൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്തതിനെകുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.