തിരുവനന്തപുരം . ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞിരിക്കെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ.സുധാകരൻ വീണ്ടും എത്തുന്നു. ഹൈക്കമാൻഡ് ചുമതല കൈമാറാൻ നിർദ്ദേശം നൽകിയതോടെ ബുധനാഴ്ച സുധാകരൻ അധ്യക്ഷനായി ചുമതലയേൽക്കും.
വോട്ടെടുപ്പു കഴിഞ്ഞതിനാൽ കെപിസിസി പ്രസിഡന്റിന്റെ ചുമതല തിരികെ നൽകണമെന്ന് എഐസിസി നേതൃത്വത്തോടു സുധാകരൻ ആവശ്യപ്പെട്ടിരുന്നു. ‘പാർലമെന്റ് തിരഞ്ഞെടുപ്പ് അവസാനിക്കും വരെ’ പ്രസിഡന്റിന്റെ ചുമതല നിർവഹിക്കാനുള്ള കത്തായിരുന്നു എഐസിസി ഹസനു നൽകിയിരുന്നത്. തിരഞ്ഞെടുപ്പു ഫലം വരുന്നതു വരെ കെപിസിസി പ്രസിഡന്റിന്റെ ചുമതല നിർവഹിക്കാനാണ് എഐസിസി നിർദേശമെന്നും എന്നാൽ അതിനു മുൻപ് നിർദ്ദേശം ലഭിച്ചാൽ ഒഴിയുമെന്നും ഹസനും തുടർന്ന് പറയുകയുണ്ടായി.
‘വിഷയത്തിൽ താനും സുധാകരനും തമ്മിൽ തർക്കമില്ല. ഉടനെ തിരിച്ചു വരാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചതായി തനിക്ക് അറിവില്ല. മാറിക്കൊടുക്കാതിരിക്കുക എന്ന പ്രശ്‌നവും ഉദിക്കുന്നില്ല. എഐസിസി നിർദ്ദേശം എന്തായാലും അത് അനുസരിക്കും’ എന്നായിരുന്നു ഹസന്റെ പ്രതികരണം. തുടർന്ന് ചൊവ്വാഴ്ച സുധാകരന്റെ കടുത്ത സമ്മർദത്തിന് പിറകെ ചുമതല ഏൽക്കാൻ ഹൈക്കമാന്റ് അനുമതി നൽക്കുകയാണ് ഉണ്ടായത്. ഇതിനിടെ കെപിസിസി പ്രസിഡന്റ് സ്ഥാനം തനിക്ക് തരേണ്ട കാര്യമില്ലെന്നും പോയി ഒപ്പിട്ട് എടുക്കാവുന്നതേ ഉള്ളൂ എന്നും കെ സുധാകരൻ രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പാർട്ടിക്കുള്ളിൽ തനിക്കെതിരെ ഒരു തന്ത്രവും മെനയുന്നില്ല. തനിക്ക് ആരോടും ഒരു പരാതിയുമില്ല – കെ സുധാകരൻ പറഞ്ഞു.