തിരുവല്ല . നൂറിലേറെ നിക്ഷേപകരിൽ നിന്ന് 500 കോടിയോളം രൂപ തട്ടിപ്പ് നടത്തിയതായ പരാതികളെ തുടർന്ന് നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജു എന്ന രാജു ജോർജ്നെയും കുടുംബത്തെയും പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ രാജുവിനും കുടുംബാഗങ്ങൾക്കും എതിരെ കേസുണ്ട്. നടപടികൾ പൂർത്തിയാക്കി ഇവരെ കോടതിയിൽ ഹാജരാക്കും. എൻ.എം. രാജു കേരളാ കോൺഗ്രസ് എം നേതായിരുന്നു.
രാജുവിന് പുറമേ ഭാര്യ ഗ്രേസ്, മക്കളായ അലൻ ജോർജ്, അൻസൻ ജോർജ് എന്നിവരെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഇവർക്കെതിരേ തിരുവല്ല സ്റ്റേഷനിൽ പത്തും പുളിക്കീഴ് മൂന്നും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന് പുറമേ ജില്ലയിലെ മറ്റു സ്റ്റേഷനുകളിലും പരാതികൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്.
കോട്ടയം, എറണാകുളം, പത്തനംതിട്ട, തൃശൂർ, ആലപ്പുഴ ജില്ലകളിലായി നൂറു കണക്കിന് നിക്ഷേപകരിൽ നിന്ന് കോടികളാണ് എൻ.എം. രാജു നിക്ഷേപം സ്വീകരിച്ചിരിക്കുന്നത്. നെടുമ്പറമ്പിൽ ഫിനാൻസ്, നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് എന്നിങ്ങനെ ധനകാര്യ സ്ഥാപനങ്ങളുടെ പേരിലാണ് രാജു പണം സ്വീകരിച്ചത്. റിയൽ എസ്റ്റേറ്റ്, ടെക്സ്റ്റയിൽസ് മേഖലകളിലാണ് രാജു തുടർന്ന് ഈ പണം നിക്ഷേപിച്ചത്.
കേരളാ കോൺഗ്രസ് എം സംസ്ഥാന ട്രഷറർ ആയിരുന്ന രാജുവിനെ മൂന്നു മാസം മുൻപ് പദവിയിൽ നിന്ന് പാർട്ടി നീക്കം ചെയ്യുകയാ യിരുന്നു. കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡന്റായിരുന്ന രാജു, കെ.എം. മാണിയുടെ വിശ്വസ്തനായിരുന്നു. രാജുവിനെതിരേ നിരവധി പരാതികൾ ഉണ്ടായിട്ടും പൊലീസ് ആദ്യം നടപടി എടുക്കാൻ കൂട്ടാക്കിയിരുന്നില്ല.
ഗൾഫ് രാജ്യങ്ങളിൽ നിന്നും, അമേരിക്ക, യു.കെ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശമലയാളികളിൽ നിന്നായിരുന്നു രാജു നെടുമ്പറമ്പിൽ സിൻഡിക്കേറ്റിന്റെ പേരിൽ പണം വാങ്ങിയിരുന്നത്. പലരും കോടികൾ നിക്ഷേപിച്ചു. രണ്ടു മാസം മുൻപ് ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽ 1.43 കോടി തിരികെ കിട്ടാനുണ്ടെന്ന് പറഞ്ഞ് അമേരിക്കൻ മലയാളി നൽകിയ പരാതിയിൽ കേസ് എടുക്കുകയുണ്ടായി. ഈ കേസ് പിന്നീട് ഒത്തു തീർപ്പാക്കിയ പിറകെ വിവിധ സ്റ്റേഷനുകളിൽ പരാതി എത്തുകയായിരുന്നു.
നെടുമ്പറമ്പിൽ ഗ്രൂപ്പിന് വസ്ത്രവ്യാപാര സ്ഥാപനവും സാമ്പത്തിക സ്ഥാപനങ്ങളും വാഹന വിൽപ്പന ഷോറൂമുകളും സ്വതമായുണ്ട്. എന്നാൽ ഏറെക്കാലമായി രാജു നിക്ഷേപകർക്ക് കാലാവധി കഴിഞ്ഞിട്ടും തുക മടക്കി നൽകുന്നില്ല. ചെറിയ തുകകൾ ഉള്ളവർ പൊലീസിൽ പരാതി നൽകുമ്പോൾ ഒത്തു തീർപ്പ് ചർച്ച നടത്തി മടക്കി നൽക്കുകയായിരുന്നു പതിവ്. റിയൽ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപങ്ങളിലാണ് രാജുവിന് അടി പറ്റിയത്. നിക്ഷേപകരിൽ നിന്ന് വലിയ പലിശ വാഗ്ദാനം ചെയ്തു രാജു വാങ്ങിയിരുന്ന പണം കേരളത്തിന് അകത്തും പുറത്തുമായി റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിക്കുകയായിരുന്നു. കോട്ടയം, തിരുവല്ല എന്നിവിടങ്ങളിൽ കരിക്കിനേത്ത് സിൽക്സ് വാങ്ങി എൻസിഎസ് വസ്ത്രം എന്ന പേരിൽ രാജു തുണിക്കടകൾ തുടങ്ങുക ഉണ്ടായി. ഈ ഇടപാടിൽ കരിക്കിനേത്ത് ഉടമക്ക് രാജു ഇപ്പോഴും കോടികൾ ആണ് നൽകാനുള്ളത്.