പകർച്ചപ്പനികൾക്കൊപ്പം കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണവും ഉയരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ഉള്ളത് കേരളത്തിലെന്നാണ് റിപ്പോർട്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ബുധനാഴ്ച ചികിത്സയിലുള്ളത് 949 പേരായിരുന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണം 100നും 150നും ഇടയിലാണെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ഒരുമാസത്തിടെയാണ് സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഇത്രയുമധികം ഉയർന്നത്. രാജ്യത്ത് ചികിത്സയിൽക്കഴിയുന്ന കോവിഡ് ബാധിതരിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ് . 1091 പേരാണ് രാജ്യത്ത് ആകെ ചികിത്സയിലുള്ളത്. കേരളത്തിൽ പരിശോധനയും രോഗികളുടെ വിവരം കൈമാറുന്നതും കാര്യക്ഷമല്ലാത്തതിനാലാണ് കണക്ക് ഉയർന്നുനിൽക്കുന്നതെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞിരിക്കുന്നത്.
അമേരിക്കയിലും മറ്റും അടുത്തിടെ പടർന്ന ജെഎൻവൺ എന്ന കോവിഡ് വൈറസ് വകഭേദം സംസ്ഥാനത്തും സ്ഥിരീകരിച്ചതായി ഗവേഷകർ അറിയിച്ചിട്ടുണ്ട്. അതിവേഗം പകരുന്ന വകഭേദമായാണ് ജെഎൻവണ്ണിനെ ആരോഗ്യ വിദഗ്ധർ കണക്കാക്കുന്നത്. ഇന്ത്യൻ സാഴ്സ് കോവ്-2 ജീനോമിക്സ് കൺസോർഷ്യം (ഇൻസാ കോഗ്) ആണ് ഇതുസംബന്ധിച്ച ഡേറ്റ പുറത്തുവിട്ടിട്ടുള്ളത്. ബിഎ 2.86 വകഭേദത്തോട് ഏറ്റവും അടുത്തുനിൽക്കുന്നതാണ് ജെഎൻ വൺ. പകർച്ചാശേഷി കൂടുതലായതിനാൽ രോഗികളുടെ എണ്ണം ഉയരാൻ ഈ വകഭേദം കാരണമാകും. നിലവിലുള്ള വാക്സിനുകൾക്ക് ഇതിനെ പ്രതിരോധിക്കാനാവുമെന്നാണ് വിദഗ്ധർ പറയുന്നത്.
കേരളത്തിലെ കോവിഡ് – പകർച്ചവ്യാധി വിവരങ്ങൾ കേന്ദ്രത്തിന് കൈമാറുന്നുണ്ടെങ്കിലും ഇത് സംസ്ഥാനത്ത് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാൻ ആരോഗ്യവകുപ്പ് തയ്യാറാവുന്നില്ല എന്നത് ദുരൂഹത ഉണ്ടാക്കുകയാണ്. അതിനാൽ ആൾക്കൂട്ടങ്ങളിലെ ജാഗ്രതക്കുറവ് കോവിഡ് പകരാൻ സാഹചര്യം ഒരുക്കുന്നു. ഗുരുതര കോവിഡ് ലക്ഷണങ്ങളുമായെത്തുന്നവരെ പ്രവേശിപ്പിക്കാൻ ചില ആശുപത്രികൾ മടിക്കുന്നതായും പരാതികൾ ഉയർന്നിട്ടുണ്ട്.