തനിക്കെതിരെയുള്ള പ്രതിഷേധക്കാർ വാടകക്കെടുത്ത ക്രിമനലുകളെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മുഖ്യമന്ത്രിയാണ് ഈ ക്രിമിനലുകളെ സ്പോണ്സര് ചെയ്യുന്നത്. സംസ്ഥാനത്തിന്റെ പ്രതിസന്ധികളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള മുഖ്യമന്ത്രിയുടെ അടവാണിതൊക്കെ. അത് കണ്ടൊന്നും താന്‍ പേടിച്ചോടില്ല. SFI പ്രതിഷേധത്തിനിടെ കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിലെത്തിയ ഗവര്‍ണ്ണര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
‘എന്റെ കാറില്‍ അടിക്കാന്‍ ഒരാളെയും താന്‍ അനുവദിക്കില്ല. കാരണം അത് സര്‍ക്കാരിന്റെ സ്വത്താണ്. എന്റെ കാറിനടുത്ത് വന്നാല്‍ താന്‍ ഇറങ്ങി ചെല്ലും. സ്വാമി വിവേകാനന്ദന് പറഞ്ഞ പോലെ ഇത്തരം ആളുകളെ നേര്‍ക്ക് നിന്ന് നേരിടുകയാണ് ചെയ്യേണ്ടത്. അതിന് എനിക്ക് മടിയില്ല. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് . ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ പറഞ്ഞത് സാമ്പത്തിക അടിയന്തിരാവസ്ഥക്ക് സമാനമായ അവസ്ഥയാണെ ന്നാണ്. ഇതില്‍ നിന്നൊക്കെ ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്’ – ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.
കോഴിക്കോട് സര്‍വ്വകലാശാല കാമ്പസിലെത്തിയ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് അവിടുത്തെ ഗസ്ററ് ഹൗസിലാണ് തങ്ങുന്നത്. കനത്ത സുരക്ഷയാണ് ഗസ്റ്റ് ഹൗസില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗവര്‍ണ്ണര്‍ വരുന്നതിന് മുമ്പ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ സര്‍വ്വകലാശാല കാമ്പസിനകത്ത് വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നെങ്കിലും ആരിഫ് മുഹമ്മദ്ഖാന് എത്തുന്നതിന് വളരെ മുൻപ് തന്നെ എല്ലാവരും സ്ഥലം വിട്ടു. എന്നാല്‍ പിന്നീട് ഗവര്‍ണ്ണര്‍ വരുന്നതറിഞ്ഞ് കാമ്പസിന് പുറത്ത് ദേശീയ പാതക്കരുകില്‍ അമ്പതോളം എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയുണ്ടായി. ഇവരെയും പൊലീസ് അറസ്റ്റു നീക്കി.