തിരുവനന്തപുരം . ‘പിണറായി വിജയൻ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്ന്’ മുഖ്യമന്ത്രിയുടെ സ്വകാര്യ വിദേശ യാത്രയെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും കോണ്‍ഗ്രസ് നോതാവ് കെ. സുധാകരന്‍. ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടി ഈ സമയത്ത് ഒരു സ്വകാര്യ വിദേശ യാത്ര നടത്താന്‍ പിണറായി വിജയന് മാത്രമെ കഴിയൂ – കെ. സുധാകരന്‍ പറഞ്ഞു.
‘ഈ മനുഷ്യന് തലയ്ക്കകത്ത് വെളിവ് ഇല്ലേ?. ഒരു മുഖ്യമന്ത്രിയാണ് പോകുന്നത്. ചാര്‍ജ് കൊടുത്തോ അര്‍ക്ക് എങ്കിലും?. ഇവിടെ ഒരു അത്യാവശ്യ സംഭവം ഉണ്ടായാല്‍ ആര് പ്രതികരിക്കും? ആര് എറ്റെടുക്കും?. ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങിപ്പോയ പോലെയാണ് പോകുന്നത്?. അങ്ങനെ പോകേണ്ട ആളാണോ മുഖ്യമന്ത്രി?. സര്‍ക്കാരിന്റെ പൈസയാണോ, സ്‌പോണസര്‍ഷിപ്പിലാണോ എങ്ങനെയാണ് പോയതെന്ന് ആര്‍ക്കും അറിയില്ല. എന്തിനാണ് ഇങ്ങനെ ഒളിച്ചോടുന്നത്?. പോകുന്ന കാര്യം വ്യക്തമാക്കി ജനങ്ങളോട് പറഞ്ഞാല്‍ എത്ര അന്തസ്സോടെ പോകാം. എന്തിനാണ് ഇങ്ങനെ കള്ളക്കളി നടത്തുന്നത്?’- കെ സുധാകരന്‍ ചോദിച്ചു.
മുഖ്യമന്ത്രിക്ക് തലയ്‌ക്ക് വെളിവില്ലേ, രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന നിലയ്‌ക്ക് ഒരിടത്തെങ്ങിലും ഒരു പ്രചാരണത്തിന് എന്തുകൊണ്ടു പിണറായി പോയില്ല. കേരളത്തിലെ ജനങ്ങള്‍ ഉഷ്ണതരംഗമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നേരിടുമ്പോഴാണ് അദേഹം ഉത്തരവാദിത്വങ്ങളെല്ലാം തിരസ്‌കരിച്ചുകൊണ്ട് ഒളിച്ചോടിയത് – സുധാകരന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുബായി യാത്ര സ്‌പോന്‍സേര്‍ഡാണോ എന്നുപോലും സംശയമുണ്ട്. അങ്ങനെ ആണെങ്കിൽതന്നെ അക്കാര്യം തുറന്നു പറയേണ്ടതല്ലേ. ഈ യാത്ര വലിയ ദുരൂഹതയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനെതിരെ സിപിഎം നടപടിയെടുക്കണമെന്നും സുധാകരൻ പറഞ്ഞു. ഇന്നലെ രാവിലെയാണ് നെടുമ്പാശേരി വിമാനത്താവള ത്തില്‍ നിന്ന് മുഖ്യമന്ത്രി ദുബായിലേക്ക് തിരിച്ചത്. വ്യക്തിപരമായ ആവശ്യങ്ങളെന്ന് ചൂണ്ടിക്കാട്ടിയാണ് യാത്രയ്‌ക്ക് മുഖ്യമന്ത്രി അനുമതി തേടിയത്. സ്വകാര്യ സന്ദര്‍ശനമായതിനാല്‍ സര്‍ക്കാര്‍ ഔദ്യോഗികമായി വാര്‍ത്താക്കുറിപ്പ് ഇറക്കിയില്ല.
കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് സന്ദര്‍ശനത്തിന് അനുമതി നല്‍കിയത്. ഇതോടെയാണ് യാത്ര സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നത്. മകന്റെ കുടുംബത്തിനൊപ്പം ചെലവഴിക്കാനാണ് യാത്രയെന്നാണ് വിശദീകരണം ഉണ്ടായതെങ്കിലും അടുത്ത ദിവസങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരിപാടികള്‍ മാറ്റിവെച്ചും സർക്കാർ പരിപാടികൾ ഒഴിവാക്കിയുമായിരുന്നു യാത്ര.