ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിന്റെ വാദങ്ങളെല്ലാം പച്ച നുണ. തനിക്കെതിരെ അക്കാദമി അംഗങ്ങള്‍ സമാന്തര യോഗം നടത്തിയിട്ടില്ലെന്ന് രഞ്ജിത്ത് പറഞ്ഞത് നുണയെന്നതിന്റെ തെളിവ് പുറത്ത്. രഞ്ജിത്തിന്റെ ഏകാധിപത്യ നടപടികൾക്കെതിരെ 9 അക്കാദമി അംഗങ്ങള്‍ നടത്തിയ സമാന്തര യോഗത്തിന്റെ മിനുട്സ് പുറത്ത്. സമാന്തര യോഗം സംബന്ധിച്ച അക്കാദമി ചെയര്മാന് സംവിധായകന് രഞ്ജിത്തിന്റെ വാദം ശരിയല്ലെന്നതാണ് ഇത് തെളിയിച്ചിരിക്കുന്നത്.
ചലച്ചിത്ര അക്കാദമി അംഗങ്ങളായ കുക്കു പരമേശ്വരന് സോഹന്‍ സീനു ലാല്‍ അടക്കം 9 പേർ പങ്കെടുത്തുവെന്നാണ് യോഗത്തിന്റെ മിനുട്സിൽ ഉള്ളത്. ഓണ്‍ ലൈനിലൂടെയാണ് കുക്കുവും സോഹനും പങ്കെടുത്തത്. പരാതി ഉന്നയിച്ച കുക്കുവിനോട് ജോലി അവസാനിപ്പിച്ചു വീട്ടില്‍ പോകാന്‍ ചെയര്മാന് പറഞ്ഞെന്ന് മിനുട്സില്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുമുണ്ട്.
കുക്കുവും സോഹനും യോഗത്തിൽ പങ്കെടുത്തില്ല എന്നായിരുന്നു രഞ്ജിത്തിന്റെ അവകാശ വാദം. വിമത യോഗം ചേര്‍ന്നു എന്ന വാര്‍ത്തയും ചെയര്മാന് രഞ്ജിത്ത് തള്ളുകയായിരുന്നു. രഞ്ജിത്ത് സ്വയം രക്ഷക്കായി പറഞ്ഞതെല്ലാം നുണകളായിരുന്നു എന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന രേഖ.
അക്കാദമിക്കും ചെയര്‍മാനുമെതിരെ ഒരു നീക്കത്തിനും തങ്ങളുണ്ടാകില്ലെന്ന് കുക്കുവും സോഹനും വ്യക്തമാക്കിയതാണെന്ന് രഞ്ജിത്ത് പറഞ്ഞിരുന്നു. 1984 തൊട്ട് തന്റെ സുഹൃത്താണ് കുക്കു. ഇത്തവണ സജീവമായി അവര്‍ തന്റെ കൂടെയുണ്ടായിരുന്നു അവര്‍ക്ക് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ട് എന്നായിരുന്നു രഞ്ജിത്തിന്റെ വിശദീകരണം. രഞ്ജിത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാടമ്പി സ്വഭാവത്തിലുള്ളതാണ്. ഇതിനെതിരെ നടപടി വേണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നത്. രഞ്ജിത്തിനെ ചെയര്മാന് സ്ഥാനത്തുനിന്ന് നീക്കണമെന്നും ആവശ്യം ഉയർന്നിരുന്നു.