ന്യൂഡൽഹി . രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഏറ്റവും കൂടുതൽ തിരിച്ചടി ഉണ്ടായത് ഇടതുപാർട്ടികള്‍ക്ക്. രാജസ്ഥാനിലെ രണ്ട് സിറ്റിങ് സീറ്റുകളിലും സി പി എം പൊട്ടി. തെലങ്കാനയിൽ മത്സരിച്ച എല്ലാ സീറ്റിലും പരാജയത്തിന്റെ കയ്പു നീരാണ് കുടിക്കാനായത്. മധ്യപ്രദേശില്‍ മത്സരിച്ച 4 സീറ്റിൽ രണ്ടിലും നോട്ടക്കും പിന്നിൽ പോയി.
അടുത്തിടെ നടത്തിയ കർഷകമുന്നേറ്റത്തിലൂടെ ശ്രദ്ധ നേടാനായതിന്റെ പ്രതീക്ഷയുമായാണ് രാജസ്ഥാനിൽ സിപിഎം മത്സരരംഗത്ത് വരുന്നത്. രണ്ട് സിറ്റിങ് എംഎൽഎമാർ പാർട്ടിക്ക് അവിടെ ഉണ്ടായിരുന്നു. കർഷകമുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ 2018ൽ നേടിയ രണ്ടിൽനിന്ന് നാലുസീറ്റിലേക്കെങ്കിലും അംഗസംഖ്യ ഉയർത്താം എന്ന പ്രതീക്ഷയുണ്ടായിരുന്നു. അതെല്ലാം ബിജെപിയുടെ കുതിപ്പിൽ എരിഞ്ഞു വീഴുകയായിരുന്നു.
രാജസ്ഥാനിൽ 2018ൽ 28 സീറ്റിൽ മത്സരിച്ച സിപിഎം, ഇത്തവണ പോരാട്ടസാധ്യതയുള്ള 17 സീറ്റിൽ മത്സരിച്ചു. എന്നാൽ, സിറ്റിങ് സീറ്റുകൾപോലും നിലനിർത്താനാവാതെ സി പി എം കൂപ്പു കുത്തി. സിപിഐ മത്സരിച്ച ഒമ്പതിടത്തും ദയനീയപരാജയമായിരുന്നു. ഒരു സീറ്റു പോലും സി പി ഐ ക്കും കിട്ടിയില്ല. രാജസ്ഥാനിലെ ഭദ്രയിൽ 1,01,616 വോട്ടുകൾ നേടിയ സിപിഎം സ്ഥാനാത്ഥി ബൽവാൻ പുനിയ 1161 വോട്ടിനാണു അടിയറവു പറഞ്ഞത്. 2018 ൽ 37,574 വോട്ടുകൾ ഉണ്ടായിരുന്ന കോൺഗ്രസിന് ആവട്ടെ ഇക്കുറി വോട്ട് 3669 ആയി ശോഷിച്ചു. ബിജെപി സ്ഥാനാർത്ഥി സഞ്ജീവ് കുമാർ ആണ് ഇവിടെ വിജയിച്ചത്.
സിപിഎം മത്സരിച്ച നാലു സീറ്റിൽ രണ്ടിടത്തും മധ്യപ്രദേശിൽ വോട്ട് നോട്ടയ്ക്കും പിന്നിൽ പോയി. 11 സീറ്റിൽ മത്സരിച്ച സിപിഐക്ക് ആകെ ലഭിച്ചത് 0.03 ശതമാനം വോട്ട് ആണെന്നതാണ് എടുത്ത് പറയേണ്ടത്. സിപിഎമ്മിന് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് പുഷ്പരാജ്ഗഡിൽ ആണ്. കിട്ടിയതാവട്ടെ 1894 വോട്ടുകൾ. ഇവിടെ നോട്ടയ്ക്ക് 3985 വോട്ടുകൾ കിട്ടി. ഏറ്റവും കുറവ് വോട്ട് ലഭിച്ചത് ഡോ. അംബേദ്കർ നഗറിലാണ് (978). ഇവിടെ നോട്ടയ്ക്ക് 1553 വോട്ടുകൾ കിട്ടിയിട്ടുണ്ട്.