മേയറും KSRTC ബസ് ഡ്രൈവറും തമ്മിലുള്ള തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് CPM. മേയർക്ക് വേണ്ടി SFI നേതാവായിരുന്ന ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ ടി ഗീനാകുമാരിയാണ് ഹാജരാവുന്നത്. ഇതിലൂടെ തന്നെ ആര്യയെ രക്ഷിക്കാനുള്ള CPM ന്റെ ശ്രമം വ്യക്തമാണ്. ബസ് തടഞ്ഞ സംഭവത്തിൽ പോലീസ് കേസെടുത്തപ്പോള്‍ ഇട്ട എഫ് ഐ ആർ ഇപ്പോൾ ചർച്ച വിഷയമാണ്. കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞതിന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ദേവ് എം.എല്‍.എയ്ക്കുമെതിരെ ജാമ്യമില്ലാ കേസെടുത്തെങ്കിലും അറസ്റ്റ് നിര്‍ബന്ധമല്ല.
സര്‍ക്കാരുദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയ ഐ.പി.സി-353 വകുപ്പാണ് ഇവര്‍ക്കെതിരായ ജാമ്യമില്ലാ കുറ്റം. ഈ സംഭവത്തിൽ പൊതുജനങ്ങളടക്കം ഡ്രൈവർ യദുവിന് കട്ട സപ്പോർട്ടാണ്. ഈ സപ്പോർട്ടും CPM ന്റെ സ്വൈര്യം കെടുത്തുന്നുണ്ട്. അതുകൊണ്ടു തന്നെ എങ്ങനെയും പ്രതിരോധിക്കുക എന്നത് CPM ന്റെ കൂടി ആവശ്യമാണ്. മേയറുടെ ഈ നടപടിക്കെതിരെ പാർട്ടിയിലും രണ്ടു തട്ടിലാണ് അണികൾ.
എന്തും കാണിക്കാമെന്ന മേയറുടെ ധാർഷ്ട്യം സഹിക്കാൻ കഴിയില്ലെന്ന അഭിപ്രായമുള്ളവരാണ് ഒരു വിഭാഗത്തിനുള്ളത്. മറുവിഭാഗം ഒന്നിനും പോകണ്ട എന്ന് കരുതുന്നവരുമാണ്. അണികൾ രണ്ടു തട്ടിലായതോടെ മേയർക്കെതിരെ പാർട്ടിയിൽ നിന്ന് ഉയരുന്ന ആരോപണങ്ങൾ അടിച്ചമർത്താനുള്ള തത്രപ്പാടിലാണ് CPM. എന്തായാലും രണ്ടുവര്‍ഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണ് മേയർക്കെതിരെ ചുമത്തിയിരിക്കുന്നത്. പക്ഷേ അര്‍ണേഷ്‌കുമാര്‍ കേസിലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം ഏഴു വര്‍ഷത്തില്‍ താഴെയുള്ള കേസുകളില്‍ അറസ്റ്റ് നിര്‍ബന്ധമല്ല. എന്നാല്‍ ഇത്തരം കേസുകളില്‍ പ്രതികള്‍ക്ക് നോട്ടീസ് നല്‍കി ചോദ്യം ചെയ്യേണ്ടതുണ്ട്. ജാമ്യമില്ലാ കുറ്റം ചുമത്തിയെങ്കിലും മേയര്‍ക്കും എം.എല്‍.എയ്ക്കും മുന്‍കൂര്‍ജാമ്യത്തിന് ശ്രമിക്കാം.
സര്‍ക്കാര്‍ നിലപാട് ഇതില്‍ നിര്‍ണായകമാകും. പ്രതിസ്ഥാനത്ത് മേയറും എം.എല്‍.എയുമായതിനാല്‍ അന്വേഷണവുമായി സഹകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചാല്‍ മുന്‍കൂര്‍ജാമ്യം കിട്ടും. മേയര്‍ക്കും എം.എല്‍.എയ്ക്കും മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയില്‍ ഹാജരാവേണ്ടി വരില്ലെന്നും അഭിഭാഷകരെത്തിയാല്‍ മതിയെന്നും നിയമവിദഗ്ദ്ധര്‍ പറയുന്നു.
മുന്‍കൂര്‍ജാമ്യം അനുവദിച്ചാല്‍ രണ്ട് ജാമ്യക്കാരെ ഹാജരാക്കി ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ജാമ്യം പ്രാബല്യത്തിലാക്കണം. മേയര്‍ക്കും കൂട്ടര്‍ക്കുമെതിരെ തെളിവ് നശിപ്പിക്കലിന് ഏഴു വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പ് ചുമത്തിയിട്ടുണ്ടെങ്കിലും ഇത് ജാമ്യംകിട്ടുന്ന വകുപ്പാണ്. പക്ഷേ കുറ്റം ചുമത്തിയാല്‍ വിചാരണ സെഷന്‍സ് കോടതിയിലാക്കണം. പൊതുശല്യമുണ്ടാക്കിയതിനുള്ള വകുപ്പിന് 200രൂപ പിഴശിക്ഷയേയുള്ളൂ. അന്യായമായി തടഞ്ഞുവയ്ക്കലിന് ഒരുമാസം തടവും പിഴയുമാണ് ശിക്ഷ. പൊതുഉദ്ദേശ്യത്തോടെ കുറ്റകൃത്യത്തിന് ശിക്ഷിച്ചാല്‍ അഞ്ച് പ്രതികളും ഒരുപോലെ അതനുഭവിക്കണം.
മെമ്മറികാര്‍ഡ് കാണാതായതിനെക്കുറിച്ച് പ്രത്യേകമായി അന്വേഷിക്കേണ്ടിവരും. മേയര്‍, എം.എല്‍.എ, ബന്ധുക്കളടക്കം അഞ്ച് പേര്‍ക്കെതിരെ ചുമത്തിയ അതിക്രമിച്ച് കയറല്‍ കുറ്റം (ഐ.പി.സി-447) കേസില്‍ നിലനില്‍ക്കില്ലെന്ന് നിയമവിദഗ്ദ്ധര്‍ പറയുന്നു. കെ.എസ്.ആര്‍.ടി.സി ബസ് പൊതുസ്വത്താണ്. ഇതില്‍ റോഡില്‍വച്ച് ആര്‍ക്കും പ്രവേശനമുണ്ട്. അതിനാല്‍ ബസില്‍ കയറിയത് അതിക്രമത്തിന്റെ പരിധിയില്‍ വരില്ല.
ബസിലെ യാത്രക്കാരെ കണ്ടെത്തി മൊഴിയെടുത്ത് സാക്ഷികളാക്കും. ഇവരുടെ പക്കല്‍ വീഡിയോയോ രേഖകളോ ഉണ്ടെങ്കില്‍ ശേഖരിക്കും. പ്രതികളുടെ മൊഴിയെടുക്കണം. തെളിവുകളുണ്ടെങ്കില്‍ ശേഖരിക്കണം. നോട്ടീസ് നല്‍കി വിളിച്ചുവരുത്താം.
രേഖകളും തെളിവുകളുമില്ലെങ്കില്‍ കേസ് എഴുതിത്തള്ളാന്‍ പൊലീസിന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാം. എഴുതിത്തള്ളല്‍ റിപ്പോര്‍ട്ടാണെങ്കില്‍ കോടതി ഡ്രൈവര്‍ യദുവിന് നോട്ടീസയയ്ക്കും. യദുവിന് എതിര്‍ഹര്‍ജി ഫയല്‍ചെയ്യാനുമാവും. മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കേസെടുക്കാന്‍ പോലീസിന് കോടതി നിര്‍ദേശം നല്‍കിയതോടെ യാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. എഫ്ഐആര്‍ ഇട്ട് അന്വേഷിക്കാനാണ് നിര്‍ദേശം. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിച്ച് മേയര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചത്.