പിണറായി വിജയൻറെ നവകേരള യാത്രയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിജിപി ടി പി സെൻകുമാർ. ആഭ്യന്തര വകുപ്പ് പൂർണ പരാജയമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു സെൻകുമാറിന്റെ വാക്കുകൾ. ശബരിമലയിലെ ഭക്തജനത്തിരക് മൂലം ഉണ്ടാവുന്ന അനിഷ്ട സംഭവങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. സന്നിധാനത്ത് പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ നിയമിച്ചാൽ മാത്രമേ തിരക്ക് നിയന്ത്രിക്കാനാവൂ .
സന്നിധാനത്തു തൊഴുതു കഴിഞ്ഞവരെ തിരികെ അയയ്ക്കാനും പരിചയമുള്ളവർ വേണം. പരിചയമുള്ള ഉദ്യോഗസ്ഥരുണ്ടെങ്കിൽ ക്യൂ നീങ്ങാത്ത അവസ്ഥയുണ്ടാകില്ല. പൊലീസിന്റെ ശ്രദ്ധ മുഴുവൻ നവകേരള സദസ്സിലാണ്. അതനുസരിച്ച് ശബരിമലയിലെ ശ്രദ്ധ കുറഞ്ഞിട്ടുണ്ടാകുമെന്നും സെൻകുമാർ പറഞ്ഞു.
‘‘പതിനെട്ടാം പടിയിൽ ആളെക്കയറ്റുന്നത് പൊലീസ് കുറച്ചിട്ടുണ്ടാകും. അല്ലെങ്കിൽ അവർക്ക് ആളെ കടത്തിവിടാൻ അറിയില്ലായിരിക്കും, വേണ്ടത്ര പരിചയമില്ലായിരിക്കും. മേൽനോട്ടം വഹിക്കാനും പരിചയമുള്ള ഉദ്യോഗസ്ഥർ ഇല്ലായിരിക്കാം. പതിനെട്ടാംപടിയിൽ ഒരു മിനിറ്റിൽ 75 പേരെ കടത്തിവിടേണ്ടതാണ്. അത് കുറഞ്ഞാൽ താഴെനിൽക്കുന്ന ആളുകൾക്ക് സമയത്ത് പടി കയറിപ്പോകാൻ കഴിയാതെ വരും. രാത്രി 11നു ശേഷം ആളുകളെ സന്നിധാനത്തെ ഫ്ലൈ ഓവറിൽ കയറ്റി നിർത്തണം. അതു ചെയ്താലേ തിരക്കു നിയന്ത്രിക്കാനാകൂ. ഇത്തരം പ്രവൃത്തികൾ കുറഞ്ഞിട്ടുണ്ടാകും.
തിരുപ്പതിയിൽ ഇല്ലാത്ത വലിയ പ്രശ്നം ശബരിമലയിലുണ്ട്. പതിനെട്ടാംപടി എന്നു പറയുന്നത് അഞ്ചടി വീതിയുള്ളതാണ്. അതിനു വീതികൂട്ടലാണ് തിരക്കു നിയന്ത്രിക്കാനുള്ള ഒരു മാർഗം. തന്ത്രിമാർ അത് അംഗീകരിക്കുന്നില്ല. പഴയ ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞത് മിനിറ്റിൽ 90 പേരെ പതിനെട്ടാംപടി കയറ്റാം എന്നാണ്. 120 പേരെയും കയറ്റാം. വിദഗ്ധരായ പൊലീസുകാർ പതിനെട്ടാംപടിയിൽനിന്നാലേ അത് സാധ്യമാകൂ. ശബരിമലയിലേക്കു വരുന്ന ആളുകളിൽ കുട്ടികളും വയോധികരും നടക്കാൻ വയ്യാത്തവരുമായ ആളുകളുമുണ്ട്. അപ്പോള് സാഹചര്യം മനസ്സിലാക്കി ആളെ കയറ്റിവിടണം.
പതിനെട്ടാംപടിയിൽ നിൽക്കുന്ന ആളുകൾക്ക് 15 മിനിറ്റു കഴിയുമ്പോൾ വിശ്രമം നൽകി പുതിയ ആളുകളെ നിയോഗിക്കണം. വളരെ ശ്രമകരമായ ജോലിയാണ് ആളുകളെ പടികളിലൂടെ മുകളിലേക്ക് കയറ്റുന്നത്. പിടിച്ചു കയറ്റുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ആളുകൾക്ക് പരുക്കേൽക്കും. ഇരുമുടിക്കെട്ട് തലയിൽവച്ചാണ് ആളുകൾ കയറുന്നത്. അപ്പോൾ പടികയറുമ്പോൾ ബുദ്ധിമുട്ടാകും. കുത്തനെയുള്ള പടിക്കെട്ടാണ്. ശബരിമലയിലെ കുപ്പിക്കഴുത്ത് എന്നു പറയുന്നത് പടിക്കെട്ടുള്ള സ്ഥലമാണ്. സന്നിധാനത്തും കടത്തിവിടാൻ കഴിയുന്ന ആളുകൾക്ക് പരിധിയുണ്ട്.
ഇത് താന്ത്രികമായി പരിഹരിക്കാതെ മറ്റു വഴികളില്ല. പതിനെട്ടാം പടിക്ക് വീതി കൂട്ടിയാൽ ഇരട്ടി ആളുകൾക്ക് കടന്നുപോകാനാകും. ആചാരങ്ങളുടെ ഭാഗമായി അങ്ങനെ കഴിയില്ല എന്നാണ് തന്ത്രിമാരുടെ നിലപാട്. ഉദ്യോഗസ്ഥരും പൊലീസുകാരും കൃത്യമായി പ്രവർത്തിച്ചാലേ തിരക്ക് നിയന്ത്രിക്കാൻ കഴിയൂ. അവരെ സഹായിക്കാൻ ദേവസ്വം ബോർഡ് സംവിധാനം ഒരുക്കണം. ഇത്ര ആളുകൾ ഇത്ര സമയത്തിനുള്ളിൽ എത്തുമെന്നുള്ള കണക്ക് കൃത്യമായി പൊലീസിനു നൽകാൻ ദേവസ്വം ബോർഡിനു കഴിയണം.
ബുക്ക് ചെയ്ത എല്ലാവരെയും കയറ്റിവിടാൻ നോക്കരുത്. ഒരു ദിവസം എത്തുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കണം. എന്നാലേ പൊലീസിനു നിയന്ത്രിക്കാൻ കഴിയൂ. തൊഴുതു കഴിയുന്നവരെ സന്നിധാനത്തിൽനിന്ന് മടക്കി അയയ്ക്കാനും സംവിധാനം ഉണ്ടാകണം. എനിക്കു തോന്നുന്നത് പൊലീസിന്റെ ശ്രദ്ധ മുഴുവൻ നവകേരള സദസ്സിലേക്കാണ് മാറിയിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ മുന്നിൽ നവകേരള സദസ്സിലെ കാര്യങ്ങളാണ്. അതനുസരിച്ച് ശബരിമലയിലെ ശ്രദ്ധ കുറഞ്ഞിട്ടുണ്ടാകുമെന്നാണ് തോന്നുന്നത്.
പതിനെട്ടാം പടിയിൽ ജോലി ചെയ്യുന്നവർക്ക് പരിചയ സമ്പന്നതയും അർപ്പണബോധവും വേണം. അതുപോലെ തൊഴുതു കഴിയുന്നവരെ മടക്കി അയയ്ക്കാനും പരിചയമുള്ളവർ വേണം. അങ്ങനെയുണ്ടെങ്കിൽ ക്യൂ നീങ്ങാത്ത അവസ്ഥയുണ്ടാകില്ല. ഇതിൽ കൂടുതൽ ആളുകൾ ശബരിമലയിലേക്ക് വന്ന സന്ദർഭമുണ്ട്. അപ്പോഴെല്ലാം ഉദ്യോഗസ്ഥർ വേണ്ടക്രമീകരണം വരുത്തി. പരിചയ സമ്പന്നരായ പകുതി ഉദ്യോഗസ്ഥരെങ്കിലും ഇല്ലെങ്കില് പ്രശ്നമാണ്. ഇത്തവണ ശബരിമലയിൽ പോയിട്ടില്ല. വാർത്തകളിൽനിന്ന് അറിഞ്ഞ കാര്യങ്ങളിൽനിന്നാണ് ഇത് പറയുന്നത്’’എന്നും സെൻകുമാർ വ്യക്തമാക്കി.